Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
പകൽ പതിയെ വിടവാങ്ങി.!
മൂവന്തിയുടെ രക്‌തചുവപ്പ് കലർന്ന മേഘങ്ങൾ ചക്രവാള സീമയിൽ നിന്ന് ഇരുട്ടിന്റെ കോട്ടമതിലപ്പുറം മറഞ്ഞു കഴിഞ്ഞു പ്രപഞ്ചം കാളിമയുടെ കരിമ്പടം പുതച്ചു കഴിഞ്ഞു. ചീവീടുകൾ അലമുറയിട്ട് കരഞ്ഞു തുടങ്ങുകയും ഗ്രാമം അഗാധമായ നിശബ്ദതയെ പുണർന്നു നിശ്ചലമാവുകയും ചെയ്തു.
ഇടക്കിടക്ക് ചേക്കുചില്ലകളിലേക്ക് മടങ്ങുന്ന കിളികളുടെ കൂവലുകളും ചീവീടുകളുടെ രോദനങ്ങളും ഇനിയും ഉറക്കത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ലാത്ത വീടുകളിലെ സംസാരങ്ങളും ഭയം ഊറിക്കിടക്കുന്ന കാഞ്ഞിരക്കാവ് ഗ്രാമത്തിലെ മറ്റൊരു രാത്രിയെ വരവേറ്റ് കഴിഞ്ഞു.
ആളനക്കമില്ലാത്ത ദേശത്തിന്റെ വിജനമായ റോഡിലൂടെ നാല് വശവും നോക്കിക്കൊണ്ട് രണ്ടുപേർ തിരക്കിട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ച യുവാവും അയാളെ തൊട്ടുരുമ്മി, തലയിലെ മുല്ലമാലയിൽ നിന്ന് വഴിയിലാകമാനം സുഗന്ധം പരത്തി നിറം മങ്ങിയ പഴയ സാരി ചുറ്റിയ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു യുവതിയും.
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഉത്കണ്ഠ യുവാവിന്റെ ചലനങ്ങളിൽ വ്യക്തമായിരുന്നു. അവൻ അവളെയും കൊണ്ട് റോഡിൽ നിന്ന് വലതു വശത്തേക്കുള്ള കാട്ടുവഴിയിലേക്ക് തിരിഞ്ഞു. കാഞ്ഞിരമുക്കിൽ നിന്ന് കാക്കേരിയിലേക്ക് പോകുന്ന റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്നാൽ വലതു ഭാഗത്തേക്ക് വീതിയേറിയ ഒരു ഇടവഴിയുണ്ട്. പതിറ്റാണ്ടുകളായി ആൾപെരുമാറ്റം ഇല്ലാതെ, വലിയ രണ്ടു പറമ്പുകളെ രണ്ടായി വിഭജിക്കുന്ന ഒരു ഇടവഴി.
ഇടതൂർന്ന മുൾക്കാടുകളും മരങ്ങളും തിങ്ങിനിറഞ്ഞു നിബിഢമായ കാടായി മാറിയ ആ കാട്ടിട നീണ്ടുനീണ്ടു മേലേക്ക് കയറ്റം കയറി ആ പറമ്പിന്റെ അങ്ങേ അതിരിൽ, അതായത് കാഞ്ഞിരപറമ്പിന്റെ അടുത്തേക്ക് ചെന്നെത്തുന്നു. ആ കാട്ടു വഴിയിലേക്ക് യുവാവ് യുവതിയെയും കൊണ്ട് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റ വെളിച്ചത്തിൽ നുഴഞ്ഞു കയറി.
"ചേട്ടാ, ഇതെന്താ ഇതിനുള്ളിൽ. ഇതൊന്നും പറഞ്ഞില്ലല്ലോ കൊണ്ടുവരുമ്പോൾ." പെണ്ണ് പേടിയോടെ പരാതിപ്പെട്ടു. അവൾ അധികം അകത്തേക്ക് നടക്കാതെ മടിച്ചു നിന്നു.
"കുഴപ്പമില്ല ടീ. നീ ഇങ്ങനെ ശബ്ദമുണ്ടാക്കല്ലേ. എല്ലാരും നേരത്തെ ഉറക്കം പിടിച്ച് കാണുമെന്നാ കരുതിയത്. എങ്കിൽ സ്‌കൂളിലേക്ക് കയറാമെന്നു കരുതിയതാ. ഇനി ഇവിടെയെ വഴിയുള്ളൂ." യുവാവ് അടക്കം പറഞ്ഞു.
"ഇതെങ്ങോട്ടാ പോകുന്നെ. ഈ കാട്ടിനുള്ളിൽ എന്തോ കാട്ടാനാ. ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു." പെണ്ണ് അല്പം ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.
💬 Comments
View all comments