Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]
ഓർമ്മകളുടെ വേലിയേറ്റത്തിൽ അവൾക്ക് ഭ്രാന്തുപിടിക്കുന്നപോലെ തോന്നി. അവൾ ഗീതുവിനും ദേവികയ്ക്കുമിടയിൽ ചാഞ്ചാടി.
"മോളേ!" ലീലേട്ടത്തിയുടെ വിളി പിന്നെയും. അവൾ ചുറ്റും നോക്കി. അമ്മിണി പാലുകുടി കഴിഞ്ഞ് ഊർന്നിറങ്ങി മുട്ടുകുത്തികളിക്കുന്നു.
"രാത്രി വേണ്ടത്ര ഉറക്കം കിട്ടാഞ്ഞിട്ടാണ് ഈ പകലുറങ്ങുന്നത്," നാട്ടിൻപുറത്തെ ചേച്ചിമാർക്ക് മാത്രം വഴങ്ങുന്ന സ്വാഭാവികമായ വശ്യതയോടെ ലീലേട്ടത്തി അവളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
"ഈ ചേച്ചിയുടെ ഒരു കാര്യം," അവൾ ചൂളിക്കൊണ്ട് പറഞ്ഞു.
"അല്ല തെറ്റ് പറയാൻ പറ്റില്ല. അമ്മിണിക്കുട്ടിയ്ക്ക് ഒരു കുഞ്ഞനിയൻ വേണമല്ലോ."
"ഓ അതിനൊക്കെ ഇനിയും സമയമുണ്ട്. ഇവൾ ഒന്നുകൂടി വലുതാവട്ടെ," ഗീതു മുല ഗൗണിലാക്കിയശേഷം എഴുന്നേറ്റു.
"അതൊക്കെ ദാ എന്നുപറയുമ്പോഴേക്കും വലുതാകും. സമയം പോകുന്നതറിയില്ല. മാത്രമല്ല ഇപ്പോഴേ നോക്കി തുടങ്ങിയാലല്ലേ അടുത്തകൊല്ലം വാവയെ കിട്ടൂ," ലീലേട്ടത്തി പൊട്ടിച്ചിരിച്ചു. ഗീതു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. "അല്ല ഞാൻ ഇതാരോടാ," ലീലേട്ടത്തി തുടർന്നു,
"കല്യാണം കഴിഞ്ഞ് മാസം പത്തു തികയും മുൻപേ തന്നെ അമ്മിണിക്കുട്ടിയെ പെറ്റിട്ട മിടുക്കത്തിയല്ലേ മോള്, അപ്പൊ പിന്നെ ഞാൻ ഒന്നും പറയേണ്ടല്ലോ. പെറ്റിട്ടുതന്നാൽ മതി താഴത്തും തലയിലും വെക്കാതെ നോക്കുന്ന കാര്യം ഞാനേറ്റു." അവർ പിന്നെയും ചിരിച്ചു. അമ്മിണിക്കുട്ടിയുടെ പ്രസവത്തിന്റെ കാര്യം കേട്ടപ്പോൾ ഗീതുവിന്റെ മനസ്സ് ഒന്നുകൂടി പിടച്ചു.
ആറാം മാസമായപ്പോഴേക്കും ഡാഡി ഏല്പിച്ചിരുന്നതുപോലെ പൊള്ളാച്ചി അടുത്തുള്ള ഗ്രാമത്തിൽ പോയതും. അവിടെ വീട്ടിലെ പ്രസവവും, രാജീവേട്ടൻ ആശുപത്രിയുടെ മുന്നിൽ കാത്തുനിന്നതും. കുട്ടിയെ ഒളിപ്പിച്ചതും, ഒടുക്കം ഒരു കുഴപ്പവും കൂടാതെ എല്ലാം നന്നായി നടന്നതുമെല്ലാം ഇന്നലെ നടന്നതുപോലെ അവളുടെ കണ്ണിൽ നിറഞ്ഞു. അവൾക്ക് ബെന്നിയെ ഓർമ്മ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്ക് പെട്ടെന്ന് ഡാഡിയെ മിസ് ചെയ്തു. ഡാഡിയെ കെട്ടിപ്പിടിച്ചു കരയാൻ തോന്നി. ഇനിയൊന്നു വിളിക്കാൻ പോലും ഒരു കോണ്ടാക്ടും ബാക്കി വെച്ചില്ലല്ലോ അവൾക്ക് വല്ലാത്ത വിഷമം തോന്നി. എല്ലാം ആരോടെങ്കിലും ഒന്ന് തുറന്നുപറയാൻ പറ്റിയെങ്കിൽ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
"ഗീതുമോളെ," അടുക്കളയിലേക്ക് കടന്നുവന്ന ലീല ഒരു സ്മാർട്ട് ഫോണ് ഗീതുവിന് നേരെ നീട്ടിക്കൊണ്ട് തുടർന്നു, " ദേ ഇതേല്, വാട്‌സ്ആപ്പ് തുറന്നിട്ട് മഞ്ജു എന്നൊരു പേര് കാണും. ആ കൊച്ചിന് നമ്മുടെ അസോസിയേഷൻ പ്രസിഡന്റിന്റെ നമ്പർ ഒന്ന് അയക്കാമോ? ആങ്ങളയുടെ മോളാണ്. ഒരു ജോലിക്കാര്യത്തിനാണ്. എനിക്ക് ഈ ഫോണൊന്നും ഒട്ടും പരിചയമില്ല. അതാ ."
"പുതിയ ഫോണൊക്കെ ആയല്ലേ, അയ്യപ്പേട്ടൻ വാങ്ങിയതാണോ," ഗീതു ഫോണ് വാങ്ങി വാട്സാപ് തുറന്നുകൊണ്ട് ചോദിച്ചു.
💬 Comments
View all comments