0%

Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]

Author : സ്മിത Read All Parts 402

"ഈ പടങ്ങളൊക്കെ എങ്ങനെയാ ഇയാള് വരച്ചത്? ഇയാൾ എപ്പഴാ എന്നെ ഇതൊക്കെ വരയ്ക്കാൻ ചേസ് ചെയ്തേ?"

"ആർക്കറിയാം പൊന്നുമോളെ?"

പെട്ടെന്നാണ് അതുകണ്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് കയറിവന്നത്.സുമുഖൻ. ചുവന്ന ടീഷർട്ടും നീല ജീൻസുമിട്ട്. അൽപ്പം നീണ്ട ഭംഗിയുള്ള മുടി.സുന്ദരമായ മുഖത്തിന് കുറേക്കൂടി ഭംഗി നൽകുന്ന കുറ്റിരോമങ്ങൾ. തങ്ങളെപ്പോലെ മറ്റാരോ അയാളെ അന്വേഷിച്ച് വന്നതാണെന്നേ അയാളെ കണ്ടപ്പോൾ തോന്നിയത്.

"എന്താ?"

അയാൾ ചോദിച്ചു.

"ഞങ്ങൾ ഇതിന്റെ ഉടമസ്ഥനെ കാത്തിരിക്കുവാണ്‌.ആർട്ടിസ്റ്റ് ജെയ്‌സൺ,"

ശാലിനി പറഞ്ഞു.

"ഞാനാണ് ആർട്ടിസ്റ്റ് ജെയ്‌സൺ,"

"ഏഹ്?"

താൻ പെട്ടെന്ന് എഴുന്നേറ്റു.

"നിങ്ങളാണോ ജെയ്‌സൺ?"

"അതേയെന്ന് പറഞ്ഞല്ലോ!"

അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

"നിങ്ങളെന്തിനാ എന്റെ പടമൊക്കെ വരച്ചേ?"

അപ്പോഴാണ് അയാൾ തന്റെ കയ്യിൽ ആൽബമിരിക്കുന്നത് കാണുന്നത്.

ആദ്യം ഒരു ജാള്യതയാണ് അയാളുടെ മുഖത്തേക്ക് വന്നതെങ്കിലും വീണ്ടും മനോഹരമായ പുഞ്ചിരിയാണ് പിന്നെ കണ്ടത്.

"അത് നിങ്ങൾ സുന്ദരിയായത് കൊണ്ട്,"

നിഷ്ക്കളങ്കമായ സ്വരത്തിൽ അയാൾ അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് നാണിക്കാതിരിക്കാനോ പുഞ്ചിരിക്കാതിരിക്കാനോ കഴിഞ്ഞില്ല.

"എന്തിനാ നിങ്ങള് ചിത്രേടെ പടങ്ങൾ വരയ്ക്കുന്നെ?"

ശാലിനി ചോദിച്ചു.

പുഞ്ചിരിച്ചതല്ലാതെ അന്ന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെയാണ് തുടക്കം.

പിന്നെ ബാനർ വാങ്ങാൻ പോയപ്പോൾ,പിന്നീടും നടന്ന സംസാരവുമൊക്കെ നല്ല സൗഹൃദമായും പിന്നീട് അത് പ്രേമവുമായി മാറി.

പഠനം കഴിയുവോളവും അത് ഒരിക്കലും വേര്പെടുത്താനാവാത്ത ബന്ധമായി നില നിന്നു.

അതിന് ശേഷം രഹസ്യമായി ജെയ്‌സണെ ഫോണിൽ വിളിക്കുമ്പോഴാണ് 'അമ്മ അത് കണ്ടുപ്പിടിക്കുന്നത്.

പിന്നെ അതൊക്കെ വലിയ പ്രശ്നമായി.

കാരണം അച്ഛനും ആങ്ങളയുമൊക്കെ അതറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു.

"ഞാൻ അയാളെപ്പറ്റി അന്വേഷിച്ചു,"

ഒരു ദിവസം സഹോദരൻ സനൽ പറഞ്ഞു.

"അയാള് ഒറിജിനൽ ക്രിസ്ത്യാനി ഒന്നുവല്ല.മാർഗ്ഗം കൂടിയോരാ.പുതുക്രിസ്ത്യാനി..അത്കൊണ്ട് നീ അതങ്ങു മറന്നേക്ക്...അതാണ് നല്ലത്..."

എതിർപ്പ് കൂടിയപ്പോൾ വഴക്ക് നിത്യ സംഭവമായി. പിന്നീട് മർദ്ധനം പോലും തുടങ്ങി. അതും നടക്കാതെ വന്നപ്പോഴാണ് അമ്മയുടെ ആത്മഹത്യാ ഭീഷണി.

അവിടെ താൻ തല കുനിച്ചു.

വൈകാതെ തന്നെ അച്ഛൻ തനിക്കൊരു ബന്ധം കണ്ടുപിടിച്ചു.

സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ ഷിബിൻ.

തുടർന്നുള്ള ദിവസങ്ങളിലൊക്കെ അവരുടെ തറവാട്ടുമഹിമയും പേരുമൊക്കെ വെളിപ്പെടുത്തുന്ന സംസാരമായിരുന്നു വീട് മുഴുവൻ.

💬 Comments

View all comments