മഴയത്തു വന്ന മോഹം 8 [Vashalan]
തിരികെ എത്തി. ജോലിത്തിരക്കുകൾക്കിടയിൽ സമയം പോകുന്നത് അറിഞ്ഞില്ല.
എന്നാൽ, അപ്രതീക്ഷിതമായി എന്റെ തലയുടെ ഒരു വശത്തുനിന്നും ഒരു നീറ്റൽ പടരാൻ തുടങ്ങി. വർഷത്തിലൊരിക്കൽ എന്നെ തേടിയെത്തുന്ന ആ പഴയ വില്ലൻ—മൈഗ്രേൻ!
തുളച്ചുകയറുന്ന വേദന പതുക്കെ ശക്തിപ്രാപിച്ചു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തതുകൊണ്ട് ഗ്യാസ് കയറിയതാകുമെന്ന് കരുതി ഞാൻ അല്പം വെള്ളം കുടിച്ചു. പക്ഷേ, ആശ്വാസത്തിന് പകരം വേദനയുടെ തീവ്രത കൂടിക്കൂടി വന്നു. കണ്ണുകൾക്ക് മുന്നിൽ വെളിച്ചം ചിതറുന്നതുപോലെ. ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു.
ഞാൻ പതുക്കെ എഴുന്നേറ്റ് മാനേജറുടെ ക്യാബിനിലേക്ക് നടന്നു.
ഞാൻ: "സാർ... എനിക്ക് തലവേദന
സഹിക്കാൻ പറ്റുന്നില്ല. മൈഗ്രേൻ ആണെന്ന് തോന്നുന്നു. കണ്ണ് പോലും തുറക്കാൻ വയ്യ. ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയി വരാം. ഒരു ഹാഫ് ഡേ ഓഫ് വേണമായിരുന്നു."
എന്റെ മുഖത്തെ വിളർച്ച കണ്ടപ്പോൾ തന്നെ മാനേജർക്ക് കാര്യം ബോധ്യമായി. "ശരി ഷാജു, നീ പൊയ്ക്കോ. ആരെയെങ്കിലും കൂട്ടി വിടണോ?" അദ്ദേഹം ചോദിച്ചു.
ഞാൻ: "വേണ്ട സാർ, രാമേന്ദ്രൻ ചേട്ടൻ ഇവിടെയുണ്ട്. ചേട്ടൻ എന്നെ ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ടാക്കും."
ഞാൻ തിരികെ വന്ന് ബാഗും എടുത്തു. ഷാരൂണിനോട് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കാൻ പറഞ്ഞു ഞാൻ രാമേന്ദ്രൻ ചേട്ടനൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചു. പുറത്തെ മണൽക്കാറ്റും വെളിച്ചവും തലവേദനയെ ഒന്നുകൂടി ഉസിപ്പിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിലേക്കുള്ള ആ യാത്രയിൽ,
വേദനയുടെ മരവിപ്പിനിടയിലും എന്റെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു.
ഹോസ്പിറ്റലിലെത്തിയതും രാമേന്ദ്രൻ ചേട്ടനെ ഞാൻ തിരികെ അയച്ചു. ഡോക്ടറെ കണ്ടു കഴിഞ്ഞ് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും, വരുമ്പോൾ വിശപ്പിന്റെ അസ്വസ്ഥത മാറ്റാൻ ഒരു ഫലാഫിൽ സാൻഡ്‌വിച്ചും ചായയും കരുതണമെന്നും ഞാൻ ഓർമ്മിപ്പിച്ചു. ടോക്കൺ എടുക്കാനായി ക്യൂ നിൽക്കുമ്പോൾ ഓരോ നിമിഷവും തലയ്ക്കുള്ളിൽ ആയിരം കൂടങ്ങൾ കൊണ്ട് അടിക്കുന്നതുപോലെ വേദന കനക്കുകയായിരുന്നു.
ടോക്കൺ കിട്ടിയ ശേഷം ഡോക്ടറെ കാണാനായി ഞാൻ വെളിയിലെ കസേരയിൽ ചായുന്നു. വേദനയുടെ കാഠിന്യം കാരണം കൈകൾ കൊണ്ട് നെറ്റി അമർത്തിപ്പിടിച്ച്, ഒരു വശത്തേക്ക് ചരിഞ്ഞ്, പാതി കണ്ണുകളടച്ചാണ് ഞാൻ ഇരുന്നത്. കണ്ണുകൾ തുറന്നാൽ
പ്രകാശത്തിന്റെ ഓരോ തുള്ളിയും സൂചിമുനകളായി തലയിലേക്ക് തറച്ചു കയറുന്നതുപോലെ. ലോകം എനിക്ക് ചുറ്റും മരവിച്ചു നിൽക്കുന്നതായി തോന്നി.
ഒടുവിൽ എന്റെ ടോക്കൺ നമ്പർ വിളിച്ചു. കനത്ത തലയുമായി ഞാൻ പതുക്കെ എഴുന്നേറ്റ് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു. ആ നടപ്പിനിടയിലാണ്, മങ്ങിയ കാഴ്ചയ്ക്കപ്പുറം പരിചയമുള്ള ഒരു സ്ത്രീരൂപം ദൂരെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടത്. ആ നടത്തവും ഉടലഴകും എവിടെയോ കണ്ടു മറന്നതുപോലെ. ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കാൻ നേരത്ത് ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കിയെങ്കിലും ജനക്കൂട്ടത്തിനിടയിൽ ആ രൂപം അപ്രത്യക്ഷമായിരുന്നു.
മുറിക്കുള്ളിൽ കയറി ഡോക്ടറോട് എന്റെ അസ്വസ്ഥതകൾ
വിവരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ആ കണ്ട രൂപം ആരുടേതാണ്? പ്രവാസത്തിന്റെ ഈ തിരക്കുകൾക്കിടയിൽ, ഹോസ്പിറ്റലിന്റെ ഈ ഇടനാഴിയിൽ വെച്ച് ഞാൻ കണ്ടത് ആരെയാണ്? മുഖം വ്യക്തമാവാത്തതുകൊണ്ട് ഓർമ്മയുടെ ഏടുകൾ തിരയുന്നതിനിടയിൽ തലവേദനയുടെ നീറ്റലിലും ആ രൂപം എന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.
💬 Comments
View all comments