Chapter Title : മുനി ടീച്ചർ 1 [Decent]
"ഞാനൊന്ന് പുറത്തിറങ്ങി വരാ."
"വരുമ്പോ മീനുണ്ടെങ്കി വാങ്ങിക്കോ."
"നോക്കാം."
"മുറിച്ചു വാങ്ങണേ"
"ശരി."
കുറച്ചുനേരം കവലയിൽ കറങ്ങി.കുറച്ചു സുഹൃത്തുക്കളെയൊക്കെ കണ്ടു. നാട്ടിൽ വരാത്തതെന്താ എന്നാ ചിലരുടെ പരാതി. നാട്ടിൽ വരേണ്ട, ഇവിടന്ന് രക്ഷപ്പെട്ട എന്നു ചിലർ. കുറച്ചു സമയത്തിനുശേഷം അല്പം മീനുമായി വീട്ടിലെത്തി. ലിസിമ്മയുടെ കൂടെ കുറച്ചു കുക്കിങ്ങിനു സഹായിച്ച ശേഷം ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. യാത്രാ ക്ഷീണം കൊണ്ടാകും പകൽ ഒന്നുറങ്ങിയിട്ടും പെട്ടെന്നുതന്നെ ഞാൻ ഉറക്കിലേക്കു വീണു. വെക്കേഷന്റെ ആദ്യദിവസത്തിന് അങ്ങിനെ പരിസമാപ്‌തിയായി.
2. കല്യാണം, ടീച്ചറുടെ വീട്ടിൽ
രണ്ടാമത്തെ ദിവസവും എഴുന്നേറ്റപ്പോൾ പത്തുമണിയോളമായി. വിശദമായിപ്പറഞ്ഞാൽ പലതവണ ഉണർന്നിട്ടും വീണ്ടും വീണ്ടും ഉറങ്ങിയുറങ്ങി ഉണർവ്വിനോട് മത്സരിച്ചുതോറ്റു അവസാനം വിശപ്പിനോടു പടവെട്ടാൻ താല്പര്യമില്ലാത്ത കാരണം എഴുന്നേറ്റു പോന്നു.
രാവിലെതന്നെ ടീച്ചർ വീട്ടിലേക്കു വരുമോയെന്നാണ് എന്റെ ചിന്ത മുഴുവൻ. എന്നാൽ ഒരുപാടുനേരം കാത്തുനിന്നിട്ടും നിരാശ മാത്രം ബാക്കി. ടീച്ചർ വരുമോയെന്നു ലിസിമ്മയോടു ചോദിക്കാനും വയ്യ.
എന്തായാലും വൈകുന്നേരം ചെമ്പകത്തിൽ പോകാമല്ലോ എന്നോർത്തു ഉച്ചക്കു മുമ്പുതന്നെ കുളിച്ചുമാറ്റി കല്യാണപ്പുരയിലേക്കു പോയി. രഘുച്ചേട്ടൻ ആളുകളോടെല്ലാരോടും മാന്യമായും സരസമായും പെരുമാറുന്നയാളാണ്. അതുകൊണ്ടുതന്നെ കല്യാണവീട്ടിൽ ഒരുപാടാളുകളുണ്ട്. സഹായത്തിനും മറ്റും ആളുകളുടെ ഒരു കുറവുമില്ല.
കഴിഞ്ഞ കുറേ വര്ഷങ്ങളായി നാട്ടിൽ വളരേ കുറച്ചു കല്യങ്ങൾക്കേ ഞാൻ കൂടിയിട്ടുള്ളു. എത്ര പെട്ടെന്നാണ് ഈ നാട്ടിൽ ആളുകളും ജീവിതവും മാറുന്നത്!! കല്യാണവീട്ടിലെ ആചാരങ്ങളും ഭക്ഷണ വിഭവങ്ങളും ആളുകളുടെ വസ്ത്രങ്ങളും നാട്ടിൽ എത്ര വേഗമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്!!
എന്തായാലും ഇവിടെ വന്നത് നന്നായി. മുമ്പ് സ്കൂളിൽ ഒരുമിച്ചു പഠിച്ച, നാട്ടിൽ ഒരുമിച്ചു ഫുട്ബോൾ കളിച്ചു മാവിലെറിഞ്ഞു വളർന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ കാണാൻ പറ്റി. അവരോടെല്ലാം കുശലാന്വേഷണങ്ങളും അല്പം കൊച്ചുവാർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്കാളും അവരെല്ലാം ഒരുപാടു മാറിയിരിക്കുന്നു. ഞാൻ മാത്രം ഇന്നും കുട്ടിയായിരിക്കുന്നപോലെ എനിക്കുതോന്നി. മിക്കവർക്കും ബാംഗ്ലൂരിലെ വിശേഷങ്ങളും ജീവിതവുമൊക്കെയാണറിയേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ അടിപിടി കൂടി മാത്രം പരിചയമുള്ളവരെല്ലാം വലുതായപ്പോൾ വളരെ കാര്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നു. കൂട്ടുകാരിൽ ചിലരൊക്കെ കല്യാണം കഴിച്ചുട്ടുണ്ട്. ചിലർക്കൊക്കെ കുട്ടികളായിത്തുടങ്ങി. അവരെല്ലാം എന്തോ ഒരു ഗൗരവലോകത്തേക്കു പ്രവേശിച്ചപോലെ.
സമപ്രായക്കാരായ പെൺകുട്ടികളെ വളരെ കുറച്ചുപേരെയേ കണ്ടുള്ളു.
💬 Comments
View all comments