Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
ശ്രീനിയേയും എന്റെ പച്ചക്കറി സംരഭത്തിന്റെ സഹായിയേയുമേൽപ്പിച്ചു. അമ്മാവന്റെ നിർബ്ബന്ധം കൊണ്ടാണ് ആറു മാസമെടുത്ത് നാഷനൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ തയ്യാറെടുത്തത്. അതു കാണുന്നതിനു മുൻപ് പുള്ളി പോയി. ആർക്കുമറിയാത്ത നല്ല കാശുണ്ടായിരുന്നു കെഴവന്റെ കയ്യിൽ. അതെനിക്കെഴുതി വെച്ചിരുന്നു.
വസുന്ധര പറഞ്ഞിരുന്നു...നിന്നെ...നിന്നെ പഠിക്കാൻ വിടണമെന്ന്... പോവുന്നതിനു മുൻപ് അമ്മാവനക്കാര്യം പങ്കുവെച്ചിരുന്നു..
ഡിസൈനിലുള്ള ഉറങ്ങിക്കിടന്ന വാസന അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് തേച്ചു തിളക്കിയെടുത്തു...ഇപ്പോൾ അറിയപ്പെടുന്ന ഒരിൻഡസ്റ്റ്രിയൽ ഡിസൈനറാണ്. ഇറ്റലിയിൽ പോയി മൂന്നു വർഷം പണിയെടുത്തെങ്കിലും നാടിന്റെ വിളി അവഗണിക്കാനായില്ല. പിന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ പ്രൊഫസറായിരുന്ന ബസീൻ സ്വന്തമായി തുടങ്ങുന്ന സ്റ്റാർട്ടപ്പിൽ പങ്കുചേരുന്നോ എന്നു ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
കോഴിക്കോട്ടിറങ്ങിയപ്പോൾ ശ്രീനിയുണ്ടായിരുന്നു. ചന്ദ്രേട്ടൻ ആന്റീടെ തറവാട്ടിലുണ്ട്. നമുക്ക് ഹോട്ടലിലേക്കു പോവാം. ഒന്നു ഫ്രഷായി എന്തേലും കഴിച്ചിട്ടു പോവാം.. അവനെന്റെ കൈകളിൽ പിടിച്ചു.
തടിയനു വയറുതന്നെ കാര്യം... ഞാനവന്റെ തോളത്തൊരിടി കൊടുത്തു. അവൻ പതിവു ചിരി പാസ്സാക്കി. എന്നാലും അവൻ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു.
തറവാട്ടിൽ ചെന്നുകയറിയപ്പോൾ ചന്ദ്രേട്ടൻ അടുത്തു വന്നു. ചേച്ചിയെ കിടത്തിയിരുന്ന അകത്തളത്തിലേക്കു ചെന്നു. ഭസ്മവും സാമ്പ്രാണിയും ഇടകലർന്ന സുഗന്ധം.. കോടിത്തുണി പുതച്ച ചേച്ചി കിടക്കുന്നു. ചുറ്റിലും ഭസ്മം വിതറിയിട്ടുണ്ട്. നിശ്ശബ്ദരായി ചുറ്റിലും ചിലർ.. വയ്യാതെ കസേരയിലിരുന്ന റോഷ്നിയുടെ അമ്മയെക്കണ്ടു. അടുത്തു തന്നെ അവളും. രണ്ടുപേരും നിശ്ശബ്ദരായി കണ്ണീരൊഴുക്കുന്നു. താഴെ ഒരു പ്രായമായ സ്ത്രീയിരുന്ന് എന്തോ വായിച്ചുരുവിടുന്നു. രാമായണമാണെന്നു തോന്നുന്നു...
ചേച്ചിയുടെ മുഖം ശാന്തസുന്ദരമായിരുന്നു. ഒരു നേരിയ ചിരി ആ ചുണ്ടുകളിൽ ഉണ്ടായിരുന്നോ? വഷളൻ! ഇങ്ങുവാടാ മോനൂ...ആരോ എന്നെ വിളിക്കുന്നു. പിന്നെയൊരു മൂടലായിരുന്നു. ചന്ദ്രേട്ടൻ എന്നെപ്പിടിച്ച് വശത്തുള്ള വേറൊരു വരാന്തയുടെ ചാരുപടിയിലിരുത്തി..കയ്യിലൊരു കർച്ചീഫു പിടിപ്പിച്ച് തിരികെ അകത്തളത്തിലേക്കു പോയി.
ഞാൻ മുഖം പൊത്തി... ഉള്ളിലെന്തോ പൊട്ടിത്തകരുകയായിരുന്നു.. നിയന്ത്രിക്കാനായില്ല. കയ്യിലിരുന്ന തൂവാല നനഞ്ഞുകുതിർന്നു..മൂക്കടച്ചപോലെ.. ചങ്കിനകത്തായിരുന്നു കൊളുത്തിപ്പറിക്കുന്ന നൊമ്പരം..
ഒരു മൃദുലമായ കയ്യെന്റെ കഴുത്തിലും വിരലുകളിലും തലോടി.. ഞാൻ കണ്ണു തുറന്നു. റോഷ്നി! അവളെന്റെയടുത്തിരുന്നു. ഞാനറിയാതെ തലയവളുടെ തോളിൽ ചായ്ച്ചു. മനസ്സു ശാന്തമാവുന്നതു വരെ അവളെന്റെയടുത്തിരുന്നു. തല പൊക്കിയപ്പോൾ ബാലു! താടി വളർന്നിട്ടുണ്ട്. അങ്ങിങ്ങായി നരയുടെ വരകൾ.. കുറച്ചുകൂടി പക്വതയുള്ള മുഖം. അവനെന്റ തോളിൽത്തട്ടി..
💬 Comments
View all comments