Chapter Title : നിരുപമ 5 [Manjusha Manoj]
ജിത്തുവിനെ വിളിച്ചു.
"ജിത്തു... എല്ലാം കഴിഞ്ഞു... രാജീവ് അറിഞ്ഞു. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. നീ ഒന്ന് വരാമോ? എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കി തരണം."
ജിത്തു ഞെട്ടിയെങ്കിലും അവൻ പതറിയില്ല. "ഞാൻ ഇപ്പോ വരാം" എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.
പത്ത് മിനിറ്റിനുള്ളിൽ ജിത്തുവിന്റെ ബൈക്ക് പാഞ്ഞു വന്നു. അവൻ ഒന്നും ചോദിച്ചില്ല. കണ്ണുകൾ കലങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ നെഞ്ച് വേദനിച്ചു.
ജിത്തു: "കേറ്..."
നിരുപമ ബൈക്കിന്റെ പിന്നിൽ കയറി. ബൈക്ക് മുന്നോട്ട് എടുത്തതും അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ തോളിലേക്ക് മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ട് നനച്ചു.
തണുത്ത കാറ്റിലും ജിത്തുവിന്റെ ശരീരത്തിന് ചൂടുണ്ടായിരുന്നു. അവൾക്ക് ആകെയുള്ള ഒരേയൊരു ആശ്രയം അവൻ മാത്രമാണെന്ന് ആ നിമിഷം അവൾ തിരിച്ചറിഞ്ഞു. ജിത്തു ഒന്നും മിണ്ടിയില്ല. അവൻ ഒരു കൈ കൊണ്ട്, തന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകളിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ബൈക്ക് ഓടിച്ചു.
നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അവൻ ബൈക്ക് നിർത്തി.
ജിത്തു: "ഇവിടെ സേഫ് ആണ്. നീ ഇറങ്ങ്..."
നിരുപമ ബൈക്കിൽ നിന്നിറങ്ങി.
നിരുപമ: "ജിത്തു... ഇനി ഞാൻ..."
ജിത്തു: "നീ പേടിക്കണ്ട... ഞാൻ കൂടെയുണ്ട്. നീ പോയി കിടന്നുറങ്ങ്. ബാക്കി നമുക്ക് നാളെ സംസാരിക്കാം."
അവൻ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. ആ സ്പർശനം അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ ഹോസ്റ്റലിനുള്ളിലേക്ക് കയറി പോകുന്നത് വരെ ജിത്തു നോക്കി നിന്നു. അവൾ അകത്തേക്ക് മറഞ്ഞതും, ഒരു ദീർഘശ്വാസത്തോടെ അവൻ ബൈക്ക് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.
—------------------------
ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിൽ, ഫാനിന്റെ കറക്കം നോക്കി നിരുപമ ആ ദിവസം മുഴുവൻ കഴിച്ചുകൂട്ടി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ജീവിതം കൈവിട്ടു പോയെന്ന തോന്നൽ അവളെ വല്ലാതെ ഉലച്ചു. എന്നാൽ ഇടയ്ക്കിടെ വരുന്ന ജിത്തുവിന്റെ കോളുകൾ മാത്രമായിരുന്നു അവൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം.
ജിത്തു (ഫോണിലൂടെ): "നിരു... നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റില്ല. നിനക്ക് ജോലിയുണ്ട്, വരുമാനമുണ്ട്. നീ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. നാളെ മുതൽ നീ ജോലിക്ക് പോകണം. തല ഉയർത്തി തന്നെ നടക്കണം. ഞാൻ കൂടെയില്ലേ?"
അവന്റെ വാക്കുകൾ അവൾക്ക് പുതിയൊരു ഊർജ്ജം നൽകി. പിറ്റേന്ന് രാവിലെ, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൾ ഒരുങ്ങി ഓഫീസിലേക്ക് പോയി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
💬 Comments
View all comments