Chapter Title : ഒരു പ്രണയ കഥ [Smitha]
ഒരു പ്രണയ കഥ
Oru Pranaya Kadha | Author : Smitha
വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ അങ്ങനെ അവസാനം തന്റെ തീരുമാനം പ്രഖ്യാപിച്ചു." മേപ്പാട്ട് മന നാരായണൻ സീതമ്മനെ മംഗലം കയിക്കണം!"
കേട്ട് നിന്നവർ മൂക്കത്ത് വിരൽ വെച്ച് പരസ്പ്പരം നോക്കി. ആശ്ചര്യ ശബ്ദം പുറപ്പെടുവിച്ചു. നിമിത്ത ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ ആകാശം മുട്ടിനിൽക്കുന്ന ചാമുണ്ഡിമല നിലത്തേക്ക് വീഴുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി.
എങ്ങനെ നോക്കാതിരിക്കും!
തിരുവാംകര ദേശം മുടിഞ്ഞുപോകുന്ന തീരുമാനമല്ലേ കര വിചാരണക്കാരൻ വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ ആലിൻചുവട്ടിൽ കൂടി നിന്ന സകല പുരുഷാരത്തോടും സ്ത്രീജനങ്ങളോടും സർവ്വോപരി ദേശ പ്രമുഖന്മാരായ ചെന്തേരി തിരുമുൽപ്പാടും കക്കോത്ത് കൃഷ്ണൻ നമ്പ്യാരുമടക്കമുള്ളവരോട് അറിയിച്ചത്!
"കാലം പോയി!"
പൊതുവാൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
"വെളളികെട്ടിയ വടി പൊക്കി കുരുത്തോല ചിലമ്പിച്ച് കൽപ്പന കൊടുക്കുന്ന കാലം പണ്ടേ പോയി! ഇന്ന് നമ്പൂരി ചെറുമിക്ക് ഗർഭമുണ്ടാക്കിയാൽ അവളെ പുടവ കൊടുത്ത് വിളക്ക് വെച്ച് അകായിയിലേക്ക് കേറ്റണം. അതിനു സമ്മതല്ലാച്ചാ രെജിസ്റ്റ്സർ കച്ചേരിൽ പോയി പ്രമുഖന്മാർ ഒപ്പിട്ട കടലാസ് സാക്ഷിയാക്കി ഓളെ വിളിച്ച് ഇല്ലത്ത് കേറ്റണം ..അതിനും സമ്മതല്ലാച്ചാ പിന്നെ വേറെ ഒരു വഴ്യ ഒള്ളു. കേക്കണോ അത്?"
ആളുകൾ കാത് കൂർപ്പിച്ചു.
മേപ്പാട്ട് നാരായണന്റെ ഇല്ലക്കാരും വേളിവഴി ബന്ധം കൂടിയവരും ആകാംക്ഷയോടെ പൊതുവാളിനെ നോക്കി.
"ജയിലിൽ കെടക്ക്വ...ഗോതമ്പുണ്ട തിന്നും പാറ പൊട്ടിച്ചും നടയടി മേടിച്ചും കഴിയ്‌വ ..ഒരു നാലഞ്ചു കൊല്ലം. ന്താ സമ്മതാണൊ, തിരുമേനിക്ക്?"
"അയ്യോ."
കോയിക്കൽ നാരായണൻ നമ്പൂതിരി വിലപിച്ചു.
"നിയ്ക്ക് അസ്കിതകൾ പലതാണെ...ജയിലൊന്നും പറ്റില്യ..."
"അപ്പൊ?"
ജ്യേഷ്ഠൻ ജാതവേദൻ നാരായണനെ നോക്കി.
"അപ്പൊ എന്താ?"
നാരായണൻ ജേഷ്ഠനെ ക്രുദ്ധനായി നോക്കി.
"ഞാൻ പൊറുത്തോളം സീതമ്മടെ കൂടെ ..ന്നുവല്ലേലും ഓള് പഠിപ്പൊള്ള കുട്ടിയല്ലേ...?"
തീരുമാനം വന്നയുടനെ സീതമ്മയുടെ കുടിയിലേക്ക് ചാത്തൻ ഓടിപ്പോയി. അപ്പോൾ നേന്ത്രവാഴകൾ പച്ചക്കൊട്ടാരം തീർക്കുന്ന തൊടിയിലെ കോണിലെ ചാക്ക് ഷെഡ്‌ഡിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു.
"യൂ എന്ന് വെച്ചാ നീ അല്ലേൽ നിങ്ങൾ..യൂ എന്ന് വെച്ചാ?"
"നീ അല്ലേൽ നിങ്ങൾ..."
ചുറ്റുമുണ്ടായിരുന്ന പാച്ചനും മമ്മുഞ്ഞിയും ചാൾസും കുഞ്ഞി ആയിഷയും നീലിമയും ചോതിയും ഒരുമിച്ച് പറഞ്ഞു.
"സബാഷ്!"
സീതമ്മ അവരെ അഭിനന്ദിച്ചു.
"ആർ എന്നാൽ ആകുന്നു.ആറെന്നാൽ?"
"ആകുന്നു,"
കുട്ടികൾ കോറസ്സായി ആലപിച്ചു.
"അപ്പോൾ യൂ ആർ എ ഡോക്റ്റർ എന്ന് പറഞ്ഞാൽ?"
സീതമ്മ ചോദിച്ചു.
"നീ അല്ലെങ്കിൽ നിങ്ങൾ ഒരു ഡോക്ടർ ആകുന്നു,"
കുട്ടികൾ സംശയലേശമന്യേ പറഞ്ഞു.
സീതമ്മ ചിരിച്ചു.
💬 Comments
View all comments