Chapter Title : രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]
രാത്രിയില്‍ വിടരുന്ന പൂവുകള്‍
Raathriyil Vidarunna Poovukal | Author : Smitha
ആരോ തൊട്ടു വിളിക്കുന്നുവെന്ന് സന്ദീപിന് തോന്നി. ആദ്യം സ്വപ്നമാണ് എന്ന് വിചാരിച്ചു. കണ്ണുതുറന്നപ്പോൾ പക്ഷെ അരണ്ട വെളിച്ചത്തിൽ തന്‍റെ മുഖത്തേക്ക് ഉറ്റുനോക്കുന്ന അമ്മയെ കണ്ടു.
അവനാദ്യം ഒന്നും മനസ്സിലായില്ല.
"മോനെ..."
അമ്മയുടെ വിളിയൊച്ച കേട്ടപ്പോഴാണ് ബോധത്തിലേക്ക് വന്നത്.
"എന്താ അമ്മെ?"
അവൻ പെട്ടെന്നെഴുന്നേറ്റു.
"പുറത്ത്..."
ശ്രീലത പെട്ടെന്ന് ജനാലയ്ക്കലേക്ക് നോക്കി. അവനും.
"അവിടെ ആരോ, ആരോ..നിക്കുന്ന പോലെ..."
"എഹ്?"
അവൻ കണ്ണുകൾ തിരുമ്മി പെട്ടെന്നെഴുന്നേറ്റു.
"അതാരാ, ഈ ടൈമിൽ അവിടെ നിക്കാൻ?"
അവൻ പെട്ടെന്ന് ജനാലക്കലേക്ക് ചെന്നു.
തുറന്ന് പുറത്തേക്കു നോക്കി.
പുറത്ത് നിലാവുണ്ട്. മുറ്റത്തിനപ്പുറത്ത് തൊടിയില്‍, മരങ്ങള്‍ക്കിടയില്‍ നിഴലും നിലാവും ഇഴചേര്‍ന്നു കിടക്കുന്നയിടത്തൊക്കെ അവന്‍ നോക്കി.
പക്ഷെ ആരും വെളിയിൽ നിൽക്കുന്നത് അവൻ കണ്ടില്ല.
പിന്നെ കതക് തുറന്നു.
"മോനെ, സൂക്ഷിച്ച്...."
അവൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീലത അൽപ്പം പേടിയോടെ അവനോടു പറഞ്ഞു.
അവൻ പക്ഷെ നിസ്സാരമട്ടിൽ അമ്മയെ നോക്കിയതിനു ശേഷം പുറത്തേക്കിറങ്ങി.
അപ്പോൾ മുറ്റത്തിൻറ്റെ അരികിൽ നിന്ന വാഴക്കൂട്ടത്തിൻറ്റെ പിമ്പിൽ നിന്നും അയൽവക്കത്തെ റെജി ചേട്ടൻറ്റെ വീട്ടിലെ പൂച്ച അവരുടെ വീടിനു നേരെ ഓടിപ്പോകുന്നത് കണ്ടു.
"അമ്മേടെ ഒരു കാര്യം!"
അവൻ പരിഹാസത്തോടെ ശ്രീലതയെ നോക്കി.
"കെടന്ന് ഒറങ്ങാൻ നോക്ക്..."
ശ്രീലത ആശ്വസിക്കുന്നത് അവൻ കണ്ടു.
"ശ്യോ, മോൻറ്റെ ഒറക്കം കളഞ്ഞല്ലോ!"
ശ്രീലത അവനെ വിഷമത്തോടെ നോക്കി.
"അച്ഛനെപ്പഴാ വന്നേ?"
"ഓ! പതിവ് സമയത്ത്..."
അസഹ്യമായ വെറുപ്പോടെ അവർ പറഞ്ഞു.
"ഇപ്രാവശ്യോം എടത്തും വലത്തും കൃഷ്ണേട്ടനും മോനായിയും താങ്ങിപ്പിടിച്ചോണ്ട് ആരിക്കും വന്നത് അല്ലെ?"
"എന്നും അവമ്മാരല്ലേ കൊണ്ടരുന്നേ!"
മുഖത്തെ വെറുപ്പ് മായ്ക്കാതെ അവർ പറഞ്ഞു.
"ആ നീ ഒറങ്ങിക്കോ..."
അവർ തിരിഞ്ഞ് കിടപ്പുമുറിയിലേക്ക് നടന്നു.
കിടന്നെങ്കിലും സന്ദീപിന് ഉറക്കം വന്നില്ല.
തനിക്കും പലപ്പോഴും തോന്നിയിരുന്നു, രാത്രിയിൽ ചിലപ്പോൾ ആരോ പുറത്ത് നിൽക്കുന്നുണ്ട് എന്ന്. അതൊക്കെ തൻറ്റെ തോന്നലുകൾ മാത്രമാവും എന്ന് കരുതി അവഗണിക്കുകയായിരുന്നു. ഇപ്പോൾ 'അമ്മ വന്ന് താൻ ഉറങ്ങിക്കിടക്കുമ്പോൾ പേടിയോടെ വന്ന് പറയണമെങ്കിൽ ശരിക്കും ആരെങ്കിലും പുറത്ത് നിന്നിട്ടുണ്ടാവണം!
ആരായിരിക്കും?
💬 Comments
View all comments