0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

"ഡോക്ടർ... എനിക്ക് എന്റെ ഭാര്യയെ വിശ്വാസമില്ല. അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു. എനിക്ക് സമാധാനം കിട്ടുന്നില്ല..."

​സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അതീവ ക്ഷമയോടെ കേട്ടിരുന്ന നതാഷ ഇന്ന് പെട്ടെന്ന് പൊട്ടിത്തെറിച്ചു. അവൾ മേശപ്പുറത്ത് ആഞ്ഞടിച്ചു.

​നതാഷ: (ഉയർന്ന സ്വരത്തിൽ) "നിർത്തൂ! നിങ്ങളെപ്പോലെയുള്ള പുരുഷന്മാരുടെ പ്രശ്നം ഇതാണ്!

എപ്പോഴും സംശയം... എപ്പോഴും നിരീക്ഷണം.!!

ഒരു സ്ത്രീക്ക് സ്വന്തമായി ഒരു ലോകം ഉണ്ടാകാൻ പാടില്ലേ? നിങ്ങൾക്കിവിടെ കൗൺസിലിംഗിന്റെ ആവശ്യമില്ല, കുറച്ച് വിവേകമാണ് വേണ്ടത്. പ്ലീസ്, ഗെറ്റ് ഔട്ട്!"

​പേഷ്യന്റ് അമ്പരന്നുപോയി. അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.

നതാഷ തന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.

അവളുടെ ശ്വാസം വേഗത്തിലായിരുന്നു. താൻ ആ പേഷ്യന്റിനെയല്ല, മറിച്ച് തന്റെയുള്ളിലെ കുറ്റബോധത്തെയാണ് ഭയക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

​അല്പം കഴിഞ്ഞ് ചായയുമായി വന്ന നഴ്സ് ലില്ലി, നതാഷയുടെ അടുത്ത് കുറച്ച് ഫയലുകൾ വെച്ചു.

​ലില്ലി: "മാഡം... അടുത്ത പേഷ്യന്റ് അരമണിക്കൂറായി വെയിറ്റ് ചെയ്യുന്നു. അവർക്ക് കുറച്ച് തിരക്കുണ്ട്..."

​നതാഷ: (ലില്ലിക്ക് നേരെ തിരിഞ്ഞ് ആക്രോശിച്ചു)

"നിങ്ങൾക്ക് കാണുന്നില്ലേ ഞാൻ ഇവിടെ ബിസിയാണെന്ന്? അവർക്ക് തിരക്കുണ്ടെങ്കിൽ അവർ വേറെ ഡോക്ടറെ കാണട്ടെ! ഇതെന്താ ചായക്കടയാണോ തിരക്ക് കൂട്ടാൻ? ഈ ഫയലുകളെല്ലാം എടുത്ത് പുറത്ത് പോകൂ ലില്ലി. എന്റെ അനുവാദമില്ലാതെ ആരും ഇനി ഈ മുറിയിലേക്ക് വരരുത്!"

​ലില്ലിയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു..

വർഷങ്ങളായി നതാഷയോടൊപ്പം ജോലി ചെയ്യുന്ന ജൂനിയർ നേഴ്സ് ആയ അവൾ നതാഷയുടെ ഇങ്ങനെയൊരു രൂപം കണ്ടിട്ടില്ല. പാവം ലില്ലി വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.

​നതാഷ കസേരയിലേക്ക് തളർന്നിരുന്നു.

അവളുടെ മനസ്സ് ഒരു വലിയ സംഘർഷഭൂമിയായിരുന്നു.

സാമിനോടുള്ള ആവേശം അവളുടെ പ്രൊഫഷണലിസത്തെ കാർന്നുതിന്നുകയായിരുന്നു.

ജോലിയിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിയുന്നില്ല.

ഓരോ ശബ്ദത്തിലും അവൾ സാമിന്റെ ഹിമാലയൻ ബൈക്കിന്റെ ശബ്ദം തിരഞ്ഞു.

​താൻ വസ്ത്രം മാറുമ്പോൾ കണ്ണാടിയിൽ കണ്ട ആ പാടുകൾ... അവ മാഞ്ഞുപോകുന്നില്ല.

ഓരോ തവണ പല ഫോൺ കാൾസ് വരുമ്പോഴും അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

നതാഷ തന്റെ മേശപ്പുറത്തിരുന്ന വെള്ളം കുടിച്ചുകൊണ്ട് കണ്ണുകളടച്ചു.

പക്ഷേ ഇരുട്ടിൽ അവൾ കണ്ടത് സാമിന്റെ ആ വശ്യമായ കണ്ണുകളായിരുന്നു.

അവൾ തന്റെ ജീവിതത്തിന്റെ നിയന്ത്രണം സാമിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു കഴിഞ്ഞു എന്ന് ആ പകൽ വെളിച്ചത്തിൽ അവൾ നൊമ്പരത്തോടെ തിരിച്ചറിഞ്ഞു.

അതേസമയം ഹോസ്പിറ്റലിൽ ​ഏകദേശം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമാണ് മാത്യു പുറത്തിറങ്ങിയത്.

💬 Comments

View all comments