Chapter Title : തളിരിട്ട മോഹങ്ങൾ 1 [സ്പൾബർ]
തളിരിട്ട മോഹങ്ങൾ 1
Thaliritta Mohangal Part 1 | Author : Spulber
സ്കൂൾ ടീച്ചറായിരുന്ന സാവിത്രി,രണ്ട് വർഷം മുൻപാണ് അടുത്തൂൺ പറ്റി പിരിഞ്ഞത്..
ഇപ്പോൾ അവർക്ക് അൻപത്തി എട്ട് വയസായി..
ശബ്ദമുഖരിതവും, തിരക്ക് പിടിച്ചതുമായ ഔദ്യോഗിക ജീവതത്തിൽ നിന്നുള്ള വിട പറയൽ അവരെ സംബന്ധിച്ചിടത്തോളം വളരെ വിരസമായിരുന്നു..
ഒന്നും ചെയ്യാനില്ലാതെ ദിവസങ്ങളോളം സാവിത്രി നിരാശയിൽ കഴിഞ്ഞു..
ടി വി കണ്ടും, തോട്ടത്തിലെ ചെറിയ കൃഷിത്തോട്ടം പരിപാലിച്ചും, വ്യായാമവും യോഗയും ചെയ്തും സാവിത്രി തിരക്കിലാവാൻ ശ്രമിച്ചെങ്കിലും അവർക്ക് പിന്നേയും ഒരു പാട് സമയം ബാക്കിയായി..
ചിലപ്പോ വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കും എന്ന ഘട്ടത്തിൽ പലവട്ടം അവർ ബാഗുമായി പഠിപ്പിച്ച സ്കൂളിലേക്ക് പോകും…
വൈകുന്നേരം വരെ അവിടെ വെറുതെയിരുന്ന് വീട്ടിലേക്ക് പോരും..
കുറച്ച് കഴിഞ്ഞ് അതും മടുത്തു..
തന്റെ ജീവിതത്തിലെ വിരസത മാറ്റാൻ ഇനിയെന്താണ് താൻ ചെയ്യേണ്ടൂ എന്നവർ ചിന്തിക്കാത്ത ദിവസമില്ല…
മറ്റ് രണ്ട് പേർ കൂടി താൻ പിരിഞ്ഞ ദിവസം തന്നെ പെൻഷൻ പറ്റിയിട്ടുണ്ട്.. രണ്ടും തന്റെ അടുത്ത സുഹൃത്തുക്കൾ..
അവർ രണ്ട് പേരും ഇന്ന് റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുകയാണ്..
മക്കളും, കൊച്ചുമക്കളുമൊക്കെയായി അവർ ജീവിതം ആഘോഷിക്കുകയാണ്..
ആ ദിവസം അടുത്തൊന്നും വന്നെത്തരുതേയെന്ന് താൻ കണ്ണീരോടെ പ്രാർത്ഥിച്ചപ്പോ, എത്രയും പെട്ടെന്ന് ആ ദിവസം വന്ന് ചേരാനാണ് അവർ രണ്ട് പേരും ആഗ്രഹിച്ചത്..
ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ കയറിച്ചെല്ലുന്ന അവരെ സ്വീകരിക്കാൻ വീട് നിറച്ച് ആളുകളുണ്ട്…
മക്കളും, മരുമക്കളും, കൊച്ചുമക്കളുമുണ്ട്.. ഭർത്താക്കൻമാരുണ്ട്… സ്നേഹം കൊണ്ട് പൊതിയാൻ ബന്ധു ജനങ്ങളുണ്ട്..
പക്ഷേ, തനിക്കോ,,,?..
തനിക്കാരുണ്ട്… ?..
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോ ഒരു ചായയിട്ട് തരാൻ പോലും തനിക്കാരുമില്ല..
✍️✍️
പഞ്ചായത്തിൽ നിന്ന് കരാറെടുക്കുന്ന ചെറിയ ചെറിയ റോഡുകളും, ഓവുപാലങ്ങളും സമയബന്ധിതമായി പണി തീർത്ത് കൊടുക്കുന്ന ഒരു കരാറ് കാരനായിരുന്നു സാവിത്രിയുടെ ഭർത്താവ് ഗംഗാധരൻ..
ഒരു നല്ല മനുഷ്യൻ..
ഒട്ടും കളങ്കമില്ലാതെ ആത്മാർത്ഥതയോടെ തന്റെ ജോലികൾ തീർത്തിരുന്ന അയാൾക്ക് അവസാനം തന്റെ ആത്മാർത്ഥത വിനയായി..
ഉദ്യോസ്ഥർക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ അയാളുടെ നാലഞ്ച് ബില്ലുകൾ പാസായില്ല..
ഓഫീസുകൾ പലവട്ടം കയറിയിറങ്ങിയിട്ടും അത് പാസാക്കാൻ മേലധികാരികൾ തയ്യാറായില്ല..
കടക്കാർ വീട്ടിലേക്ക് കയറി വന്ന് ചീത്ത പറയാൻ തുടങ്ങിയതോടെ ആത്മാഭിമാനമുള്ള ഗംഗാധരൻ ഒരു മുഴം കയറിൽ തൂങ്ങിയാടി…
അയാളുടെ ബില്ല് മാറുകയും, കുറ്റക്കാർക്കെതിരെ നടപടി വരികയും ചെയ്തെങ്കിലും,അതിന് അയാളുടെ ജീവന്റെ വിലയുണ്ടായിരുന്നു..
നാൽപത്തിയെട്ടാം വയസിൽ സാവിത്രി വിധവയായി..
💬 Comments
View all comments