The Shadows 13 [വിനു വിനീഷ്]
"ടെയ്ക്ക് യുവർ സീറ്റ്." ഡിജിപി പറഞ്ഞു. "സർ," ഐജിയുടെ അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ ഇരുന്നു. "എന്തായി രഞ്ജൻ അന്വേഷണം.?" ഡിജിപി തുറന്നുവച്ച പേനയുടെ അടപ്പ് അടച്ചുകൊണ്ട് ചോദിച്ചു. "സർ, 15 - 11- 2018 വ്യാഴാഴ്ച്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നീന കൊല്ലപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ആത്മഹത്യ ആണെന്ന് തോന്നുന്ന കൊലപാതകം. ഇതിനോടകം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഇവരുടെയൊക്കെ തലതൊട്ടപ്പൻ ക്രിസ്റ്റീഫർ എന്നയാളെകൂടി അറസ്റ്റ് ചെയ്താലേ പൂർണ്ണമാകൂ.പക്ഷെ അയാളിപ്പോൾ വിദേശത്താണ്." "അയാൾക്കെതിരെയുള്ള തെളിവുകൾ ഉണ്ടെങ്കിൽ നമുക്ക് ഉടൻ നാട്ടിലെത്തിക്കാം രഞ്ജൻ." "ഉണ്ട്, സർ. അതിലേക്കാണ് വരുന്നത്. നീന ക്രിസ്റ്റീഫറുടെ ഡയമണ്ട്‌സ് എത്തിച്ചുകൊടുക്കുന്ന ഒരു ഏജന്റാണ്. മുംബൈയിൽനിന്നുവന്ന 50 കോടിയുടെ ഡയമണ്ട്സ് നീനയുടെ കൈകളിൽ എത്തിയപ്പോൾ അവൾ അത് മറിച്ചുവിൽക്കാൻ തീരുമാനിച്ചു, അതിൽനിന്നും കിട്ടുന്ന പണവുമായി കാമുകൻ സുധീഷ്കൃഷ്ണയുമായി നഗരം വിടാൻ തീരുമാനിക്കുന്നു. വിവരം സുധീഷ്കൃഷ്ണയെ ഫോണിൽ വിളിച്ചുപറഞ്ഞു. പക്ഷെ ക്രിസ്റ്റീഫറുടെ കൂട്ടാളികൾ അവന്റെ ഫോൺ ട്രാക്ക് ചെയ്യുന്നവിവരം നീന അറിഞ്ഞില്ല. അന്നുരാത്രിതന്നെ നീനയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു. അതിനായി 3 പേരെ ക്രിസ്റ്റീഫർ നിയോഗിച്ചു. 1,ബിനാമിയായ ലൂക്ക ഫ്രാൻസിസ്, 2, പേഴ്‌സണൽ സെക്രട്ടറി ലെനാജോസ്. 3, ആനി ജോസ്, ലെനയുടെ 'അമ്മ. ഈ ആനിജോസ് നീന താമസിക്കുന്ന ഇന്ദിരാവിമൻസ് ഹോസ്റ്റലിന്റെ വാർഡനാണ്. അതുകൊണ്ടുതന്നെ അവർക്ക് അത് എളുപ്പവുമായിരുന്നു. മിനിസ്റ്റർ പോളച്ചനോട് ക്രിസ്റ്റീഫർക്ക് കാലപ്പഴക്കംചെന്ന ഒരു പ്രതികാരമുണ്ട്. അതിന്റെ ഒരു പകയുംകൂടെ ചേർത്തായിരുന്നു കൊലപാതകം. വാർഡനായ അമ്മയുടെ സഹായത്തോടെ ലെന ഹോസ്റ്റലിൽ കയറി മോർഫിൻ എന്ന മരുന്ന് നീനയിൽ കുത്തിവച്ചു മയക്കികിടത്തി. ശേഷം ലൂക്ക ഹോസ്റ്റലിലേക്ക് കയറി നീനയെ അടുക്കളയിൽ ഷാളുകൊണ്ട് കുരുക്കുണ്ടാക്കി കെട്ടിത്തൂക്കി. മരണം ആത്മഹത്യയാക്കി. ലൂക്കയുടെ ഈ പ്രവർത്തി നീനയെ കാണാൻ അവിടെയെത്തിയ സുധീഷ്കൃഷ്ണ നേരിട്ടു കണ്ടു. ദൃക്‌സാക്ഷിയുണ്ടെന്നു മനസിലാക്കിയ ലൂക്ക സുധിയെയും കൊല്ലാൻ ശ്രമിച്ചു. "ആത്‍മഹത്യ ആണെന്ന് വിധിയെഴുതിയ ഈ കേസ് എങ്ങനെ കൊലപാതകമായി. അതിനുള്ള തെളിവുകൾ എങ്ങനെ ലഭിച്ചു. ലൂക്കാ ഫ്രാൻസിസ്, ലെനജോസ് എങ്ങനെ ഈ കേസിലേക്ക് കയറിവന്നു." ഐജി ചോദിച്ചപ്പോൾ മറുപടിയായി രഞ്ജൻ ഒരു പുഞ്ചിരി മാത്രമാണ് നൽകിയത്.
💬 Comments
View all comments