ആ ഓട്ടോക്കാരൻ വീടിൻ്റെ അടുത്തുള്ള പയ്യനായിരുന്നു വെങ്കി. വേലായുധനെയും കൊണ്ട് വീടിൻ്റെ മുകളിലെ റൂമിലേക്ക് നടന്നു അവിടെ കണ്മണി അടിച്ചു വാരി വൃത്തിയാക്കിയിരുന്നു. അവൻ ചെയ്യേണ്ട പണികളൊക്കെ പറഞ്ഞു കൊടുത്ത് അയാള് താഴെ വെങ്കിയുടെ അടുത്തേക്ക് വന്നു.
“വെങ്കി ഇന്ന് ഉച്ചക്ക് നമ്മുക്ക് ടൗണിലേക്ക് പോകണം”.
“എന്താ ബാലേട്ട ഇപ്പോയല്ലേ നമ്മൾ അവിടുന്ന് വന്നത്”.
“അതല്ലട എൻ്റെ പരിചയത്തിലുള്ള ഒരാൾ വരുന്നുണ്ട് അവനെ കുട്ടാൻ പോകണം”.
“ആരാ”
“അതൊക്കെ പിന്നെ പറയാം ഉച്ചക്ക് ഒരു മണിക്ക് തന്നെ നീ ഇവിടെ വരണം”.
അവൻ വരാമെന്ന് പറഞ്ഞു കൊണ്ട് പോയി.
ബാലചന്ദ്രൻ നേരെ മുകളിലേക്ക് പോയി. അവിടെ വേലായുധൻ ഫാൻ നന്നാക്കി ഇറങ്ങുകയായിരുന്നു. പിന്നെ അവിടെയുള്ള ബെഡ്ഷീറ്റ് മാറി പുതിയത് വിരിച്ചു. വേലായുധന് പണം കൊടുത്തു അയാളെ പറഞ്ഞു വിട്ടു. കൺമണിയെ കൊണ്ട് ആ റൂം ഒന്നുകൂടി അടിച്ചു വാരി തുടപ്പിച്ചു. ബാലചന്ദ്രൻ എല്ലാത്തിനും വെപ്രാളമായിരുന്നു. കാരണം കൊട്ടാരം പോലെയുള്ള വീട്ടിൽ താമസിച്ചു ഇപ്പൊ ഒരു കുടിൽ പോലുള്ള തൻ്റെ വീട്ടിൽ എങ്ങനെയാണ് അഗ്നി താമസിക്കുക എന്നോർത്തു.
ഉച്ചക്ക് ഒരുമണിക്ക് തന്നെ വെങ്കി ഓട്ടോയുമായി വന്നു. അയാൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി.
“അച്ചാ നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ കുട എടുത്ത് പോ”.
അവൾ പറയുമ്പോഴേക്കും അയാൾ വെങ്കിയുമായി അവിടെ നിന്നും പോയി.
ഇത്ര ധൃതി പിടിച്ച് പോകാൻ മാത്രം ആരാണാവോ വരുന്നത്. അവൾ മനസ്സിൽ ആലോചിച്ചു.
എന്നാൽ ഈ വരുന്നവനും ഇനി വരാൻ ഇരിക്കുന്നവനും തനിക്ക് വേണ്ടി ഈ ഭൂമിയിൽ യുദ്ധം ചെയ്യുമെന്ന് അവൾ അറിയുന്നില്ല.
