“എന്നെ ആ സിംഹത്തിൻ്റെ മടയിലേക്ക് കൊണ്ടുപോ സഞ്ജനാ. എനിക്ക് എൻ്റെ സ്വാതന്ത്ര്യം തിരികെ വേണം,” ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. എൻ്റെ ഉള്ളിലെ വന്യത ആ വെല്ലുവിളിയെ വല്ലാതെ പ്രണയിച്ചു തുടങ്ങിയിരുന്നു.
അന്ന് രാത്രി പതിനൊന്നു മണിയോടെ സഞ്ജനയുടെ കാർ ദേവനഹള്ളിയിലെ വളരെ വിജനമായ ഒരു ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഹൈവേയിൽ നിന്ന് തിരിഞ്ഞ് കാർ ചെന്നത് വലിയൊരു ഫാം ഹൗസിൻ്റെ ഗേറ്റിലേക്കാണ്. പുറത്ത് വലിയ തോക്കുകളേന്തിയ കാവൽക്കാർ. സഞ്ജനയെ കണ്ടതും അവർ ഗേറ്റ് തുറന്നു.
ഫാം ഹൗസിൻ്റെ ഉള്ളിലേക്ക് കയറുമ്പോൾ അവിടെയൊരു വല്ലാത്ത നിശബ്ദതയായിരുന്നു. കാവൽക്കാർ എന്നെ അടിമുടി പരിശോധിച്ചതിന് ശേഷമാണ് അകത്തേക്ക് കയറ്റിവിട്ടത്. വലിയൊരു വിൻ്റേജ് സ്റ്റൈലിലുള്ള ഹാൾ. ചുവരുകളിൽ പഴയ വാളുകളും തോക്കുകളും അലങ്കാരമായി വെച്ചിട്ടുണ്ട്. ഹാളിൻ്റെ നടുവിലെ വലിയൊരു തുകൽ കസേരയിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു. താരാ റെഡ്ഡി!
പ്രായം ഏകദേശം നാല്പത്തിയഞ്ച്. കറുത്ത നിറത്തിലുള്ള കട്ടിയുള്ള സിൽക്ക് സാരിയായിരുന്നു വേഷം. മുഖത്ത് വല്ലാത്തൊരു ഗാംഭീര്യം. ഇടത് കവിളിൽ പഴയൊരു കത്തിക്കുത്തിൻ്റെ പാടുണ്ടായിരുന്നു. അത് അവരുടെ ക്രൂരതയുടെ ജീവിക്കുന്ന തെളിവായിരുന്നു. കയ്യിൽ വലിയൊരു വിദേശ സിഗാർ. എന്നെ കണ്ടതും അവർ സിഗാറിൻ്റെ പുക വായുവിലേക്ക് ഊതിക്കൊണ്ട് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു ശവംതീനി കഴുകൻ്റെ ഭാവമുണ്ടായിരുന്നു.
“വെൽക്കം കായംകുളം കിംഗ്,” താരാ റെഡ്ഡിയുടെ ശബ്ദം വളരെ പരുക്കനായിരുന്നു. അവർ സഞ്ജനയെ നോക്കി. “സഞ്ജനാ, നിൻ്റെ പുതിയ കളിപ്പാട്ടത്തെയാണോ നീ ഈ രാത്രിയിൽ എൻ്റെയടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്? ഇവനാണോ ആ ഹോസ്റ്റൽ വീഡിയോയിലെ സൂപ്പർസ്റ്റാർ?”
“ഇതൊരു സാധാരണ കളിപ്പാട്ടമല്ല താര. ഇവൻ്റെ പ്രശ്നം തീർക്കാൻ നിനക്ക് മാത്രമേ കഴിയൂ,” സഞ്ജന പറഞ്ഞു.
