ഒരിക്കൽ അലവി ഹാജി മകളുടെ ഏകാന്തത കണ്ട് മനസ്സുരുകി ചോദിച്ചു:
“മോളേ… ഇനിയൊരു ജീവിതം വേണ്ടേ നിനക്ക്? പ്രായം അധികമായിട്ടില്ല, നമുക്ക് നല്ലൊരു ആലോചന വന്നാൽ…”
വാക്കുകൾ പൂർത്തിയാക്കാൻ ഹാജിയെ റസിയ അനുവദിച്ചില്ല. ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു:
“ഇല്ല ഉപ്പാ… എനിക്കിവിടെ നിങ്ങൾ എല്ലാവരും ഉണ്ടല്ലോ. പിന്നെ എന്റെ അലിയും. ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്ക് ഇനി കിട്ടാനില്ല.”
മകളുടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഹാജി മൗനം പാലിച്ചു. എങ്കിലും, തന്റെ കാലശേഷം മകൾ തനിച്ചാകുമോ എന്നൊരു നേർത്ത ഭയം ആ വൃദ്ധന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. ഹാജിയുടെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ആ സാമ്രാജ്യം മുഴുവൻ അലിക്ക് വേണ്ടിയുള്ളതാണ്. പക്ഷേ അലിയുടെ അലസത കാണുമ്പോൾ ഹാജിക്ക് ചെറിയൊരു ആശങ്ക തോന്നും. എങ്കിലും റസിയയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അദ്ദേഹം എല്ലാം മറക്കും.
കോളേജ് കഴിഞ്ഞു സൈക്കിളിൽ കിതച്ചു വന്ന അലി മുറ്റത്തെ വലിയ മാവിൻ ചുവട്ടിൽ സൈക്കിൾ വെച്ച് ഉമ്മറത്തേക്ക് കയറി. അവിടെ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു അലവി ഹാജി. അലിയെ കണ്ടപ്പോൾ അദ്ദേഹം കണ്ണട മൂക്കിൻ്റെ തുമ്പത്തേക്ക് താഴ്ത്തി വെച്ച് ഗൗരവത്തിൽ അവനെ നോക്കി.
“അലി… ഇങ്ങോട്ട് വന്നേ,” ഹാജിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഉറപ്പുണ്ടായിരുന്നു. അലി വിനയത്തോടെ അടുത്തു ചെന്നു.
“നിന്റെ പഠിത്തമൊക്കെ ഏകദേശം കഴിയാറായല്ലോ. ഇനിയിപ്പോ ഇങ്ങനെ അലഞ്ഞു നടക്കുന്നത് ശരിയല്ല. നാളെ മുതൽ നീ എന്റെ കൂടെ മില്ലിലേക്കും കച്ചവട സ്ഥാപനത്തിലേക്കും വരണം. ബിസിനസ്സ് ഒക്കെ ഒന്ന് പഠിച്ചു തുടങ്ങണ്ടേ? ഇനി ഇതൊക്കെ നോക്കി നടത്തേണ്ടത് നീയാണല്ലോ.”
