“ഹാവൂ… രക്ഷപ്പെട്ടു!” ഹാജി വസ്ത്രത്തിലെ വെള്ളം കുടഞ്ഞുകൊണ്ട് ശ്വാസം വിട്ടു. അകത്തുനിന്ന് റസിയ ഒരു തോർത്തുമുണ്ട് കയ്യിലേന്തി ഓടിവന്നു. “ഇതാ ഉപ്പാ, വേഗം തല തോർത്തിക്കോളിൻ… പനി പിടിക്കണ്ട.”
അലവി ഹാജി തല തോർത്തുമ്പോൾ അലി ഒരു വശത്ത് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു മാത്രമേ നനഞ്ഞുള്ളൂ എങ്കിലും തണുപ്പ് അവന്റെ ഉള്ളിലേക്ക് പടർന്നു. കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീകരമായ പരിവേഷം കൈവന്നു.
അടുക്കളയിൽ റസിയ വിളമ്പിയ ഭക്ഷണത്തിന്റെ മണം പടർന്നു. എല്ലാവരും ടേബിളിനുചുറ്റും ഇരുന്നു.https://ibb.co/hFN4wWMR .മഴയുടെ ശബ്ദത്തിനിടയിൽ റസിയ. ഉപ്പയെ നോക്കി പറഞ്ഞു: “ഉപ്പാ, പുറത്തെ ചായ്പ്പിലെ ഓടൊക്കെ ഇളകിയിരിക്കുകയാ. മഴ ഇങ്ങനെ തുടർന്നാൽ അതൊക്കെ പൊളിഞ്ഞുവീഴും.”
“നാളെ ഞാൻ മില്ലിൽ നിന്ന് ആശാരിയെ വിടാം മോളെ. അവർ വന്ന് ശരിയാക്കിക്കോളും. നീ വിഷമിക്കണ്ട,” ഹാജി ആശ്വസിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരും തങ്ങളുടെ മുറികളിലേക്ക് പിരിഞ്ഞു. താഴത്തെ മുറിയിൽ ഹാജിയും കുഞ്ഞിപ്പത്തുവും കിടന്നു. മുകളിലെ മാളികപ്പുറത്തായിരുന്നു റസിയയുടെയും അലിയുടെയും മുറികൾ.
അലി തന്റെ റൂമിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ എന്തോ പുസ്തകം വായിച്ചുകൊണ്ടിരുന്നു. റസിയ അടുക്കളയൊക്കെ ഒതുക്കി, ഉപ്പയ്ക്ക് കുടിക്കാനുള്ള ചൂടുവെള്ളം അരികിൽ വെച്ച് തന്റെ മുറിയിലേക്ക് നടന്നു.
സമയം പാതിരാത്രിയോടടുത്തു. ഒരു മണിയായിക്കാണും, ലോകം തന്നെ തകരുന്നുവോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഭയാനകമായ ഒരു ഇടിവെട്ടുണ്ടായി. ഭൂമി ഒന്ന് കുലുങ്ങിയോ? റസിയ ഞെട്ടി ഉണർന്നു. ഉള്ളിലെ ആകുലതയോടെ അവൾ താഴേക്ക് ഓടി. ഉപ്പയുടെ മുറിയിൽ വിളക്ക് തെളിഞ്ഞിട്ടുണ്ട്. “കുഴപ്പമൊന്നുമില്ലല്ലോ ഉപ്പാ?”
