Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]
മുറിയിൽനിന്ന് പുറത്തുവന്നത്. ഹെഡ്സെറ്റൂരി മാറ്റിയിട്ടു ചുറ്റും നോക്കിയപ്പോഴാണ് ബാക്കിയെല്ലാവരും കിടന്നെന്നവന് മനസ്സിലായതുതന്നെ.... !!!. ഫോണിൽ സിനിമയും കണ്ടു കിടന്നപ്പോൾ ബാക്കിമുറികളിൽ ഇരുട്ടു നിറഞ്ഞതൊന്നുമവനറിഞ്ഞിരുന്നില്ല....!!_
വീടുമാറിക്കിടക്കുന്നതിന്റെ ഉറക്കക്കുറവിനൊപ്പം തനിക്കേറ്റവും പ്രിയപ്പെട്ടതെന്തോ പിറ്റേന്ന് പിഴുതെറിയപ്പെടുമെന്ന ചിന്തകൂടിയായപ്പോൾ ഉറക്കംവരാതെ അവനെണീറ്റു പുറത്തേക്ക് നടന്നു. ബാംസുരിയുടെ അന്തരീക്ഷത്തിലാകെ പാരിജാതത്തിന്റെ മണം പരന്നിരുന്നു. അവൻ പുറത്തെത്തിയതും നിലാവിന്റെ മുഖം കൂടുതൽ വിടർന്നു. നീലനിലാവിൽ യക്ഷിയുടെ മൂക്കുത്തിയിൽ പതിച്ചിരുന്ന കല്ല് മിന്നിതിളങ്ങാൻ തുടങ്ങി. അവൻ കണ്ണിമയ്ക്കാതെയത് നോക്കിനിൽക്കെ യക്ഷിയുടെ താലം പിടിച്ച കൈകളിൽ കിടക്കുന്ന മോതിരങ്ങളിലെ കല്ലുകളും പതിയെ പ്രകാശം പരത്താൻ തുടങ്ങി. കൂട്ടത്തിൽ അവളുടെ മണിമാറിലണിയിച്ചിരിക്കുന്ന മാലയിലേയും. എന്താണവിടെ തിളങ്ങുന്നതെന്നറിയാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവനാ കല്ലുകൾ കണ്ടതെങ്കിലും ആ കല്ലുകൾക്കും അവയുടെ തിളക്കത്തിനുമിടയിൽ ഗന്ധർവന്റെ അരക്കെട്ടിൽ ചുറ്റിപ്പിണഞ്ഞുകിടന്ന ഒരു സർപ്പത്തെ മാത്രമവാൻ കണ്ടില്ല. അല്ലെങ്കിൽ ആ കാഴ്ച്ച മാത്രമവന്റെ കണ്ണുകളിൽ നിന്നാരോ മറച്ചിരുന്നു.... !!!
പോകപ്പോകെ അവനാ ശില്പത്തിനരികിലേക്ക് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു. ആദ്യം മട്ടുപ്പാവിൽ നിന്നാണ് നോക്കിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോഴവൻ നിൽക്കുന്നത് ആ പ്രതിമകൾക്കരികിലാണ്....!!!. ആരോ വിളിച്ചുകൊണ്ടുപോകുന്നപോലെ സ്വയമറിയാതെയാണ് അവനങ്ങോട്ടു നടന്നടുത്തുകൊണ്ടിരുന്നത്. ഗന്ധർവ ശില്പത്തെ പാടേ മറന്ന്..., യക്ഷീശില്പത്തെ മാത്രം നോക്കി..., അവളുടെ വിടർന്ന കണ്ണുകൾ മാത്രം കണ്ട് അവൻ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. അവൻ അടുത്തടുത്തു വരുന്തോറും പാരിജാതത്തിന്റെ മണത്തിനൊപ്പം മരക്കൊമ്പിലിരുന്ന കൂമന്റെ അതിഘടോര ശബ്ദവും ബാംസുരിയിൽ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. പക്ഷേ അവനതൊന്നുമറിഞ്ഞില്ല..., അപ്പോഴെല്ലാമവൻ മറ്റേതോ ചിന്തയിലായിരുന്നു.
തന്റെ ചിന്തകളുടെ ബന്ധിതാവസ്ഥ തിരിച്ചറിയാതെ യക്ഷിപ്രതിമയിൽ തൊടാനായിട്ടൊന്നു കൈനീട്ടിയതും പെട്ടന്നായിരുന്നു ഒരു ഇടിമിന്നലുണ്ടായത്. മഴയോ കാർമേഘമോ കൂടാതെ, ഒരു മിന്നലും അതിന്റെ പിന്നാലെ ദിഗന്തം പിളരുമാറൊരു മുഴക്കവും. മിന്നലടിച്ചപ്പോൾ തന്നെ ബാംസുരിയുടെ വെളിച്ചങ്ങൾ ഒരുമാത്രയിൽ അണഞ്ഞിരുന്നു. പക്ഷേ ആ വെളിച്ചത്തേക്കാൾ പതിന്മടങ്ങ് വെളിച്ചം സമ്മാനിച്ചുകൊണ്ട് അപ്പോഴേയ്ക്കും അതിരിൽ നിന്നൊരു കരിമ്പന നിന്നുകത്താൻ തുടങ്ങി. ഇടിയുടെ ശബ്ദത്തിൽ സ്ഥലകാലബോധംവന്ന ദീരവ് പേടിച്ചരണ്ട് അതിനുമുന്നേ കൊട്ടാരത്തിനുള്ളിൽക്കയറി കതകടച്ചതിനാലത് കണ്ടിരുന്നില്ല. പക്ഷേ ഒരു ബൾബുപോലും തെളിയാതെ, മാഞ്ഞകന്ന നിലാവിന്റെ വെളിച്ചം കിട്ടാതെ, പെട്ടെന്നേതു വെളിച്ചമാണ് തനിയ്ക്കു വഴികാട്ടിയതെന്നു മനസ്സിലാകാതെയവൻ തന്റെ മുറിയിലേക്ക് നടന്നു, മുറിയിൽക്കിടന്ന താനെങ്ങനെയാണ് ആ പ്രതിമകൾക്കരികിൽ എത്തിയതെന്നറിയാതെ....!!!
💬 Comments
View all comments