Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
പ്രേമ ചന്ദ്രനും കടക്കാരനും തിരിച്ചറിഞ്ഞതോടെ അലിയോടുള്ള അരുണിന്റെ മതിപ്പ് വർദ്ധിച്ചിരുന്നു.
"ഇനി നമുക്ക് കാണേണ്ടത് ചെട്ടിയൻ സന്തോഷിനെയാണ് അല്ലേ സാർ." കേസിന്റെ അടുത്ത ചുവട് എന്താവണമെന്ന ചർച്ചക്കിടെയായിരുന്നു അലിയുടെ അഭിപ്രായം.
"നമുക്കിനി അവനെ കാണേണ്ട കാര്യമൊന്നുമില്ല. രശ്മിയുടെ അദ്ധ്യാപകന്റെ മൊഴിയും കൂട്ടുകാരികളുടെ മൊഴിയും തമ്മിലുള്ള വ്യത്യാസവും, അതിൽ ഏതാണ് സത്യമെന്നറിയുവാനുമാണ് അവനെ കാണേണ്ടത്. രശ്മി ജീവനോടെയുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല."
"സാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് ശരിയാണ്. പക്ഷേ അതിൽ കൂടുതലെന്തെങ്കിലും അയാൾക്ക് പറയാനുണ്ടെങ്കിലോ.?" അലി മറ്റൊരു ചോദ്യം ചോദിച്ചു.
"എങ്കിൽ നമുക്ക് അയാളെ ഒന്ന് കാണാം."
"നമുക്ക് വേണ്ട സാർ. ഞാൻ പോവാം. പലചരക്ക് കടക്കാരൻ രാജനെ സാറും ഗോകുലും കണ്ടപ്പോൾ അയാളെ കൊലപ്പെടുത്തി. സാറ് ആ പയ്യനെ കണ്ട് കഴിഞ്ഞാൽ ഒരു പക്ഷേ ഇവിടെയും അത് തന്നെയായിരിക്കും സംഭവിക്കുക. വെറുതേ ആ പയ്യനെ കൂടെ കൊലക്ക് കൊടുക്കേണ്ടല്ലോ.?"
"നീ പറഞ്ഞതിലും കാര്യമുണ്ട്. എങ്കിൽ ഞാൻ സൂര്യന്റെ പിന്നാലെ പോവാം. നീ വരച്ച ചിത്രത്തിലുള്ളവനെ സൂര്യന്റെ കൂടെ കണ്ടെന്നല്ലേ പ്രേമചന്ദ്രൻ പറഞ്ഞത്."
"ഒരു പക്ഷേ സൂര്യൻ പ്രതി ആവണമെന്നില്ല."
"അത് ശരിയാണ് എങ്കിലും സൂര്യൻ അവനെ പ്രേമ ചന്ദ്രന്റെ വീട്ടിൽ കൊണ്ടുവന്നു എങ്കിൽ അവരിനിയും കണ്ട് മുട്ടാൻ ഉള്ള സാധ്യതയുണ്ട്."
"സാധ്യതയുണ്ട്. പക്ഷേ അതിനെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ നമുക്കിത് വരെ ലഭിച്ചിട്ടില്ല."
"അത് ശരിയാണ്. പക്ഷേ തൽക്കാലം നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല."
"എങ്കിൽ ഞാൻ സന്തോഷിനെ കാണാൻ പോയാലോ.?"
"പോയിട്ട് വാ."
"ശരി സാർ." അവൻ പ്രേമ ചന്ദ്രന്റെ വീട്ടിൽ നിന്ന് വന്ന വേഷത്തിലായിരുന്നതിനാൽ പിന്നെ വസ്ത്രം മാറാൻ ഒരുങ്ങിയില്ല. അവൻ നേരെ പുറത്തേക്ക് നടന്നു.
"അലീ, ബസ്സിന് പോവാനുള്ള പൈസയുണ്ടോ നിന്റെ കയ്യിൽ." അരുൺ ഓർത്തെടുത്താണ് ചോദിച്ചത്.
"ഒരു നൂറ് രൂപ കൂടി കയ്യിലുണ്ട് സാർ."
"ഇന്നാ ഇത് കൂടി വെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ.?" അരുൺ താൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് രണ്ട് നൂറിന്റെ നോട്ടുകൾ എടുത്ത് അലിയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
അപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ പണം അലിക്ക് കൈമാറിയ ശേഷം ഫോണെടുത്ത് നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പർ ആണ്.
"ഹലോ." അവൻ കോൾ അറ്റന്റ് ചെയ്തു.
"അയ്യാ. കമലേഷ് പേശ്റേൻ." മറുവശത്ത് നിന്നുള്ള ശബ്ദം അരുണിന്റെ കാതിലേക്കെത്തി.
💬 Comments
View all comments