ഹൃദയത്തിന്റെ ഭാഷ 3
ഉണരുമ്പോൾ ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്. ആരോ ടോർ ബെല്ലടിക്കുന്നു. ലൈറ്റ് ഓൺ ചെയ്ത് ചെന്ന് വാതിൽ തുറന്നു . 'എത്ര നേരമായി മാഷേ?' റീഗൽ അക്ഷമയോടെ എന്നെ കടന്ന് അകത്തേക്ക് പ്രവേശിച്ചു. ഞാൻ അറിയാതെ ക്ലോക്കിൽ നോക്കി . മണി ഒൻപത് പത്ത് . 'നിനക്ക് അക്കോമടേഷൻ ആയില്ലേ?' ഞാൻ ഭംഗിവാക്ക് ചോദിച്ചു . സത്യത്തില് എന്റെ ഹൃദയം ആർദ്രമായൊരു ഗാനം മൂളാൻ തുടങ്ങിയിരുന്നു . 'അതൊക്കെ ഓക്കെയാണ്. ഞാൻ വന്നത് സിദ്ധൂന്റെ ആ ഡയറിക്ക് വേണ്ടിയാണ് . മാഗസീനിൽ എന്റെ ആദ്യ വർക്ക് പത്തനാപുരം കൊലപാതകത്തെ പറ്റിയുള്ള സ്പെഷ്യൽ ഫീച്ചറാണ്. ഐ തിങ്ക്.. നിനക്കെന്നെ ഹെൽപ്പ് ചെയ്യാൻ കഴിയും..' ഞാൻ പൊട്ടിച്ചിരിച്ചു . 'എന്തേ..? മരിച്ച സാഹിത്യകാരന്റെ വയറ്റിൽ നിന്നും കള്ളിന്റൊപ്പം കീടനാശിനിയൊന്നും കണ്ടെത്താൻ പറ്റിയില്ലേ?' പരിഹാസം അവൾ ചിരിച്ചു തള്ളി. 'ലീവിറ്റ് യാർ.. സിനി കൊലക്കേസ് ചർച്ച ചെയ്യപ്പെടുന്നു. എനിക്ക് അതേപ്പറ്റി കൂടുതല് അറിയണം. നീയല്ലാത ആരാ ഇവിടെ എന്നെ ഹെൽപ് ചെയ്യാൻ?' അവളുടെ കണ്ണിൽ ചെറിയ പെൺകുട്ടിയുടെ നിഷ്ക്കളങ്കത തിളങ്ങി . എനിക്ക് വാത്സല്യം തോന്നി . ആ മുഖം കോരിയെടുത്ത് ഓമനത്തമുള്ള മുഖത്ത് ചുംബിക്കാൻ ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. ആ നിമിഷം റീഗലിന്റെ ഫോൺ ശബ്ദിച്ചു. അവൾ ഫോണെടുക്കുകയും ഉടൻ വരാം എന്ന് അറിയിക്കുകയും എന്നെ നോക്കി തിടുക്കപ്പെടുകയും ചെയ്തു . കൌതുകത്തോടെ അവളുടെ ഭാവ ചലനങ്ങൾ വീക്ഷിച്ച് ഒരു നിമിഷം നിന്നിട്ട് ഞാൻ അകത്തു പോയി ഡയറി കൊണ്ടു വന്ന് അവൾക്ക് കൈമാറി . തട്ടിപ്പറിക്കും പോലെ അത് കൈവശപ്പെടുത്തിയിട്ട് അവളൊന്നുകൂടി മനോഹരമായി ചിരിച്ചു .
💬 Comments
View all comments