0%
Chapter 1

കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത | Read All Parts | 👁 61 |

ദിവ്യാ രാജകുമാരി. ആ മുഖം മായാതെ മനസ്സില്‍ നില്‍ക്കുന്നു. പ്രണയ ദാഹമിറ്റുന്ന അവളുടെ നീള്‍മിഴികള്‍... കാമാവേശത്തിന്‍റെ അമൃതകണങ്ങളിറ്റുന്ന അധരം... ഇന്ദ്രിയങ്ങളില്‍ അഗ്നിസ്ഫോടനം നിറയ്ക്കുന്ന ശരീര കാന്തി.... എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന്‍ അവളുടെ സാന്നിധ്യം അസ്തമിക്കുന്നില്ല. അയാള്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ ദിവ്യ നില്‍ക്കുന്നതാണ് കണ്ടത്. ആദ്യം അതൊരു സ്വപ്നമായിട്ടാണ് അയാള്‍ക്ക് തോന്നിയത്‌. അല്‍പ്പം ദൂരെ നിലാവില്‍ പുതഞ്ഞുനില്‍ക്കുന്ന പള്ളിയുടെ ഗോഥിക് പശ്ചാത്തലത്തില്‍ ചുവന്ന ചുരിദാറും ഷാളുമണിഞ്ഞ്, പുഞ്ചിരിച്ചുകൊണ്ട് അവള്‍ നില്‍ക്കുന്നു. അതൊരു സ്വപ്നമല്ല എന്ന്‍ തിരിച്ചറിയുന്നത്‌ വരെ അയാള്‍ അവളെ കണ്ണിമയ്ക്കാതെ നോക്കി. "ങ്ങ്ഹാ, ദിവ്യ," അയാള്‍ എഴുന്നേറ്റു. "എന്ത് പറ്റി, സാര്‍?" അവള്‍ അകത്ത് കടന്നു. "ഏയ്‌...ഒന്നുമില്ല," അവളുടെ കയ്യില്‍ ഒരു ടിഫിന്‍ കാരിയര്‍ അയാള്‍ കണ്ടു. അയാള്‍ക്ക് ഭക്ഷണം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്, എന്നും. ജോലിക്കാരായിരുന്നു രാത്രിയിലെ ഭക്ഷണം ഇതുവരെ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ആ പതിവ് തെറ്റിച്ചുകൊണ്ട് ഇന്ന്‍ ദിവ്യ തന്നെ അയാള്‍ക്ക് അത്താഴം കൊണ്ടുവന്നിരിക്കുന്നു. "സാര്‍, കൈ കഴുകൂ...വരൂ...ഞാന്‍ സെര്‍വ് ചെയ്യാം," അവള്‍ കരിയറുമായി അകത്തേക്ക് പോയി. അയാള്‍ കയ്യും മുഖവും കഴുകി വന്നപ്പോഴേക്കും അവള്‍ ഡൈനിംഗ് ടേബിളില്‍ ഭക്ഷണം വിളമ്പി വെച്ച് കഴിഞ്ഞിരുന്നു. "ദിവ്യ കഴിച്ചുവോ?" ഭക്ഷണത്തിന് മുമ്പില്‍ ഇരുന്നുകൊണ്ട് രാഹുല്‍ ചോദിച്ചു. "ഇല്ല, ഞാന്‍ ചെന്നിട്ട് ...ഡാഡീടേം മമ്മീടെം കൂടെ..." തൈര് നിറച്ച പാത്രം അടുപ്പിച്ചു വെച്ചുകൊണ്ട് അവള്‍ പറഞ്ഞു. "ഇപ്പോള്‍ ഭക്ഷണമൊന്നും കഴിക്കുന്നില്ല, സദാ സമയവും ഉപവാസമാണ് എന്നൊക്കെ കേട്ടു..." അയാള്‍ ചോദ്യ രൂപത്തില്‍ അവളെ നോക്കി. അയാളുടെ നോട്ടത്തെ അവള്‍ പുഞ്ചിരികൊണ്ട് നേരിട്ടു. അപ്പോഴും അയാള്‍ കണ്ടു അവളുടെ നീള്‍മിഴികളില്‍ പെരുകി നിറയുന്ന ദാഹം. അയാള്‍ കഴിക്കുന്നത് അവള്‍ നോക്കി നിന്നു. അയാള്‍ക്ക് വേണ്ട വിഭവങ്ങളൊക്കെ സമയാസമയം അവള്‍ വിളമ്പി. വിഭവങ്ങള്‍ പലതും അവള്‍ നിര്‍ബന്ധപൂര്‍വ്വം അയാളെ കഴിപ്പിച്ചു. അവസാനം ഒരു ചെറിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ പായസം അവള്‍ അയാളുടെ നേരെ നീട്ടി. "പായസമോ? എന്താ വിശേഷിച്ച്?" അത് രുചിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. "വിശേഷിച്ച് ഒന്നുമില്ല, സാര്‍," "നന്നായിരിക്കുന്നു. തമ്പുരാട്ടിയോട് പറയണം," "മമ്മിയല്ല ഉണ്ടാക്കിയത്," "പിന്നെ?" "ഞാനാണ്," നേരിയ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. നോട്ടത്തില്‍ ഇപ്പോഴും അതേ ചൂട്. "ഉവ്വോ? വളരെ നന്നായിരിക്കുന്നു," "സാറിന് ശരിക്കും ഇഷ്ടപ്പെട്ടോ?" പായസം കുടിച്ച് കഴിഞ്ഞ് വാഷ്ബേസിനിലേക്ക് കൈകഴുകുവാന്‍ രാഹുല്‍ നീങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

💬 Comments

View all comments