0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

"അപ്പൊ ഓർമയുണ്ടല്ലോ....?"

ആ വാക്കുകൾ എന്റെ കാതുകളിൽ അശനിപാതം പോലെ മുഴങ്ങി.

​എന്റെ ശരീരത്തിലൂടെ ഒരു കൊടും തണുപ്പ് അരിച്ചു കയറി. ഞാൻ അവിശ്വസനീയതയോടെ അവളെ നോക്കി. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ ആ മുഖത്തുണ്ടായിരുന്ന നാണവും പേടിയും ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു.

ആ വലിയ കണ്ണുകളിൽ ഇപ്പോൾ എരിഞ്ഞടങ്ങാത്ത പകയും വെറുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

​"ഫാ... ഫാബിയ..." എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.

എന്റെ കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

വീണ്ടും ഞാൻ ആ ഇരുട്ടറയിലേക്കും ഭ്രാന്തിലേക്കും വഴുതി വീഴുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.

​"അതെ, ഫാബിയ ഷെറിന്റെ സ്വന്തം അനിയത്തി," അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു, എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

​എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഷെറിന് ഒരു അനിയത്തി ഉള്ള കാര്യം അവൾ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ!

എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം ഫാബിയ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു തുടങ്ങി:

​"അതെ, നീ ചതിച്ചു കൊന്നവളുടെ അതേ ചോര തന്നെയാ ഞാൻ. വലിയുപ്പ നിന്നോട് പറഞ്ഞ ആ അനാഥത്വത്തിന്റെ കഥയുണ്ടല്ലോ... അത് അങ്ങനെ വെറുതെ ഉണ്ടായതല്ല. ആദ്യം എനിക്ക് എന്റെ ഉപ്പയെ നഷ്ടപ്പെട്ടു... പിന്നെ നീ കാരണം ഷെറിനെയും. ഒടുവിൽ എന്റെ ഉമ്മയും എന്നെ വിട്ടുപോയി. അതോടെ ഞാൻ ഈ ലോകത്ത് തീർത്തും ഒറ്റയ്ക്കായി!"

​ഫാബിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, പക്ഷെ അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞിരുന്നില്ല.

​"ആ രാത്രി... നീ അവളെ ചതിച്ച ആ രാത്രി..." ഫാബിയയുടെ ശ്വാസഗതി വേഗത്തിലായി. "അവൾക്കു ജീവിക്കാൻ കൊതിയുണ്ടായിരുന്നു , നീയാണ് അവളെ ആ കയറിലേക്ക് തള്ളിവിട്ടത്."

​"ഇല്ല ഫാബിയ... ഞാൻ മനപ്പൂർവ്വം... എനിക്കൊരു അബദ്ധം..."

ഞാൻ എങ്ങനെയൊക്കെയോ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

​"മിണ്ടരുത് നായെ!" അവൾ ശബ്ദമുയർത്തി.

"അഞ്ച് വർഷം നീ ആ ആശുപത്രിയിൽ ഭ്രാന്തനെപ്പോലെ കിടന്നത് നിന്റെ പാപത്തിന്റെ ഫലമാണ്. പക്ഷെ അത് പോരാ... നീ ഇത്ര വേഗം സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കാണാൻ എനിക്ക് വയ്യ . ഈ കല്യാണം വലിയുപ്പ കൊണ്ടുവന്ന ഒരു സാധാരണ ആലോചനയാണെന്ന് നീ കരുതിയോ? അല്ല, അവളുടെ മരണത്തിന് പകരം ചോദിക്കാൻ, നിന്നെ തേടിപ്പിടിച്ച് നിന്റെ ഈ പുതിയ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ തന്നെ നെയ്തെടുത്ത വലയായിരുന്നു ഇത്!"

​അവൾ പതുക്കെ നടന്ന് വാതിലിന്റെ കുറ്റി ഒന്നുകൂടി ഭദ്രമായി ഇട്ടു.

💬 Comments

View all comments