നീ ഞാനാവണം [JO]
നീ ഞാനാവണം
Nee Njaanavanam | Author : JO
ഹായ്... വീണ്ടും ഞാൻ. ഇതൊരു ചെറുകഥയാണ്. ശെരിക്കും പറഞ്ഞാൽ 2019 ഒക്ടോബർ 4 തിങ്കളാഴ്ച രാത്രി 11 മണിക്ക് തുടങ്ങി 11.20ന് എഴുതി അവസാനിപ്പിച്ച നാലഞ്ചു വരികൾ. കുറച്ചുകൂടി വിശദമാക്കിയാൽ ആൽബിച്ചായന്റെ ഇരുട്ടിന്റെ സന്തതികൾ വായിച്ച ഹാങ്ങോവറിൽ എഴുതിക്കുറിച്ച വരികൾ. ഇഷ്ടപ്പെടുമോന്നോ പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊന്നുമറിയില്ല. എന്നും മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു പോസ്റ്റ് ചെയ്യുന്നതുപോലെ നിങ്ങളിൽ ചിലരെങ്കിലും വായിക്കുമെന്നുള്ള ഉറപ്പിൽ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.
ആ കല്യാണപ്പന്തലിലേക്ക് നടക്കുമ്പോഴും അവളിപ്പോഴും നഷ്ട്ടപ്പെട്ടിട്ടില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അല്ലെങ്കിലത് പൊട്ടിപ്പോകുമെന്നെനിക്കു തോന്നിയിരുന്നു. തലേന്ന് വരെ... അല്ല, ആ നിമിഷം വരെ കാത്തിരുന്നത് ഒരു ഫോൺകോളായിരുന്നു. അല്ലെങ്കിലൊരു വരവായിരുന്നു.
അതുണ്ടാവില്ലെന്നു തോന്നിയപ്പോൾ അവസാനം... അവസാനമൊരു പ്രതീക്ഷ. അതുകൊണ്ട്... അതുകൊണ്ട് മാത്രമാണ് പോയത്. ജീവന്റെ ജീവനായിരുന്നവൾ മറ്റൊരുത്തന്റെ ഭാര്യയാവുന്നത് കണ്ട് പൊട്ടിക്കരയാനല്ല, സിനിമാ സ്റ്റൈലിൽ പോടീ പുല്ലേന്നു പറഞ്ഞു സ്ലോമോഷനിൽ തിരിച്ചു നടക്കാനുമല്ല, പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു.
പ്രതീക്ഷിച്ചിരുന്നു... സിനിമാ സ്റ്റൈലിൽ കെട്ടാനോങ്ങുന്ന താലി തള്ളിമാറ്റി, ആളുകൾക്കിടയിലൂടെ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു കരയുന്നൊരു മുഖം.!!! ആ കണ്ണുകൾ കൊണ്ടുള്ള മാപ്പ് ചോദിക്കൽ... മാലോകരെ സാക്ഷിനിർത്തി ഇതാണെന്റെ ചെക്കനെന്നവൾ പറയുന്നൊരു സീൻ.!!!
പക്ഷേ... പക്ഷേ... ഒന്നുമുണ്ടായില്ല. ആളുകളുടെ മുറുമുറുപ്പുകൾക്കിടയിലും ആ മണ്ഡപത്തിലിരുന്നാൽ കാണുന്ന ഭാഗത്തു പോയി നിന്നതും പ്രതീക്ഷയോടെയവളെ നോക്കിയതുമെല്ലാം അവളെ കിട്ടുമെന്നുള്ള ഉറപ്പോടെയായിരുന്നു. പക്ഷേ ഒന്ന് കണ്ണുയർത്തി നോക്കിയ അവൾ വീണ്ടും അതേപടി മുഖം താഴ്ത്തിയപ്പോൾ എന്റെ നെഞ്ചാണ് താണ് പോയതെന്നെനിക്കു തോന്നി. അവനാ താലിയെടുത്തു കെട്ടുമ്പോഴും ഒന്ന് മുഖമുയർത്തി നോക്കാതെ അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.
💬 Comments
View all comments