0%
Chapter 1

നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി | Read All Parts | 👁 924 |

നിറമുള്ള നിഴലുകൾ

Niramulla Nizhalukal | Author : Rishi

കണ്ണു പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല... നാളുകൾക്കു ശേഷം ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു... ആ ചിരി... ആ മണമെന്റെ സിരകളിലൂടെ പടർന്നു... വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം...

ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന, കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്. അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള അകന്ന കണ്ണി, അപ്പുവേട്ടൻ... .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ.. ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ സുഖമായിത്തന്നെ കഴിഞ്ഞുപോയി.

വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ...നേരത്തേ അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.

ശ്രീനിയുടേതാണ്. അറിയാതെ സോഫയിലിരുന്നുപോയി. പിന്നെ മൊബൈൽ തുറന്ന് ഇൻഡിഗോ സൈറ്റിലേക്ക് പോയി. കാലത്ത് പത്തു മണിയുടെ ഫ്ലൈറ്റിനു സീറ്റു ബുക്കുചെയ്തു. പാർട്ട്ണറെ വിളിച്ച് കാര്യം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ഒരവധിപോലുമെടുക്കാത്ത ഞാൻ! പുള്ളി ഓക്കെ. സെക്രട്ടറി മരിയയെ വിളിച്ച് രണ്ടാഴ്ച ലീവിനെഴുതാൻ പറഞ്ഞു. വിസ്കി ഗ്ലാസിൽ രണ്ടുവിരൽ സ്കോച്ചു പകർന്ന് ഐസും ഇത്തിരി സോഡയും ചേർത്ത് ഒരു സിപ്പെടുത്തു. മൈര്! ഒറ്റവലി. ഗ്ലാസ് കാലി. ഒരു സ്റ്റിഫ് ഡ്രിങ്കുമൊഴിച്ചു വേഷം മാറി.. മുണ്ടും അയഞ്ഞ ടീഷർട്ടും. ബാൽക്കണിയിൽ പോയി നിന്നു. ദൂരെ ഏതോ കണ്ണാടിപോലുള്ള പ്രതലത്തിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മാഹിം ക്രീക്കാണെന്നു തോന്നുന്നു. താഴെ മുംബൈ നഗരത്തിന്റെ ഒരു കഷണം വിളക്കുകൾ വിതറിയിട്ടപോലെ. ഒന്നുമാലോചിക്കാൻ വയ്യ! ഭീരു! എന്നത്തേയും പോലെ വികാരങ്ങളിൽ നിന്നും ഒളിച്ചോടുന്ന കഴുത. ആരാണ് നിന്റെ കവചമൊരിക്കൽ വലിച്ചുകീറിയത്? നിന്റെ കുണ്ഡലങ്ങൾ പറിച്ചെറിഞ്ഞു നിന്നെ നിരായുധനാക്കിയത്?

രഘൂ... വലിച്ചുകൊണ്ടിരുന്ന കഞ്ചാവു ബീഡിയുടെ പുകച്ചുരുളുകളിൽക്കൂടി ചന്ദ്രേട്ടന്റെ മുഖം തെളിഞ്ഞു. ബാലുവിനെ കുത്തിയെടാ!

ചാടിയെണീറ്റു. മേശവലിപ്പിൽ നിന്ന് കൈവിരലുകളിൽ പിച്ചളയുടെ നക്കിളെടുത്തിട്ടു. ആരാണ് ചന്ദ്രേട്ടാ. ആരാണ്? നെഞ്ചിടിപ്പ് കൂടി. അവമ്മാര് തന്നെ. ആ റോഷ്നീടെ ആങ്ങളമാര്. കൈത്തണ്ടയിലാ. വല്ല്യ ആഴമൊന്നുമില്ല. ക്ലിനിക്കില് പോയി വെച്ചുകെട്ടി. ചെറുക്കൻ പേടിച്ചിരിപ്പാടാ.

💬 Comments

View all comments