Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
"
സിഗരറ്റ് ചുണ്ടിനോടടുപ്പിച്ചു പുള്ളി പോക്കറ്റിൽ തപ്പി.. തീപ്പെട്ടി നീട്ടിപിടിച്ച അബ്ദുവിൽ ചേട്ടൻ സംതൃപ്തനായി.
"മിടുക്കൻ.."
തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഒരു പുക അകത്തേക്കെടുത്തു. ആ പുകയുടെ മറ പിടിച്ച് ഞാൻ വന്ന കാര്യം ബോധിപ്പിച്ചു..ഒരു വഷളൻ ചിരിയോടു കൂടി അയാൾ പുറകിലേക്ക് വിരിഞ്ഞിരുന്നു. താൻ എത്രയും വലിയവൻ എന്ന് അയാൾ അറിഞ്ഞിരിക്കണം.. ആ അഭിമാനത്തോട് കൂടി ഒരു പുക കൂടി അയാൾ ഉള്ളിലേക്ക് എടുത്തു. പിന്നെ കൺപോളകളടച്ച് മുകളിലേക്ക് മുഖമുയർത്തി.ജാനകിയുടെ ഭൂത കാലത്തിലേക്കുള്ള മടങ്ങി പോക്കാവാം അതെന്ന് ഞാനും അബ്ദുവും ഊഹിച്ചു .
"കൊല്ല വർഷം 1169…"
ആ ചുണ്ടുകൾ ചലിച്ചു തുടങ്ങി.. ആധികാരികത ഇല്ലാതൊന്നും അയാൾ പറയാറില്ല…
"പെണ്ണുങ്ങൾ ചകിരി പിരിച്ച് കയറുണ്ടാക്കും, ആ കയറുകൾ കൊണ്ട് ആണുങ്ങൾ തടുക്ക് നെയ്യും.. ഒറ്റക്കണ്ണൻ ഭാർഗവൻ അതിനൊക്കെ മേൽനോട്ടം വഹിക്കും. പിരിച്ചു വച്ച മീശയും വിറപ്പിച്ചു കൊണ്ട് പണിക്കാരുടെ ഇടയിലൂടെ മുതലാളിയുടെ ആജ്ഞയും വഹിച്ചു കൊണ്ട് ഭാർഗവൻ പത്രാസ് കാണിക്കും..
"എന്താ നാരായണി കയറിനു മുറുക്കം പോരല്ലോ.."
പിരിച്ചു വച്ച കയറിന്റെ പരിശോധന ഭലം ഭാർഗവൻ പുറത്ത് വിട്ടു ..
"അത് പിന്നെ പുതു പെണ്ണിന്റെ കൈയല്ലേ.. തഴക്കം വരാൻ സമയം പിടിക്കും.."
കാക്ക കറുപ്പുള്ള നാരായണി വെളുക്കനെ ചിരിച്ചപ്പോൾ നിലാവ് പൊഴിഞ്ഞു …പാതിയടഞ്ഞ കണ്ണുകൾക്ക് മീതെ പുരികം ഉയർത്തി അവളാരെന്ന് ഭാർഗവൻ ചോദ്യമുയർത്തി.
"രാമന്റെ പെണ്ണ്.. കൈതതോട്ടിലെ പുതു മണവാട്ടി.."
"എന്നിട്ട് ഞാനെന്തേ കാണാഞ്ഞേ..!!"
ഇരുട്ടിലാക്കിയ ഒരു പകുതിയേ ശപിച്ചു കൊണ്ട് ഭാർഗവൻ പിറു പിറുത്തു.
"കണ്ടിട്ടിപ്പോൾ എന്തിനാ....?"
ഭാർഗവൻ ചിരിക്കാറില്ല.. താഴോട്ട് നീണ്ടു വളർന്ന മീശയ്ക്കു താഴെ ചിരി കാണാൻ പറ്റാത്തതാണെന്ന് മറ്റൊരു വാദം കൂടി ഉണ്ട്. പക്ഷെ ഇന്ന് നാരായണി ഭാർഗവൻ ചിരിയ്ക്കുന്നത് വ്യക്തമായി കണ്ടു.. നിരകളെത്താത്ത പല്ലുകൾ പുറത്ത് കാട്ടി ഒരു മായവുമില്ലാത്ത ചിരി...
"ഭാർഗവാ.. കൊച്ചു പെണ്ണാണ്.. നോക്കീം കണ്ടൊക്കെ ചെയ്യണേ.."
ലോകം കണ്ട നാരായണിക്ക് ആ ചിരിയുടെ അർത്ഥം തിരഞ്ഞു പോവേണ്ടി വന്നില്ല.. പുതു പെണ്ണിന്റെ മേന്മ പാടി പുകഴ്ത്താൻ മുതലാളിയുടെ വീട്ടിലേക്ക് ഭാർഗവൻ ഓടി തുടങ്ങിയിരുന്നു..
💬 Comments
View all comments