പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നടത്തിയ യാത്ര അവസാനിക്കുന്നത് ഈ നടുമുറ്റത്തെ നിലാവിലാണ്."..
ഞാൻ പറയുന്നത് കേട്ട് അവൾ പതിയെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
"എന്റെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞിട്ടും നീ എന്നെ വെറുത്തില്ല. എന്റെ അമ്മയെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും അറിഞ്ഞപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ നനവില്ലേ... അത് മതി പാർവണേ എനിക്ക്, ഈ ജന്മം മുഴുവൻ നിന്നെ പ്രണയിക്കാൻ. എന്റെ സ്വപ്നങ്ങളിൽ നിനക്കായി ഞാൻ പണിതുയർത്തിയ ഒരു സ്വർഗ്ഗമുണ്ട്. അവിടെ, ഈ നിലാവിൽ സാക്ഷിയായി ഞാൻ ചോദിക്കുകയാണ്... എന്റെ പാതിയായി എനിക്കൊപ്പമുണ്ടാകുമോ നീ?"
എന്റെ വാക്കുകൾ ആ നിശബ്ദതയിൽ അലിഞ്ഞുചേർന്നു. അവൾ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. പക്ഷേ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. നിലാവെളിച്ചത്തിൽ ആ കണ്ണുനീർത്തുള്ളികൾ മുത്തുകൾ പോലെ തിളങ്ങി. സർപ്പക്കാവിൽ വെച്ച് ഞാൻ കണ്ട അതേ വിറയലോടെ ആ ചുവന്ന അധരങ്ങൾ എന്തോ പറയാൻ വെമ്പി, പക്ഷെ ശബ്ദം പുറത്തുവന്നില്ല.
പകരം, അടക്കാനാവാത്ത പ്രണയത്തോടെ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ ഒരൊറ്റ ചിരിയിലുണ്ടായിരുന്നു എന്റെ പ്രണയത്തിനുള്ള മുഴുവൻ സമ്മതവും.
പിന്നെ വല്ലാത്തൊരു നാണത്തോടെ തലവെട്ടിച്ച് അവൾ തിരിഞ്ഞുനടന്നു. അകത്തെ ഇരുട്ടിലേക്ക് മറയുന്നതിന് മുൻപ്, വാതിൽക്കൽ നിന്ന് അവൾ ഒന്നുമാത്രം തിരിഞ്ഞുനോക്കി. ആയിരം വാക്കുകളേക്കാൾ വാചാലമായ ആ ഒറ്റ നോട്ടം എനിക്ക് നൽകി അവൾ വേഗം നടന്നുപോയി.
നടുമുറ്റത്ത് പെയ്യുന്ന ആ നിലാവിനേക്കാൾ വലിയൊരു കുളിർമ എന്റെ ഹൃദയത്തിലേക്ക് അപ്പോൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അവളുടെ ആ മൗനത്തിന് ലോകത്തിലെ ഏത് പ്രണയകാവ്യത്തേക്കാളും സൗന്ദര്യമുണ്ടായിരുന്നു…
രാത്രിയിലെ ആ നിലാവിന്റെ ലഹരിയിൽ നിന്നുണർന്ന പ്രഭാതത്തിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേയുള്ളൂ. പാലക്കാടൻ കാറ്റിന് ഇന്ന് എന്നത്തേക്കാളും സൗരഭ്യമുണ്ടെന്ന് എനിക്ക് തോന്നി.
എന്റെ ഹൃദയത്തിലെ പ്രണയം മുഴുവൻ ഏറ്റുവാങ്ങി, മൗനം കൊണ്ട് വാചാലയായവളെ വീണ്ടും കാണാനുള്ള തിടുക്കത്തിൽ ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു..
മുറ്റത്തെ പവിഴമല്ലിമരത്തിൽ നിന്നും മഞ്ഞുകലർന്ന പൂക്കൾ താഴേക്ക് കൊഴിഞ്ഞുവീഴുന്നുണ്ടായിരുന്നു. ആ പുലർകാല വെളിച്ചത്തിൽ, ചാണകം മെഴുകിയ മുറ്റത്ത് തുളസിത്തറയ്ക്ക് മുന്നിലായി അരിപ്പൊടികൊണ്ട് കോലം വരയ്ക്കുകയായിരുന്നു അവൾ.
നനഞ്ഞ മുടിത്തുമ്പിൽ നിന്നടർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ കഴുത്തിലെ നേർത്ത സ്വർണ്ണമാലയിൽ തട്ടിത്തെറിക്കുന്നത് ഞാൻ നോക്കിനിന്നു. കണ്ണിലെ മഷിയും നെറ്റിയിലെ ചെറിയ കുങ്കുമപ്പൊട്ടും ആ മുഖത്തിന് ഒരു കാവ്യത്തിന്റെ പൂർണ്ണത നൽകിയിരുന്നു.
എന്റെ കാൽപ്പെരുമാറ്റം കേട്ടാകണം അവൾ പതുക്കെ തലയുയർത്തി നോക്കി. ഞങ്ങളുടെ കണ്ണുകൾ വീണ്ടും ഇടഞ്ഞപ്പോൾ, ഇന്നലത്തെ ആ നിലാവ് ഞങ്ങൾക്ക് നടുവിലേക്ക് ഒരിക്കൽക്കൂടി പെയ്തിറങ്ങിയതുപോലെ. ആ നോട്ടത്തിൽ അവളുടെ കവിളുകളിൽ പ്രഭാതസൂര്യനേക്കാൾ ശോഭയുള്ള ഒരു നാണം വിരിഞ്ഞു. വേഗം നോട്ടം മാറ്റി, അവൾ കോലം വരച്ചുതീർത്ത് എഴുന്നേറ്റു….
"എന്താപ്പൊ അതിരാവിലേ തന്നെ ആദിക്ക് ഉറക്കം വന്ന്യാ? ഇന്നലെ രാത്രി മുഴുവൻ മുറ്റത്ത് വന്ന് നിന്ന് കാവ്യം പറഞ്ഞതിന്റെ ക്ഷീണം ഒന്നും ഇല്ല്യേ?"
അവൾ ചുണ്ടിലെ കള്ളച്ചിരി ഒളിപ്പിച്ചുപിടിച്ച്, ആ തനി പാലക്കാടൻ ശൈലിയിൽ എന്നോട് ചോദിച്ചു..
ഞാൻ ഒരു ചെറുചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.
"ഇന്നലെ രാത്രി ആ നിലാവത്ത് എന്റെ
💬 Comments
View all comments