Chapter Title : റാഷിദയും ഫസീറയും
നിന്ന് അവയെ ഇണക്കിയെടുത്തു. അവരേയും കൂട്ടി പിറ്റേന്ന് നാട്ടിലേക്ക് തിരിച്ചു.അതിനിടെ ഗോവിന്ദൻ മാമ ഏർപ്പാടാക്കിയ ആൾക്കാർ വന്ന് വീടിന്റെ അതിരുകളിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിരുന്നു. അങ്ങനെ നാട്ടിലെ കാര്യങ്ങൾ ഏതാണ്ട് സെറ്റാക്കി. നേരെ അട്ടപ്പാടിയിലേക്ക് തിരിച്ചു. പാലൂരിൽ ഭവാനി പുഴയുടെ തീരത്തായിരുന്നു തോട്ടം, നിറയെ കാപ്പിയും,ഏലവും കുരുമുളകും കൂടാതെ കൈതച്ചക്കയും, പേരയ്ക്കയും, കൊക്കോയും, നെല്ലിയും, ജാതിയും' ചാമ്പയുമടക്കം പലത്തരം ഫലവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു. ഇരുപത്തേക്കറോളം സ്ഥലം അതിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. തോട്ടത്തിൽ അച്ഛനുണ്ടായിരുന്ന സമയത്ത് പണിതിട്ട ഒരു ഫാം ഹൗസുണ്ട്. ആരും ഉപയോഗിക്കാതെ അത് ജിർണ്ണാവസ്ഥയിലായിരുന്നു. തോട്ടത്തിന് അടുത്തു തന്നെയാണ് ആദിവാസി ഊരുകളുണ്ടായിരുന്നത്. അച്ഛനുണ്ടായിരുന്ന കാലത്ത് ആ ഊരിലെ ഒട്ടുമിക്ക ആളുകൾക്കും തോട്ടത്തിൽ പണിയുണ്ടായിരുന്നു എന്നാൽ അച്ഛന്റെ മരണശേഷം വല്ല്യച്ഛൻ ഭരണം കയ്യേറുകയും, അവിടെ പണിയ്ക്ക് വന്നിരുന്ന എല്ലാവരേയും പറഞ്ഞയക്കുകയും ചെയ്തു. പിന്നീട് ഗോവിന്ദൻ മാമയാണ് കേസ് നടത്തി സ്ഥലം തിരിച്ച് പിടിച്ചത്. ഞാൻ ഊരുകളിൽ പോയി മൂപ്പന്മാരെ കണ്ടു.അവരോട് കാര്യങ്ങളെല്ലാം സംസാരിച്ചു. തോട്ടത്തിൽ നിന്ന് പറഞ്ഞ് വിട്ടപ്പോൾ ഊരിലെ പുരുഷന്മാർ പലരും ജോലി തേടി ടൗണിലേക്കിറങ്ങി. ചിലർ കാട്ടിൽ തന്നെ തേനും, കിഴങ്ങുകളും ശേഖരിച്ച് ജീവിച്ചു പോന്നു. ഇനി തൊട്ട് അവർക്ക് പണി ഉണ്ടാകുമെന്നും ,നാളെ മുതൽ തന്നെ ജോലിയിൽ പ്രവേശിക്കുവാനും ഞാൻ അവരോട് പറഞ്ഞു. വില്ലേജ് ഓഫീസറേയും താലൂക്ക് സർവ്വേയരേയും പോയി കണ്ടു. അവരെ കൂട്ടി തോട്ടത്തിലെത്തി. സ്ഥലത്തിന്റെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ ഇട്ടു. ഒരാഴ്ചക്കകം വേലിക്കെട്ടുന്ന പണി തീർത്തു.പുറത്ത് നിന്ന് പണിക്കാരാരേയും ആരേയും വിളിച്ചില്ല. ഊരിലെ ആണുങ്ങളും, പെണ്ണുങ്ങളും അടങ്ങുന്ന അൻപതോളം പേർ പണിക്ക് വന്നും. നാട്ടിൽ നൽകുന്ന കൂലി തന്നെ അവർക്ക് നൽകി. ആൺ ,പെൺ ഭേദമില്ലാതെ ഒരൊറ്റ കൂലി. ഫാം ഹൗസിന്റെ പണി അവിടുത്തെ ട്രൈബൽ വെൽഫെയർ സൊസൈറ്റിയെ ഏൽപ്പിച്ചു. അതു കൊണ്ടു തന്നെ പണി പുറത്തേക്ക് പോയില്ല. രണ്ടാഴ്ചക്കൊണ്ട് സംഭവം ഉഷാറായി. തോട്ടമെല്ലാം വൃത്തിയായി. ഒരു ഞായറാഴ്ച വൈകുന്നേരം അഹാർഡ്സിലെ അംഗങ്ങളേയും ,ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടേയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അവിടുത്തെ ഊരുകളെ ഒരു ഗ്രൂപ്പാക്കി ഗ്രാമസഭ ചേർന്നു.
💬 Comments
View all comments