Chapter Title : Urangatha Raathrikal 1
Urangatha Raathrikal 1
bY Pramila
അഞ്ചുവർഷങ്ങൾക്കുമുമ്പ്. ഒരു ക്രിസ്തുമസ് രാത്രി. എങ്ങും പടക്കങ്ങളുടെ ശബ്ദം. റോസ് വീടിന്റെ വരാന്തയിലിരുന്ന് റോഡിലേക്കു നോക്കി. ചാച്ചൻ ഇനിയും മടങ്ങിവന്നിട്ടില്ല. "എടീ പെബ്ലേ. നീയവിടെ എന്നാ എടുത്തോണ്ടിരിക്കുവാ? അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം. റോസ് ഒരു വട്ടംകൂടി റോഡിലേക്കു നോക്കി. പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്കു ചെന്നു. "എന്താമ്മേ." ജാൻസി തലതിരിച്ച് മകളെ ഒന്നു നോക്കി. "ഞാൻ ഒറ്റയ്ക്ക് ഈ പണിയൊക്കെ ചെയ്യുവാ. നിനക്കുംകൂടി എന്നെ ഒന്നു സഹായിച്ചാലെന്താടി, കൈയിലെ വളയൂരിപ്പോകുമോ? അനിഷ്ടത്തോടെ റോസ് മുഖം തിരിച്ചു. "എനിക്കെങ്ങും വയ്യ." 'എന്നും പറഞ്ഞ് മാനത്തേക്കു നോക്കി സ്വപ്നം കണ്ടിരുന്നോ. വെന്തുകഴിയുമ്പം ഇങ്ങുവന്നേര് വെട്ടിവിഴുങ്ങാൻ.' പിറുപിറുത്തുകൊണ്ട് ജാൻസി അടുപ്പത്തിരുന്ന താറാവുകറിയിൽ തവികൊണ്ടൊന്നിളക്കി. നാവിൽ വെള്ളമൂറുന്ന ഒരു ഗന്ധം അവിടമാകെ പരന്നു. 'വെട്ടിവിഴുങ്ങാൻ വരുന്നത് ഞാനൊന്നുമല്ലല്ലോ." റോസ് പിന്നോക്കം മാറുന്നതിനിടയിൽ പറഞ്ഞു. 'അതേടീ. നീ ഇതുതന്നെ പറയണം. ആവശ്യം വന്ന നേരത്ത് നമ്മളെ സഹായിക്കാൻ ഒറ്റയാളിനെ ഞാൻ കണ്ടില്ല.' വിൽഫ്രഡ് അച്ചായൻ നമ്മുടെ വിഷമം കണ്ടറിഞ്ഞ് സഹായിച്ചു. ആ കാശ് ഇതുവരെ മടക്കിക്കൊടുത്തതുമില്ല. പലിശപോലും അദ്ദേഹം വാങ്ങിയതുമില്ല. പിന്നെ ഒരു ക്രിസ്തുമസ് രാത്രിയില്‍ അദ്ദേഹത്തിനിത്തിരി ആഹാരം കൊടുത്തെന്നുവച്ച് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നുമില്ല. ജാൻസി, താറാവുകറിയുടെ തീ അല്പം കുറച്ചുവച്ചു. റോസ് ഒന്നും മിണ്ടാതെ വീണ്ടും വരാന്തയിലേക്കു പോയി. ആകാശത്ത് പലവിധ വർണ്ണങ്ങൾ വിരിയിക്കുന്ന പടക്കങ്ങൾ കണ്ടുകൊണ്ടിരുന്നു. ഓരോ വീട്ടിലേയും കുട്ടികൾ മത്സരിച്ച് പടക്കം പൊട്ടിക്കുകയാണ്. പ്ളസ് ടു കഴിഞ്ഞ് കംപ്യട്ടർ കോഴ്സ് പഠിക്കുകയാണ് റോസ്. അതിസുന്ദരി. അവയവമുഴുപ്പും മുഖശീയും കർത്താവ് അവൾക്ക് വേണ്ടതിലധികം കൊടുത്തിട്ടുണ്ട്.
💬 Comments
View all comments