എന്നെക്കാൾ അധികം അമ്മയുടെ ലോകം അച്ഛനായിരുന്നു.
“നിന്റെ അച്ഛൻ ഇല്ലാതെ എനിക്ക് ഒന്നും പറ്റില്ല” എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു.
അച്ഛൻ ലോറി ഓടിച്ച് ദിവസങ്ങൾക്കു ശേഷം വീട്ടിലേക്ക് വരുമ്പോൾ, ഗേറ്റിന്റെ ശബ്ദം കേൾക്കുന്ന നിമിഷം തന്നെ അമ്മയുടെ മുഖം തെളിയും.
അച്ഛന് ഇഷ്ടമുള്ള മീൻ കറി വെക്കുക, വസ്ത്രങ്ങൾ തയ്യാറാക്കി വെക്കുക, യാത്രയുടെ വിശേഷങ്ങൾ കേട്ട് ഇരിക്കുക അതൊക്കെയായിരുന്നു അമ്മയുടെ സന്തോഷം.
പക്ഷേ അമ്മയ്ക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ടായിരുന്നു.
അയൽവക്കിലെ കാര്യങ്ങൾ അറിയാനും പറയാനും ഒരു പ്രത്യേക താൽപര്യം.
വൈകുന്നേരങ്ങളിൽ മുറ്റത്ത് നിൽക്കുമ്പോൾ അയൽവീട്ടിലെ ചേച്ചിമാർ വന്നാൽ പിന്നെ കഥകൾക്ക് അവസാനം ഉണ്ടാകില്ല.
“അവിടെ സുമതിയുടെ മകൻ വീണ്ടും ജോലിക്ക് പോയില്ലത്രേ…”
“അപ്പുറത്തെ വീട്ടിൽ ഇന്നലെ രാത്രി വലിയ വഴക്കായിരുന്നെന്ന് കേട്ടോ…”
ഇങ്ങനെ ചെറിയ പരദൂഷണങ്ങൾ അമ്മയ്ക്ക് വലിയ വിനോദമായിരുന്നു.
പക്ഷേ അതിൽ ദോഷബുദ്ധിയൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലെ ഏകാന്തത മാറ്റാൻ സംസാരിക്കുന്ന ഒരു സാധാരണ സ്ത്രീ മാത്രം.
അമ്മ എന്നോട് ഭയങ്കര സ്നേഹമായിരുന്നു.
ഞാൻ കോളേജിൽ നിന്ന് വരാൻ താമസിച്ചാൽ പല പ്രാവശ്യം ഫോൺ ചെയ്യും.
അച്ഛനോടും എന്നോടും മാത്രമായി ചുരുങ്ങിയ ചെറിയ ലോകം ആയിരുന്നു അമ്മയുടെ ജീവിതം.പുറത്ത് നോക്കുമ്പോൾ അത്ര സാധാരണവും ശാന്തവുമായ കുടുംബം…!
എന്നും രാവിലെയോടെ അടുക്കളയിൽ നിന്നുയരുന്ന ചായയുടെ മണം, റേഡിയോയിൽ കേൾക്കുന്ന പഴയ പാട്ടുകൾ, മുറ്റത്ത് നനഞ്ഞു കിടക്കുന്ന തുളസിത്തറ അതായിരുന്നു ഞങ്ങളുടെ വീട്ടിലെ സ്ഥിരം പ്രഭാതങ്ങൾ.
