ഞങ്ങളുടെത് ചെറിയൊരു ഒറ്റനില വാർക്ക വീടായിരുന്നു. മൂന്ന് മുറികളും ചെറിയൊരു ഹാളും അടുക്കളയും ഉള്ള സാധാരണ വീട്. മുന്നിലെ മുറ്റത്ത് രണ്ട് തെങ്ങുകളും ഒരു മാവും നിൽക്കും. വൈകുന്നേരങ്ങളിൽ മരങ്ങളുടെ നിഴൽ വീണ് വീടിന് ഒരു പ്രത്യേക ശാന്തത ഉണ്ടാകുമായിരുന്നു.
കോളേജ് ജീവിതം എന്റെ ലോകം തന്നെ ആയിരുന്നു.തൃശൂരിന്റെ തിരക്കേറിയ നഗരമധ്യത്തിൽ പഴക്കം തോന്നിക്കുന്ന വലിയ ഗേറ്റോടുകൂടിയ ക്യാമ്പസ്. അകത്ത് കയറുമ്പോൾ ഇരുവശവും വൻ മഴമരങ്ങൾ നിഴൽ വിരിച്ച് നിൽക്കും. മഴപെയ്താൽ ആ വഴിയിലൂടെ നടക്കുമ്പോൾ മണ്ണിന്റെ മണം മുഴുവൻ മനസിലേക്ക് കയറും.
പഴയതും പുതുതുമായ കെട്ടിടങ്ങൾ ചേർന്ന ക്യാമ്പസായിരുന്നു അത്.
ഞങ്ങളുടെ ബ്ലോക്കിന്റെ മതിലുകളിൽ നിറം മങ്ങിയ പോസ്റ്ററുകൾ, കാന്റീനിൽ എന്നും മുഴങ്ങുന്ന ചിരികൾ, ലൈബ്രറിയുടെ മുന്നിൽ കൈയിൽ പുസ്തകമെടുത്ത് പ്രണയം സംസാരിക്കുന്ന ജോഡികൾ ഓരോ കോണിലും വേറൊരു കഥ.
എന്നും പോലെ അന്നും രാവിലെ ബസിൽ നിന്നിറങ്ങി ഞാൻ കോളേജിലേക്കുള്ള വഴിയിലൂടെ നടന്നു.
രാവിലെ ആയതുകൊണ്ട് ക്യാമ്പസ് മുഴുവൻ ഇനിയും ഉണർന്നെത്തുന്ന അവസ്ഥയിലായിരുന്നു. അധികം ആരും വന്നിട്ടില്ല.
ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ അവിടെ ആരും എത്തിയിരുന്നില്ല.
വിജനമായ ബെഞ്ചും ഡെസ്ക്കും കൂടാതെ തുറന്ന ജനലിലൂടെ അടിച്ചു കയറുന്ന തണുത്ത കാറ്റും മാത്രം അവിടെ നിറഞ്ഞു നിന്നു.ബാഗ് ബെഞ്ചിൽ വെച്ച് ഞാൻ മൂത്രപുരയിലേക്ക് നടന്നു.
ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്ന് മൂത്രപുരയിലേക്ക് പോകാൻ എളുപ്പവഴി കെമിസ്ട്രി ലാബിന്റെ സൈഡിലൂടെയായിരുന്നു.
ആ ഭാഗത്തേക്ക് സാധാരണ അധികം ആളുകൾ വരാറില്ല. പഴയ കെട്ടിടം ആയതുകൊണ്ട് ചുമരുകളിൽ പച്ചപ്പു പിടിച്ചിട്ടുണ്ട്. ലാബിന്റെ ജനലുകളിൽ നിന്നു കെമിക്കലുകളുടെ കഠിനമായ മണം പുറത്തേക്ക് വന്നു നിൽക്കും.
