കാറിൽ നിന്നിറങ്ങിയ ഗോകുൽ ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി. അവൻ കണ്ടത് താൻ പ്രതീക്ഷിച്ച ചിത്രയെയല്ല. പച്ച ബ്ലൗസിനൊപ്പം സെറ്റ് സാരിയുടുത്ത്, മുടി ഒതുക്കിക്കെട്ടി, നെറ്റിയിൽ അമ്പലത്തിലെ ചന്ദനക്കുറിയുമായി നിൽക്കുന്ന അവൾ ഒരു നാട്ടുപുറത്തെ പെൺകൊടിയെപ്പോലെ തോപ്പിച്ചു. അവൾ അവന്റെ അടുത്തേക്ക് വന്നു. വർക്കലയിൽ കണ്ട ആ വന്യതയോ, രൂക്ഷമായ പെർഫ്യൂമിന്റെ ഗന്ധമോ ഒന്നുമില്ല. പകരം തുളസിയുടെയും ചന്ദനത്തിന്റെയും ഒരു വിശുദ്ധ ഗന്ധം അവളിൽ നിന്ന് പടരുന്നതുപോലെ അവന് തോന്നി.
“ചിത്രേ…” ഗോകുലിന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ ആത്മാർത്ഥമായ സന്തോഷമുണ്ടായിരുന്നു.
അവൾ പതുക്കെ നടന്ന് അവന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ ഒരുതരം ശാന്തതയുണ്ടായിരുന്നു. “ഒരുപാട് നേരമായോ കാത്തുനിൽക്കുന്നു?” അവൻ മൃദുവായി ചോദിച്ചു.
“അമ്പലത്തിൽ പോയിരുന്നോ?” അവളുടെ കൈകൾ ചേർത്തുപിടിച്ചു.
“ഉം… നമ്മൾ ഒരുമിച്ച് താമസം തുടങ്ങുകയല്ലേ, അതുകൊണ്ട് ഒന്ന് പോയി.” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ കുറ്റബോധവും സ്നേഹവും കലർന്നിരുന്നു. തന്റെ ഉള്ളിലെ ചിന്തകളെയും ഫവാസിനെയും അവൾ ആ നിമിഷം പൂർണ്ണമായും കുഴിച്ചുമൂടിയെന്ന് അവൾ സ്വയം വിശ്വസിച്ചു.
ഗോകുലിന് അവളോട് വലിയ ആദരവ് തോന്നി. “നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് .” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവളുടെ ബാഗുകൾ കാറിലേക്ക് എടുത്തു വെച്ചു. പാറു വാതുക്കൽ നിന്ന് ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ ഉള്ളിൽ ഇപ്പോഴും ആ പരിഹാസച്ചിരി ബാക്കിയുണ്ട്. ‘ഈ കെട്ടിലുംമട്ടിലും എത്ര കാലം നീ അവനെ പറ്റിക്കും ചിത്രേ?’ എന്നായിരുന്നു പാറുവിന്റെ ചിന്ത. പാറുവിനെ പിരിയാൻ ചെറിയ വിഷമം ഉണ്ടായിരുന്നു അവൾക്ക്. എന്നാലും അവൾ യാത്ര പറഞ്ഞു ഇറങ്ങി.
