“ഭയപ്പെടണ്ട. ഞാൻ കുറച്ചു ദിവസമായി ഇതൊക്കെ ചിന്തിക്കുന്നുണ്ട്. എന്തേലും വഴിയുണ്ടാവും.” ജാനകി അവനെ ഒന്നുകൂടി ചുംബിച്ചു ഇരുട്ടിലൂടെ അകന്നുപോയി. കുറച്ചു നേരം നിശ്ചലം നിന്നുപോയ കോരൻ പതുക്കെ പറമ്പുകൾ ഇറങ്ങി തേങ്ങാപുരയിലേക്ക് നടന്നു. നേരെ ചെന്ന് ഭിത്തിയിൽ നെറ്റിയിൽ കൈവച്ചു കയറി മലർന്ന് കിടന്നു. സുമിത്രയേ മറന്നു, കാമം മറന്നു. മരണ ഭയം മാത്രം ബോധമണ്ഡലത്തിൽ വവ്വാലുകളെ പോലെ ചിറകടിച്ചു പറന്നു.
“എടാ നായെ. എവിടെ ചത്തു കിടക്കുകയിയിരുന്നു നീ.?” പെട്ടന്ന് ഒരലർച്ച കേട്ട് കോരൻ നടുങ്ങി. അയാൾ ഭയന്ന് വിറച്ചുകൊണ്ട് ചാടി എഴുന്നേറ്റു. മുറ്റത്ത്, തറവാട്ടിലെ കോലായയിലെ വിളക്കിൽ നിന്ന് പാളിവീഴുന്ന മഞ്ഞ വെളിച്ചത്തിൽ കോപം കൊണ്ട് വിറക്കുന്ന അസുരരൂപം പൂണ്ട തമ്പ്രാ.! കോരൻ ഭയം കൊണ്ട് ശക്തി ക്ഷയിച്ചു അടിമുടി വിറച്ചുകൊണ്ട് മുറ്റത്തേക്ക് ചാടി കൈകൾ കൂപ്പി നിന്നു. അവന്റെ കണ്ണുകൾ ഭയന്ന് ചുവന്നു നീരണിഞ്ഞു.
“തമ്പ്രാ..അടിയൻ..പറ്റിപ്പോയി..”!
വിതുമ്പുന്ന ചുണ്ടുകളോടെ ഇടറിയ ശബ്ദത്തിൽ അവന്റെ വായിൽ നിന്ന് വാക്കുകൾ അരിച്ചിറങ്ങി.
“എവിടെയായിരുന്നു ഇത്രേം സമയം എന്നാ ചോദിച്ചേ. എന്ത് ചെയ്യായിരുന്നു.?” വാസു കാരണവർ മുരണ്ടുകൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
“അടിയൻ..പറമ്പിൽ..അറിയാതെ..”! കോരൻ കരച്ചിലിന്റെ വക്കിലെത്തി. വാസു കാരണവർ അവനെ ക്രോധത്തോടെ തുറിച്ചു നോക്കിയിട്ട് മൂക്ക് ചുളിച്ചു മണം പിടിച്ചു. അയാളുടെ പുരികം ഒന്ന് വളഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് തറവാട്ടിലേക്ക് നടന്നു.
