“നിന്ന് മോങ്ങാതെ എന്റെ പിന്നാലെ വരിക..”!
അയാൾ കോരനോട് കൽപ്പിച്ചു. കോരൻ എതിർവാ ഇല്ലാതെ അയാളെ അനുഗമിച്ചു. കോലായയിൽ നിന്ന് അകത്തേക്ക് കയറിയാൽ നല്ല വീതിയുള്ള ഒരു തളമാണ്. അവിടെ നിന്ന് ഇടത്തോട്ടും വലത്തോട്ടും പല മുറികളിലേക്ക് വഴികൾ. വലത് ഭാഗത്തു വാസു കാരണവർ അടക്കമുള്ള പുരുഷന്മാരും ഇടതു വശത്ത് തറവാട്ടിലെ സ്ത്രീകളും കഴിഞ്ഞു കൂടുന്നു.
കോരൻ കാരണവരുടെ പിന്നാലെ വലത് ഭാഗത്തേക്ക് നടന്നു. അല്പം നടന്നാൽ ഇടതു വശത്തേക്ക് നീണ്ട ഇടനാഴി. ചെറിയൊരു വിളക്ക് മാത്രം ചുവരിൽ എരിഞ്ഞു നിൽക്കുന്നതിന്റെ അരണ്ട വെളിച്ചം ഇടനാഴിയിൽ താങ്ങിക്കിടപ്പുണ്ട്. കോരൻ ഇതിന് മുമ്പും ആ വീടിന്റെ ഉൾവശം കണ്ടിട്ടുണ്ട്.
അവൻ പ്രകാശം പ്രതിഫലിക്കുന്ന വെട്ടിത്തിളങ്ങുന്ന നിലവും ഛായം പൂശിയ വലിയ ചുമരുകളും കൊത്തുപണികൾ ചെയ്തു കടഞ്ഞെടുത്ത തിളങ്ങുന്ന മരത്തൂണുകളും എത്ര തവണ കണ്ടാലും പുതുമ തീരാത്തത് പോലെ നോക്കിക്കണ്ടു കൊണ്ട് നടന്നു.
അവസാനം, നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്ത് എത്തിയപ്പോൾ വാതിൽ തുറന്ന് വാസു കാരണവർ ഒരു മുറിയിലേക്ക് കയറി, പിന്നാലെ കോരനും. വലിയ മുറിയിൽ രാജകീയമായ ഒരു കട്ടിലും കിടക്കയും. ചുമരിനോട് ചേർത്ത് ഒരു മേശയും മാത്രമേ അതിനുള്ളൂ. റൂമിലേക്ക് കയറുമ്പോൾ റൂമിന്റെ വലതു വശത്തെ ചുമർ പാറയിലാണ് പണിതിരിക്കുന്നത്. അവിടെ തറയിൽ..
സരസു.!
പിറന്ന പടി പരിപൂർണ്ണ നഗ്നയായി ഒരു കാൽ മടക്കി, മറ്റേകാൽ നീട്ടി കുഴഞ്ഞു മലർന്നു കിടക്കുന്ന സരസു. കോരന്റെ നെഞ്ചിൽ ഒരു ഉൾക്കിടിലമുണ്ടായി. ഉടുതുണിയില്ലാതെ കണ്ണ് തുറിച്ചു വായ പിളർന്ന് തലയിൽ നിന്നു വാർന്നൊഴുകി നിലത്തു തളംകെട്ടി കിടക്കുന്ന രക്തത്തിൽ ജീവനില്ലാതെ കിടക്കുകയാണ് ആ ഇളം പെണ്ണ്. വായിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി കവിളിലേക്ക് ഒലിച്ചിരുന്നു.
