“ചെയ്യാം തമ്പ്രാട്ടീ. പറഞ്ഞാട്ടെ.”!
കോരൻ അനുസരിച്ചു. ജാനകി നടന്ന് അവന്റെ അടുത്തേക്ക് വന്നുനിന്ന് കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“എന്റെ അടുത്ത് വരുമ്പോ എന്തിനാ ഈ തമ്പ്രാട്ടി വിളി. എന്റെ മൂന്നാമത്തെ കുഞ്ഞാണ് പിറക്കാൻ പോകുന്നത്. അതിന്റെ അച്ഛനാണ് നീ. ജാനു എന്ന് വിളിച്ചാ മതി.”! ജാനകിയുടെ മുഖത്ത് ഒരു ലജ്ജയുടെ മിന്നലാട്ടമുണ്ടായി. കോരൻ അത്ഭുതപ്പെട്ടു. വെറും കാമത്തിന് വേണ്ടിമാത്രം തന്നെ ഉപയോഗപ്പെടുത്തിയ സ്ത്രീ.
തന്റെ തമ്പ്രാട്ടി.! അവരിന്നു ഭ്രാന്തമായി തന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. തന്റെ കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നു. ഭാര്യയെ പ്രണയിക്കാത്ത ഭർത്താവുള്ള ഓരോ സ്ത്രീകളും ജാതിയും മതവും നിറവും ഭംഗിയും നോക്കാതെ, പ്രണയത്തിന്റെ മായാ സൗന്ദര്യത്തിനു വേണ്ടി ഇതുപോലെ അലഞ്ഞു നടക്കും.!
“കോരാ, എനിക്ക് കുറച്ചു സാധനങ്ങൾ വേണം. നമ്മുടെ കാഞ്ഞിരചുവട്ടിൽ പോയി കുറേ കാഞ്ഞിരക്കായ കൊണ്ടുവരണം. അതിന്റെ കൂടെ ഒന്നും കൂടിവേണം. ബാക്കിയുള്ളത് നമ്മളിന്ന് പറിച്ചു കൊണ്ടുവന്നതുണ്ട്.”! അവൾ ആരും കേൾക്കാതിരിക്കാൻ അവന്റെ ചെവിയിൽ പറഞ്ഞുകൊടുത്തു. അവനൊന്നു ഞെട്ടിയെങ്കിലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേറെ വഴിയില്ലെന്നു മനസ്സിലാക്കി കോരൻ പുറത്തേക്കിറങ്ങി പാറപ്പറമ്പിലേക്ക് നടന്നുകയറി.
തറവാട്ടു കാരണവർക്ക് ചിത്തം ബാധിച്ചതിൽ പിന്നെ മരുമകൻ കുഞ്ഞമ്പു കാരണവരാണ് തറവാട്ടു കാര്യങ്ങൾ നോക്കിയിരുന്നത്. വാസു കാരണവരെ പോലെതന്നെയോ അതല്ലെങ്കിൽ അതിനേക്കാൾ ആർത്തിപിടിച്ച സ്ത്രീ ഭ്രാന്തുള്ള മനുഷ്യനായിരുന്നു കുഞ്ഞമ്പു കാരണവർ.
