ഈ സംസാരമൊന്നും രാജേഷ് അറിയുന്നില്ല. അയാൾക്ക് കടയിലെ കണക്കുകളും തിരക്കുകളും കഴിയുമ്പോൾ വീട്ടിലെത്താൻ വൈകും. വന്നാൽ ഭാര്യയുടെയും മകളുടെയും ചിരി മതി അയാൾക്ക്. ലോകം അവിടെ അവസാനിക്കുന്നു.
ശനിയാഴ്ച ഉച്ചകൾ ശ്രേയയുടെതാണ്. വിപിന്റെ അനിയത്തി. 19 വയസ്സ്. അഞ്ജനയുടെ കോളേജിലെ ജൂനിയർ, പക്ഷേ ഉറ്റ ചങ്ങാതി. മുടി രണ്ടു വശത്തേക്കും പിന്നിയിട്ട്, കമ്മലിൽ കിലുക്കവുമായി അവൾ ഓടിക്കയറും. “അഞ്ജൂ ഏടത്തീ… എടീ നിന്റെ ബുക്സ് എവിടെ? എനിക്ക് അടുത്ത നോവൽ വേണം.”
രേവതി അവൾക്കും പ്രത്യേക പരിഗണന കൊടുക്കും. “മോളേ ശ്രേയേ, ദോശ ചുടട്ടെ? നിന്റെ ചേട്ടൻ വന്നിട്ട് പോയിട്ടേ ഉള്ളൂ.”
ശ്രേയയുടെ കണ്ണുകൾ അപ്പോൾ വിടരും. “ചേട്ടൻ വന്നിരുന്നോ? എന്നോട് പറഞ്ഞില്ലല്ലോ.” പിന്നെ അഞ്ജനയെ നോക്കി ഒരു കള്ളച്ചിരി.
അഞ്ജനയുടെ മുറിയിൽ രണ്ടുപേരും കൂടുമ്പോൾ ചിരിയും രഹസ്യം പറച്ചിലുമാണ്. വിപിൻ അയച്ച മെസേജുകൾ, അവന്റെ കഫേയിൽ പുതിയതായി വന്ന കേക്ക്, അടുത്ത ഞായറാഴ്ചത്തെ പ്ലാൻ. ശ്രേയയാണ് അവരുടെ സൂത്രധാരൻ, പോസ്റ്റ്മാൻ, കൂട്ടാളി.
അദ്ധ്യായം മൂന്ന് 3
ഒരു സായാഹ്നം
അന്ന് മഴ പെയ്തു തോർന്ന ഒരു സായാഹ്നം. മുറ്റത്ത് മുല്ലപ്പൂക്കൾ കൂട്ടമായി പൊഴിഞ്ഞു കിടക്കുന്നു. രാജേഷ് നേരത്തെ എത്തി. ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു. രേവതി തുളസിത്തറയിൽ വിളക്ക് വെക്കുന്നു.
അപ്പോഴാണ് ഗേറ്റ് തുറന്ന് വിപിൻ കയറി വന്നത്. കയ്യിൽ ഒരു പൊതി. “ആന്റി, ഇത് പുതിയ ട്രയൽ. കോഫി ഫ്ലേവർ കുക്കീസ്. അഭിപ്രായം പറയണം.”
