അങ്ങനെ കുട്ടിയുമായി ചെക്ക് പോസ്റ്റുവരെ പോകാൻ ട്രീസ സിസ്റ്ററും ഒപ്പം ഞാനും എന്ന് തീരുമാനിച്ചു . ഞങ്ങൾ ആദ്യം ഒരു ഓട്ടോ വിളിച്ചു കുട്ടിയുമായി അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു . ഡോക്ടർനെ കണ്ടു കാര്യങ്ങൾ സിസ്റ്റർ പറഞ്ഞു .വേറെ പ്രശനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടു അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി മൈസൂർ ബസ്റ്റാന്റിൽ ചെന്ന് ഒരു ബസ്സിൽ ബോർഡറിലേക്കു തിരിച്ചു .
അപ്പോൾ വൈകുന്നേരം 5 മണിയോട് അടുത്തായിട്ടുണ്ടാവും . മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ പെൺകുട്ടി വിൻഡോ സൈഡിലും നടുക്ക് ട്രീസ സിസ്റ്ററും ഇരുന്നു യാത്ര തുടങ്ങി. കൂടെ കൂടെ ഞങ്ങളുടെ ടൂർ ടീമിന്റെ കാളുകൾ വരുന്നതിനു സിസ്റ്റർ മറുപടി പറഞ്ഞുകൊണ്ടിരുന്നു .കുട്ടിയുടെ അച്ഛനും അമ്മയും കൂടി, അവരും അവിടെനിന്നു പുറപ്പെട്ടിരുന്നു.
അങ്ങനെ ഏകദേശം 9 മണിയോടുകൂടി ഞങ്ങൾ ബോർഡറിൽ എത്തി അവരാദ്യം എത്തിയതുകൊണ്ടു ഞങ്ങളെ കാത്തു അവർ അവിടെ ഉണ്ടായിരുന്നു . അങ്ങനെ ആ കുട്ടിയെ അവളുടെ പേരന്റിനെ ഏല്പിച്ചു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ എങ്ങനെ തിരിച്ചു പോകും എന്നതിനെ കുറിച്ച് ആലോചിക്കുന്നത് തന്നെ .
അവളുടെ അച്ഛൻ ഒരു സൊല്യൂഷൻ പറഞ്ഞു, അവരുടെ ഒപ്പം മാനന്തവാടിവരെ ചെല്ലുക എന്നിട്ടു അവിടെ നിന്ന് ഭക്ഷണം കഴിച്ചു മാനന്തവാടി ബസ്റ്റാന്റിൽ നിന്ന് മൈസൂറിന് പോകുന്ന ബസ്സ് പിടിക്കാമെന്നു . എന്ത് ചെയ്യുമെന്ന് ഭാവത്തിൽ ട്രീസ സിസ്റ്റർ എന്റെ മുഖത്തേക്ക് നോക്കി.
അങ്ങേരു പറഞ്ഞപോലെ ചെയ്യുന്നതാവും നല്ലതെന്നു ഞാൻ പറഞ്ഞു അല്ലേൽ ഈ രാത്രി ,വിജനമായ ഈ സ്ഥലത് നമ്മൾ ബസും കാത്തു എത്രനേരമെന്നു വച്ച് നിക്കും ,അവിടണേൽ ബസ് സ്റ്റാൻഡ് അല്ലെ ഞാൻ സിസ്റ്ററിനോട് കാര്യം വിശദീകരിച്ചു. സിസ്റ്റർ മൈസൂരുള്ള അമ്മയെ വിളിച്ചു കാര്യം പറഞ്ഞു .
