“ഉമ്മ… കയറി വാ,” അലിയുടെ സ്വരത്തിൽ ഒരു പരിഭ്രമമുണ്ടായിരുന്നു. അവൾ അകത്തേക്ക് കയറിയതും അവൻ നേരെ ചെന്ന് കട്ടിലിന്റെ അരികിലിരുന്നു.
റസിയ അവന്റെ മേശയ്ക്കരികിൽ വന്ന് നിന്നു. കുറച്ചുനേരത്തേക്ക് ആ മുറിയിൽ കനത്ത നിശ്ശബ്ദത മാത്രം ബാക്കിയായി. പുറത്തെ മഴയുടെ ശബ്ദം ആ നിശ്ശബ്ദതയെ കൂടുതൽ വലിപ്പിച്ചു. ഒടുവിൽ ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് റസിയ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
“നീ ഇപ്പോൾ എന്താ എന്നോട് മിണ്ടാത്തത് അലി…?” അവളുടെ ശബ്ദം ഇടറിയിരുന്നു.
അലി ആ ചോദ്യത്തിന് മറുപടി നൽകാതെ, മൂകനായി നിലത്തേക്ക് നോക്കി ഇരുന്നു. അവന്റെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു. അവൾ മെല്ലെ നടന്ന് അവന്റെ അരികിൽ കട്ടിലിലിരുന്നു. എന്നിട്ട് തന്റെ രണ്ടു കൈകൾ കൊണ്ടും അവന്റെ മുഖം കോരിയെടുത്ത് തന്റെ നേർക്ക് തിരിച്ചു.
“നീ ഈ ഉമ്മാനെ വെറുത്തു തുടങ്ങിയോടാ? നീയില്ലാതെ എനിക്ക് ആരാണുള്ളത് ഈ വീട്ടിൽ? ആകെ നീയുള്ളപ്പോൾ മാത്രമാണ് എനിക്ക് ഈ ജീവിതത്തിൽ ഒരു സന്തോഷമുള്ളത്. ഇപ്പോൾ അതും ഇല്ലാതായി. ഇതിന് മാത്രം എന്ത് തെറ്റാടാ ഞാൻ നിന്നോട് ചെയ്തത്?” വാക്കുകൾ പൂർത്തിയാക്കാനാകാതെ അവൾ അവന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണിൽ നിന്ന് അടർന്നുവീണ ചൂടുള്ള കണ്ണുനീർത്തുള്ളികൾ അലിയുടെ കൈകളിൽ ഇറ്റിറ്റുവീണു. ആ സ്പർശനം അവന്റെ ഉള്ളിലെ എല്ലാ പ്രതിരോധങ്ങളെയും തകർത്തു കളഞ്ഞു. അവൻ ആകെ അസ്വസ്ഥനായി. അവന്റെ ഉള്ളിലും സങ്കടത്തിന്റെ ഒരു വലിയ കടൽ ഇരമ്പിവന്നു.
“എനിക്ക് ഉമ്മയോട് ഒരു ദേഷ്യവുമില്ല ഉമ്മാ…” അലി താഴ്ന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. “ഞാൻ ആകെ… എനിക്കറിയില്ല ഉമ്മ. അന്നത്തെ ആ സംഭവത്തിന് ശേഷം ഉമ്മയുടെ മുഖത്തുനോക്കി സംസാരിക്കാനും പഴയതുപോലെ ഇടപഴകാനും എനിക്ക് വല്ലാത്തൊരു മടിയും ഭയവും. അല്ലാതെ ഞാൻ എന്തിനാ എന്റെ പൊന്നുമ്മാനെ വെറുക്കുന്നത്?” അവനും ആ സങ്കടം അടക്കാനാവാതെ കരഞ്ഞുപോയി.
