0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ ബോർഡിന് അടുത്തേക്ക് ചെന്നു. തുരുമ്പിച്ച ആ ഇരുമ്പുബോർഡിൽ, മഞ്ഞ പെയിന്റിൽ മുന്നോട്ടേക്ക് ഒരു അമ്പടയാളം വരച്ചിട്ടുണ്ട്. അതിനു താഴെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ വായിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പ് നിന്നുപോയി.


​'സുഗന്ധഗിരി - 5 KM'


​എന്റെ ശ്വാസം വല്ലാതെ വേഗത്തിലായി. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ജീപ്പ് കേടായ സ്ഥലത്തുനിന്നും സുഗന്ധഗിരിയിലേക്ക് വളരെ കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഇതിനോടകം നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു. എന്നിട്ടും... ഇനിയും അഞ്ച് കിലോമീറ്ററോ? അപ്പോൾ നമ്മൾ ഇത്രയും നേരം നടന്നത് എങ്ങോട്ടാണ്?


​ഞാൻ ദേവുവിന്റെ മുഖത്തേക്ക് നോക്കി. കാടിന്റെ ഇരുട്ടിനേക്കാൾ വലിയൊരു ഭയം അവളുടെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു..


​"അഞ്ച് കിലോമീറ്ററോ?"


കാവ്യയുടെ ശബ്ദം ഭയം കൊണ്ട് വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.


"നമ്മൾ ഇത്രയും നേരം നടന്നത് അപ്പോൾ എങ്ങോട്ടാ?"


​"എടാ വിശാഖേ... ഈ ബോർഡ് വെച്ചവന് വട്ടാണോ അതോ നിനക്ക് വട്ടാണോ?"


രോഹിത് ദേഷ്യം കൊണ്ട് അവന് നേരെ തിരിഞ്ഞു.


"ജീപ്പ് നിന്ന സ്ഥലത്തുനിന്ന് കുറച്ചു ദൂരമേ ഉള്ളൂ എന്നല്ലേടാ നീ പറഞ്ഞത്?"


​"എനിക്കെങ്ങനെ അറിയാനാ!"


വിശാഖ് നിസ്സഹായതയോടെ കൈമലർത്തി.


"ആ ചായക്കടക്കാരൻ പറഞ്ഞ വഴിയല്ലേ നമ്മൾ വന്നത്. ചിലപ്പോ നമ്മൾ വഴിമാറിപ്പോയി കാണും..."


​"വഴി മാറാൻ ഇവിടെ വേറെ വഴിത്താരകൾ ഒന്നും ഇല്ലായിരുന്നല്ലോ,"


ഞാൻ ഇടപെട്ടു.


"ഒരൊറ്റ കാട്ടുപാതയിലൂടെയല്ലേ നമ്മൾ ഇത്രയും നേരം നടന്നത്. ദേ, എന്റെ വാച്ചിൽ നോക്ക്, കൃത്യം നാല് കിലോമീറ്റർ നടന്നതായി കാണിക്കുന്നുണ്ട്. എന്നിട്ടും എങ്ങനെയാ വീണ്ടും അഞ്ച് കിലോമീറ്റർ ബാക്കി വരുന്നത്?"


അതൊരു വലിയ ചോദ്യമായിരുന്നു. ആർക്കും അതിന് കൃത്യമായൊരു ഉത്തരമുണ്ടായിരുന്നില്ല. യുക്തിക്ക് നിരക്കാത്ത എന്തോ ഒന്ന് ഈ കാട്ടിൽ സംഭവിക്കുന്നുണ്ടെന്ന് എന്റെ ഉള്ള് പറയുന്നുണ്ടായിരുന്നു. നമ്മൾ നടന്ന ദൂരം ഈ കാട് വിഴുങ്ങിയതുപോലെ!


​"എനിക്ക് വല്ലാതെ പേടിയാവുന്നു..."


ദേവു എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അവളുടെ വിരലുകൾ തണുത്തുറഞ്ഞിരുന്നു.


​"പേടിക്കാനൊന്നുമില്ല ദേവു. ഈ ബോർഡ് പണ്ട് എപ്പോഴോ വെച്ചതായിരിക്കും. നമ്മൾ എന്തായാലും ഇപ്പോൾ തിരിച്ചുപോകാൻ പറ്റിയ അവസ്ഥയിലല്ല. ഇരുട്ട് വീഴുന്നതിന് മുൻപ് മുന്നോട്ട് തന്നെ നടക്കാം."


ഞാൻ എല്ലാവർക്കും ഒരു ധൈര്യം കൊടുക്കാൻ ശ്രമിച്ചു.


​ഭയപ്പാടോടെ ഞങ്ങൾ നടത്തം തുടർന്നു. എന്നാൽ കാടിന്റെ സ്വഭാവം കൂടുതൽ വന്യമായിക്കൊണ്ടിരുന്നു. പകലിന്റെ അവസാനത്തെ വെളിച്ചവും ആ വൻമരങ്ങൾക്കിടയിൽ എരിഞ്ഞടങ്ങുകയാണ്. കുറച്ചുദൂരം കൂടി പിന്നിട്ടപ്പോഴേക്കും പെൺകുട്ടികൾ വല്ലാതെ തളർന്നു കഴിഞ്ഞിരുന്നു.


​"എനിക്ക് വയ്യ... വിശന്നിട്ട് കണ്ണ് കാണുന്നില്ല,"


വഴിരികിൽ വീണുകിടക്കുന്ന വലിയൊരു മരത്തടിയിലേക്ക് ഇരുന്നുകൊണ്ട് മാളവിക പറഞ്ഞു.


​"എനിക്കും വയ്യ... രാവിലെ കുറച്ചു കഴിച്ചതല്ലേ, കാല് വേദനിച്ചിട്ട് നിൽക്കാൻ പോലും പറ്റുന്നില്ല,"


കിതച്ചുകൊണ്ട് കാവ്യയും അവളുടെ അടുത്തേക്ക് ഇരുന്നു.


​എല്ലാവരുടെയും മുഖത്ത് ക്ഷീണം വ്യക്തമായിരുന്നു. ദേവു വേഗം അവളുടെ ബാഗ് തുറന്ന് അതിൽ

💬 Comments

View all comments