ലൈല
ലൈല
രാത്രി പതിനൊന്നര മണിയായപ്പോ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. കാശെണ്ണി ബാഗിലാക്കി അര്‍ബാബ് നേരത്തെ ഇറങ്ങി. അടച്ച് പൂട്ടിടേണ്ട ജോലി റഫീഖിനാണ്. സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പഴയ ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ തന്നെയായിരുന്നു താമസ സൌകര്യം. ഞാനും റഫീഖും കൂടാതെ അര്‍ബാബും അവിടെ താമസിച്ചു. റഫീഖ് ഒരു അടിപൊളി പയ്യനായിരുന്നു. അര്‍ബാബിന്‍റെ ശകാരവും തെറിവിളിയും കേട്ട് കേട്ട് അവന്‍റെ കാതുകള്‍ തഴന്പിച്ചുപോയിരിക്കുന്നു. അതിനാല്‍, എല്ലാം ഒരു രസത്തോടെ എടുക്കുകയാണ് അവന്‍. റഹ്മാന് എന്തു സംഭവിച്ചിരിക്കുമെന്നും മൊയ്തുവിന്‍റെയും മറ്റുള്ളവരുടെയും അവസ്ഥയെന്തായിരിക്കുമെന്നുമൊക്കെ ആലോചിച്ച് അന്ന് രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഡെലിവറി ആരംഭിച്ചു. ആ ചുറ്റുവട്ടത്തുള്ള എല്ലാ വില്ലകളിലും എന്തെങ്കിലും ചെറിയ സാധനമെങ്കിലും രാവിലെ തന്നെ എത്തിക്കാനുണ്ടായിരുന്നു. വിശ്രമമെന്തെന്നറിയാത്ത ജോലി. ഇടയ്ക്ക് അന്നത്തെ പത്രം കണ്ടപ്പോ ആകാംക്ഷയോടെയും അതിലേറെ ഭീതിയോടെയും ഞാന്‍ താളുകള്‍ മറിച്ചുനോക്കി. 'മൂട്ടയെ കൊല്ലാന്‍ നിരോധിത രാസപദാര്‍ഥ പ്രയോഗം: മലയാളി യുവാവ് മരിച്ചു' തലക്കെട്ടും അതിനോടൊപ്പം ചേര്‍ത്ത റഹ്മാന്‍റെ ഫോട്ടോയും കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു!!. വിറയ്ക്കുന്ന ചുണ്ടുകളോടെയാണ് വാര്‍ത്ത വായിച്ചത്. ഫ്ളാറ്റില്‍ താമസിക്കുന്ന എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. തന്നെക്കുറിച്ച് പക്ഷേ, വാര്‍ത്തയില്‍ യാതൊന്നും പരാമര്‍ശിക്കാത്തതില്‍ പടച്ചോന് നന്ദി പറയുന്പോഴും പാവം മൊയ്തുവിനെയോര്‍ത്ത് ഞാന്‍ ആരും കാണാതെ കുറേ നേരം കരഞ്ഞു. എങ്കിലും ആ സംഭവം ഞാനാരോടും പറഞ്ഞില്ല; റഫീഖിനോട് പോലും. അര്‍ബാബ് ജബ്ബാറിനെക്കുറിച്ച് പിന്നീട് ഓരോ ദിവസം കഴിയുന്തോറും കുറേ അറിഞ്ഞു. എന്നോട് ആദ്യം കാണിച്ച അതേ വൃത്തികെട്ട സ്വഭാവമായിരുന്നു അയാളുടേത്. പണമുണ്ടാക്കുക, അതാരെ വിഷമിപ്പിച്ചിട്ടായാലും എന്നതായിരുന്നു പോളിസി. അയാള്‍ എന്നേയും റഫീഖിനേയുമൊക്കെ ഓരോ കാര്യവും പറഞ്ഞു മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അവിടെ ജോലി ചെയ്ത് ഒരു മാസം പിന്നിട്ടു. പക്ഷേ, ശന്പളകാര്യത്തില്‍ യാതൊരു തീരുമാനവുമായില്ല. താമസ സൌകര്യവും ഭക്ഷണവും തരുന്നു എന്നതിനാല്‍ കുറേക്കൂടി കാത്തിരിക്കാമെന്ന് കരുതി. ലൈലയെന്ന സുന്ദരിയും അതിന് പിന്നിലെ പ്രേരകശക്തിയാണെന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. അവളുടെയടുത്തേയ്ക്ക് സാധനങ്ങളുമായി ചെല്ലുന്പോ അറിയാതെ ഹൃദയം മിടിക്കുന്നു. അവള്‍ നിറ ചരിയുമായി മുന്‍പീ വന്നു നില്‍ക്കുന്പോ സുലൈഖ വന്നു നിക്കുന്പോലെ തന്നെ തോന്നുന്നു. വര്‍ണപ്പൂക്കളുള്ള പാവാട ധരിച്ച്, വെള്ളിക്കൊലുസ് കിലുക്കിപ്പോകുന്ന അവളെ ഞാന്‍ അങ്ങനെ കണ്ണിമചിമ്മാതെ നോക്കി നിന്നുപോകുന്നു. ഒരിക്കല്‍ ലൈല ചോദിച്ചു: "എപ്പോഴും സ്വപ്നം കണ്ട് ജീവിക്കുന്ന നിങ്ങള്‍ ആരാണ്?" വല്ലാത്ത ചോദ്യമായിപ്പോയി അത്. സസത്യം പറഞ്ഞാ ഞാന്‍ പോലും ഇന്നും അന്വേഷിക്കുന്ന ഉത്തരമാണ് അവള്‍ക്കറിയേണ്ടത്. യഥാര്‍ഥത്തില്‍ ആരാണ് ഞാന്‍? എന്താണ് എന്‍റെ അസ്തിത്വം?. എങ്കിലും ഞാന്‍ പറഞ്ഞു: "ഞാനൊരു പാവം മനുഷ്യജീവി..." "ഞങ്ങളൊക്കെ പിന്നെ മൃഗങ്ങളോ..." അവള്‍ ചിരിച്ചു. പിന്നെ, സാധനവുമെടുത്ത് ഭ്രാന്തന്‍ എന്ന് പറഞ്ഞു കുണുങ്ങിക്കുണുങ്ങി നടന്നുപോയി. അവളുടെ തടിച്ച നിതംബം ആടിയാടി നീങ്ങുന്നത് കണ്ടുകൊണ്ടിരിക്കാന്‍ തന്നെ രസം
💬 Comments
View all comments