Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഉച്ചയോടടുത്തിരുന്നു. സ്റ്റേഷന് പുറത്തുനിന്നും കൊല്ലങ്കോട്ടേക്ക് ഞങ്ങൾ ഒരു ടാക്സി വിളിച്ചു. ടൗണിന്റെ തിരക്കുകൾ പതിയെ പിന്നിലായി കാർ ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടന്നു.
കൊല്ലങ്കോടിന്റെ അതിർത്തിയിലേക്ക് എത്തിയപ്പോൾ പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ പച്ചപ്പുടവ അണിഞ്ഞുനിൽക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ്സ് പതുക്കെ താഴ്ത്തിക്കൊണ്ട് അവൾ ആ പാടവരമ്പുകളെ തഴുകിവരുന്ന കാറ്റിലേക്ക് മുഖം വെച്ചു. ദൂരെ ആകാശത്തെ തൊട്ടുനിൽക്കുന്ന നെല്ലിയാമ്പതി മലനിരകൾ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്നു. വലിയൊരു കോട്ടപോലെ കൊല്ലങ്കോടിന് കാവൽ നിൽക്കുന്ന ആ പർവ്വതനിരകളിൽ തട്ടിത്തിരിച്ചുവരുന്ന കാറ്റിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. റോഡിന് ഇരുവശത്തും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങൾ. അതിരുകളിൽ കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. ആ കരിമ്പനയോലകൾ കാറ്റിലുരസുമ്പോഴുണ്ടാകുന്ന ശബ്ദവും, നനഞ്ഞ മണ്ണിന്റെ ഗന്ധവും ആ നാടിന്റെ മാത്രം പ്രത്യേകതയായിരുന്നു. അവളുടെ വേരുകൾ ഉറങ്ങിക്കിടക്കുന്ന ആ മണ്ണിലൂടെയുള്ള യാത്ര എന്റെ മനസ്സിലും വല്ലാത്തൊരു ശാന്തത നിറച്ചു.
കാർ ഇന്ദ്രനീലത്തിന്റെ വലിയ പടിപ്പുരയ്ക്ക് മുന്നിൽ വന്നു നിന്നു. ഡ്രൈവർക്ക് പൈസ കൊടുത്ത് ബാഗുകളുമെടുത്ത് ഞങ്ങൾ പടിപ്പുര കടന്ന് ആ വലിയ മുറ്റത്തേക്ക് നടന്നു.
മുറ്റവും നടുവിലെ തുളസിത്തറയും പിന്നിട്ട് ഞങ്ങൾ ഉമ്മറത്തേക്ക് കയറുമ്പോൾ, അവിടെ ചാരുപടിയിൽ നരച്ച താടിയും തടവി പുറത്തേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു മുത്തശ്ശൻ. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട് അദ്ദേഹം പതിയെ തിരിഞ്ഞുനോക്കി. ഞങ്ങളെ കണ്ടതും ആ മുഖത്തെ ഗൗരവമൊക്കെ ഒറ്റയടിക്ക് മാറി അവിടെ വലിയൊരു ചിരി വിടർന്നു.
"ആഹാ... നോക്കിയേതാരാ വന്നിരിക്കുന്നേന്ന്... നമ്മുടെ എഞ്ചിനീയർ കുട്ടിയല്ലേ അത്? കൂടെ തറവാട്ടിലെ തമ്പുരാട്ടിയും ഉണ്ടല്ലോ..."
മുത്തശ്ശൻ ചാരുപടിയിൽ നിന്നും വലിയ സന്തോഷത്തോടെ എഴുന്നേറ്റു.
"ഇങ്ങോട്ടുള്ള വഴി ഈ ആദിക്ക് അങ്ങനെ മറക്കാൻ പറ്റുമോ മുത്തശ്ശാ..."
ഞാൻ ചിരിച്ചുകൊണ്ട് അങ്ങോട്ട് ചെന്ന് ആ കാലുകളിൽ തൊട്ടു വന്ദിച്ചു. പിന്നാലെ എന്റെ പാർവണയും.
മുത്തശ്ശന്റെ ഉച്ചത്തിലുള്ള ആ സംസാരം കേട്ടാണ് അകത്തുനിന്നും അവർ ഓരോരുത്തരായി പുറത്തേക്ക് വന്നത്. ആദ്യം ഓടിവന്നത് ഭദ്രമ്മയായിരുന്നു. പിന്നാലെ സാവിത്രി അമ്മായിയും രമ അമ്മായിയും, ഒരു വടിയും കുത്തിപ്പിടിച്ച് പതിയെ നടന്ന് മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു.
രണ്ടു മാസത്തിന് ശേഷം സ്വന്തം മകളെ കാണുന്ന ഒരമ്മയുടെ സകല വിങ്ങലും ഭദ്രമ്മയുടെ മുഖത്തുണ്ടായിരുന്നു.
💬 Comments
View all comments