Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
നിലച്ചുപോയതുപോലെ തോന്നി.
കാരണം… അത് വെളിച്ചമല്ലായിരുന്നു.
അവയുടെ കണ്ണുകൾ ആയിരുന്നു.
ഓരോ വെളിച്ചത്തിന്റെയും പിന്നിൽ… ഇതുപോലെ തന്നെ വികൃതമായ ജീവികൾ.
നീണ്ട കൈകൾ… വളഞ്ഞ ശരീരം… മനുഷ്യനല്ലാത്ത രൂപങ്ങൾ. ചിലത് നാല് കാലിൽ നിൽക്കുന്നു, ചിലത് ചുവരിലൂടെ ഇഴയുന്നതുപോലെ നീങ്ങുന്നു.
ആയിരക്കണക്കിന്.
എന്നെ മാത്രം നോക്കി നിൽക്കുന്ന ആയിരക്കണക്കിന് കണ്ണുകൾ.
“സഭാഷ്…” ഞാൻ വിറച്ച ശബ്ദത്തിൽ പിറുപിറുത്തു.
“വട്ടത്തിൽ മൂഞ്ചി…”
അടുത്ത സെക്കന്റിൽ എന്റെ തലച്ചോർ ഒരു കാര്യം മാത്രം പറഞ്ഞു.
ഓട്.
ഞാൻ തിരിഞ്ഞ് ചീറിക്കൊണ്ട് ഒറ്റ ഓട്ടം.
കാലുകൾ നിലത്ത് തൊടുന്നുണ്ടോ എന്നറിയില്ല. ജീവൻ രക്ഷിക്കാനുള്ള ഭയം മാത്രം. നെഞ്ച് പൊട്ടുന്ന പോലെ ശ്വാസം ഉയരുന്നു.
പിന്നിൽ നിന്ന് വീണ്ടും ആ അലർച്ചകൾ മുഴങ്ങാൻ തുടങ്ങി.
അവറ്റകളും എന്റെ പിന്നാലെ പാഞ്ഞു.
നിലം മുഴുവൻ അവരുടെ ഓട്ടത്തിന്റെ ശബ്ദം നിറഞ്ഞു. നഖങ്ങൾ കല്ലിൽ ഉരസുന്ന ശബ്ദം… ഭീകരമായ കരച്ചിൽ… എന്തൊക്കെയോ പൊട്ടുന്ന ശബ്ദങ്ങൾ…
ഞാൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല.
കാരണം തിരിഞ്ഞു നോക്കിയാൽ… അവറ്റകളിൽ ഒന്ന് എങ്കിലും എന്റെ മുഖത്തേക്ക് ചാടി വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
“ദൈവമേ… രക്ഷിക്കണേ…”
ഞാൻ ശ്വാസം മുട്ടി ഓടിക്കൊണ്ട് പിറുപിറുത്തു.
പക്ഷേ ആ അലർച്ചകൾ ഓരോ നിമിഷവും കൂടുതൽ അടുത്ത് വരികയായിരുന്നു.
മുന്നിൽ ഇരുട്ട് മാത്രം.
ഓടാൻ വ്യക്തമായൊരു വഴിപോലും ഇല്ല. എവിടേക്കാണ് ഞാൻ പോകുന്നതെന്ന് പോലും അറിയാതെ ഞാൻ ജീവനും കൊണ്ടുള്ള ഓട്ടത്തിലായിരുന്നു.
കാൽ താഴെ എന്താണ് ഉള്ളതെന്ന് പോലും കാണാൻ പറ്റുന്നില്ല. ചിലപ്പോൾ കല്ലിൽ തട്ടി, ചിലപ്പോൾ എന്തോ ചെളിപോലുള്ളതിൽ വഴുതി… പക്ഷേ ഞാൻ നിർത്തിയില്ല. നിർത്തിയാൽ പിന്നിൽ വരുന്ന ആ ജന്തുക്കൾ എന്നെ കീറി തിന്നുമെന്നൊരു ചിന്ത മാത്രം തലയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
എത്ര ദൂരം ഞാൻ ഓടി എന്ന് എനിക്ക് തന്നെ അറിയില്ല.
ശ്വാസം നെഞ്ച് പൊട്ടുന്ന പോലെ ഉയരുന്നു. തൊണ്ട വരണ്ടു കത്തുന്നു. കാലുകൾക്ക് ബലം കുറഞ്ഞു തുടങ്ങി.
പക്ഷേ പിന്നിൽ നിന്ന് കേൾക്കുന്ന ആ അലർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ചിലപ്പോൾ അവ വളരെ അടുത്ത് വന്നതുപോലെ തോന്നും… ചിലപ്പോൾ വീണ്ടും അകലെയായി.
💬 Comments
View all comments