സുകുമാരൻ അങ്ങനെയൊന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വേദനകൊണ്ട് പുളഞ്ഞ് ആകെ ഭയന്നുപോയി.
“താൻ കാരണം മാത്രമാടോ ഞങ്ങൾ മൂന്നുപേരും ഇവിടെയിരുന്ന് തീ തിന്നുന്നത്!” വന്യമായ കോപത്തോടെ രാജേഷ് അയാളുടെ ചെവിക്കുറ്റി നോക്കി രണ്ട് മൂന്ന് നല്ല കനത്ത അടികൾ കൂടി കൊടുത്തു.
അയാളുടെ മുഖം തിരിഞ്ഞുപോയി.
“ഞങ്ങൾ പറഞ്ഞതുപോലെ മാത്രം പോലീസിനോട് മൊഴി നൽകിയോണം. ഈ സാർ പറയുന്നതനുസരിച്ച് അടങ്ങി ഒതുങ്ങി നിന്നാൽ നല്ല വക്കീലിനെ വെച്ച് നിങ്ങളെ എത്രയും പെട്ടെന്ന് പുറത്തിറക്കാൻ ഞാൻ നോക്കാം. ഇനിയെങ്ങാനും ജയാന്റിയെ വേദനിപ്പിക്കാനോ ചീത്തവിളിക്കാനോ നോക്കിയാൽ ഉണ്ടല്ലോ…” രാജേഷ് അയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി വന്യമായി ഭീഷണിപ്പെടുത്തി.
ഇത് കണ്ട ജയയുടെ ഉള്ളിൽ രാജേഷിനോടുള്ള ബഹുമാനവും സ്നേഹവും ഇരട്ടിയായി മാറി.
അല്പനേരം കൂടി ആ പോലീസ് ഓഫീസറുമായി കാര്യങ്ങൾ സംസാരിച്ച ശേഷം, ബാക്കി തുക രണ്ട് ദിവസത്തിനുള്ളിൽ കൃത്യമായി എത്തിച്ചു തരാമെന്ന് ഉറപ്പു നൽകി രാജേഷും താരയും ജയയും അവിടെനിന്നിറങ്ങി. അവർ വീണ്ടും അരവിന്ദിന്റെ കാറിൽ പുതിയ റിസോർട്ട ലക്ഷ്യമാക്കി യാത്ര തിരിച്ചു.
വണ്ടി പ്രധാന റോഡിൽ നിന്നും മാറി തികച്ചും വിജനമായ, കാടുപിടിച്ച ഒരു വഴിയിലേക്കാണ് പ്രവേശിച്ചത്. കാട്ടുചെടികളും മരങ്ങളും വശങ്ങളിൽ തഴച്ചുവളർന്നു നിൽക്കുന്ന ആ പാതയിലൂടെ, കടുപ്പമേറിയ വലിയൊരു കയറ്റം ഒത്തിരി കഷ്ടപ്പെട്ടാണ് അരവിന്ദിന്റെ കാർ അവരെയും വഹിച്ചുകൊണ്ട് ആ കുന്നിൻമുകളിലേക്ക് കയറിയത്.
