പിറ്റേദിവസം കൃത്യം അഞ്ചു മണിക്ക് തന്നെ പ്രൊഫസർ ശിവശങ്കർ ഫ്ലാറ്റിലെത്തി. രാഘവനും സരസ്വതിയും ചേർന്ന് സ്നേഹപൂർവ്വം അദ്ദേഹത്തെ അകത്തേക്ക് സ്വീകരിച്ചു. സോഫയിൽ ഇരുന്ന ശിവശങ്കറിന് സരസ്വതി തണുത്ത ജ്യൂസ് തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി. രാഘവനും ശിവശങ്കറും തമ്മിൽ പതുക്കെ സംഭാഷണം ആരംഭിച്ചു.
”ഞാൻ പൊതുവേ ഇങ്ങനെ വീടുകളിൽ പോയി ക്ലാസ് എടുക്കാറുള്ളതല്ല രാഘവൻ ,” ശിവശങ്കർ പതുക്കെ പറഞ്ഞു. “മിസ്റ്റർ ജനാർദ്ദനൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ നിർബന്ധവും പിന്നെ ഒരു കുട്ടിയുടെ ഭാവി നശിക്കരുതല്ലോ എന്ന ചിന്തയും കൊണ്ടാണ് ഞാൻ വരാം എന്ന് സമ്മതിച്ചത്”.
രാഘവൻ വിനയത്തോടെ കൈകൂപ്പി: “വലിയ ഉപകാരം സാർ. Sir പഠിപ്പിക്കും
എന്ന് ജനാർദ്ദനൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് വലിയ ആശ്വാസമായി. സാർ ആർട്സ് കോളേജിൽ ഏത് വിഷയമാണ് പഠിപ്പിക്കുന്നത്? അവിടെ ഇപ്പോൾ ഏതൊക്കെ കോഴ്സുകളാണ് ഉള്ളത്?”. രാഘവന്‍ സാധാരണ പോലെ സംസാരം ദീര്‍ഘിപ്പിച്ചു.
ശിവശങ്കർ പുഞ്ചിരിയോടെ മറുപടി നൽകി: “ഞാൻ ഇക്കണോമിക്സ് പ്രൊഫസറാണ്. എങ്കിലും മറ്റ് ഡിഗ്രി വിഷയങ്ങളെക്കുറിച്ചും ആർട്സ് സ്ട്രീമിലെ എല്ലാ കോഴ്സുകളെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. വിസ്മയ +2 അല്ലെ, ആ സിലബസ് ഞാൻ നോക്കിക്കോളാം”. അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ സംസാരത്തിൽ നിന്ന് ശിവശങ്കർ തന്റെ വിഷയത്തിൽ വലിയ പാണ്ഡിത്യമുള്ള ആളാണെന്ന് രാഘവന് മനസ്സിലായി.
ഇതിനിടയിൽ സരസ്വതി ജ്യൂസുമായി
അവിടേക്ക് വന്നു. രാഘവൻ പതുക്കെ വിസ്മയയുടെ മുറിയിലേക്ക് നോക്കി വിളിച്ചു: “മോളേ വിസ്മയേ… സാർ വന്നു, ഇങ്ങോട്ട് വന്നേ”.
