സരസ്വതി ജ്യൂസ് ഗ്ലാസുകൾ ടീപ്പോയിയിൽ വെച്ച ശേഷം അവരുടെ അടുത്തായി ഇരുന്നു.
”സാർ എവിടെയാ താമസം? വീട്ടിൽ ആരൊക്കെ ഉണ്ട്?” രാഘവൻ ഒരു സുഹൃത്തിനോടെന്നപോലെ ചോദിച്ചു.
”ഞാൻ പാലാരിവട്ടത്താണ് താമസം. വീട്ടിൽ ഞാനും ഭാര്യയും മകനും മാത്രം. മകൻ ഇപ്പോൾ ബാംഗ്ലൂരിൽ എൻജിനീയറിങ് ചെയ്യുന്നു. ഭാര്യ ഒരു സ്കൂൾ ടീച്ചറാണ്,” ശിവശങ്കർ സാർ ജ്യൂസ് നുണഞ്ഞുകൊണ്ട് ശാന്തമായി മറുപടി നൽകി.
”ജനാർദ്ദനൻ പറഞ്ഞിരുന്നു സാർ വളരെ ബിസിയാണെന്ന്. ഈ തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തിയതിൽ വലിയ സന്തോഷം,”
രാഘവൻ നന്ദിപൂർവ്വം പറഞ്ഞു.
അപ്പോഴാണ് വിസ്മയ മുറിയിൽ നിന്നും പുറത്തേക്ക് വന്നത്. ഒരു ചുരിദാറും പാന്റും ധരിച്ച്, അതീവ ലാളിത്യത്തോടെയാണ് അവൾ അവരുടെ മുന്നിലെത്തിയത്.
പ്രൊഫസർ എന്നൊക്കെ കേട്ടപ്പോൾ ഒരു 50-55 വയസ്സുള്ള, നരച്ച മുടിയും കഷണ്ടിയുമുള്ള, എപ്പോഴും ദേഷ്യം പിടിച്ചിരിക്കുന്ന ഒരു കാരണവരെയാണ് അവൾ സങ്കൽപ്പിച്ചു വെച്ചിരുന്നത്. എന്നാൽ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് ശിവശങ്കറിനെ കണ്ട നിമിഷം അവൾ അത്ഭുതപ്പെട്ടുപോയി.
തന്റെ അച്ഛനേക്കാൾ പ്രായം കുറവ് തോന്നിക്കുന്ന, വെളുത്ത് സുന്ദരനായ ഒരു മനുഷ്യൻ. കൃത്യമായി ട്രിം ചെയ്ത് സെറ്റ് ചെയ്ത താടിയും, വർക്ക് ഔട്ട് ചെയ്ത് ഉറച്ച ശരീരവുമുള്ള അദ്ദേഹം അതീവ സ്റ്റൈലിഷായ എക്സിക്യൂട്ടീവ് വസ്ത്രത്തിലായിരുന്നു അവിടെ
ഇരുന്നത്. മുഖത്തെ ആ തെളിഞ്ഞ ചിരിയും പക്വതയുള്ള സംസാരവും കണ്ടപ്പോൾ വിസ്മയയുടെ ഉള്ളിലെ പരിഭ്രമം ഒരൊറ്റ നിമിഷം കൊണ്ട് മാറുകയും പകരം സാറിന്റെ ആ തെളിഞ്ഞ ചിരിയും വ്യക്തിത്വവും അവളിൽ ചെറിയൊരു ആരാധനയും ഉണ്ടാക്കി.
