പെട്ടന്ന് എവിടെ നിന്നോ ഒരു പട്ടി കുരച്ചു തുടങ്ങിയതും വൃദ്ധൻ ഒരു ഞെട്ടലോടെ പറഞ്ഞുകൊണ്ടിരുന്നത് നിർത്തി. അയാളുടെ ഭയന്നു വിറച്ച മുഖത്തേക്ക് നോക്കിയപ്പോൾ വാഹിദ് അമ്പരന്നു പോയി. അവൻ ആ പട്ടിയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ മനുഷ്യനെ കാണാനില്ലായിരുന്നു,
ശൂന്യം.!
അതിനകം അയാൾ ഇരുട്ടിലെവിടെയോ നുഴഞ്ഞു കയറി മറഞ്ഞിരുന്നു. മരണമൂകത തളം കെട്ടി നിൽക്കുന്ന വിജനമായ അങ്ങാടി. ഒറ്റപ്പെട്ട ചില ഇളക്ട്രിക് പോസ്റ്റുകളിൽ നിന്നുള്ള വെളിച്ചം ഒഴിച്ചാൽ തികഞ്ഞ അന്ധകാരം.!
വാഹിദിന്റെ ശരീരത്തിലൂടെ കുളിരു പാഞ്ഞു. തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും ഇരുട്ടിന്റെ ഏത് പഴുതിലേക്കാണ് ആ വൃത്തികെട്ട വൃദ്ധരൂപം മാഞ്ഞു പോയത് എന്ന് അവന് കണ്ടെത്താൻ കഴിഞ്ഞില്ല. നീണ്ടു പോകുന്ന റോഡിന്റെ അറ്റത്ത് ഇരുട്ടിൽ രണ്ടു തീക്കണ്ണുകൾ ജ്വലിക്കുന്നത് മാത്രം അവൻ കണ്ടു. അതൊരു പട്ടിയാണെന്നും ആ പട്ടിയായിരിക്കണം കുരച്ചത് എന്നും വാഹിദ് ചിന്തിച്ചു. വേഗം നടന്ന് തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് പോയി. ദുബായ്ൽ നിന്ന് തിരികെ വന്നതിൽ പിന്നേ, ശാരിക പണ്ട് സമ്മാനിച്ച ബുള്ളെറ്റ് അവളുടെ വീട്ടിൽ തന്നെ കളഞ്ഞ്, തന്റെ പ്രിയപ്പെട്ട വാഹനവുമായി അവിടം വിട്ടതായിരുന്നു അവൻ. നേരെ കിഷോറിന്റെ അടുത്തേക്ക് വന്നു ജോർജിന്റെയും വിൻസെന്റിന്റെയും മരണ വിവരം അറിയിക്കുകയും ശാരീസ് ഗ്രൂപ്പ് വിട്ട കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് കിഷോർ വാഹിദിനോട് ഇങ്ങോട്ട് വരാൻ പറയുന്നതും നിർബന്ധിച്ചു പറഞ്ഞയക്കുന്നതും.
