കിഷോർ മുറിയിലേക്ക് ലൈറ്റ് നീട്ടിയടിച്ചപ്പോൾ കണ്ടു, വലിയ കട്ടിലിന്റെ കാലിൽ കൈകൾ കൂട്ടി വരിഞ്ഞു കെട്ടിയ നിലയിൽ ഒരാൾ മുന്നോട്ട് കുനിഞ്ഞു വളഞ്ഞിരിക്കുന്നു.
തല തളർന്നു താഴേക്ക് തൂങ്ങിക്കിടപ്പുണ്ട്.
കിഷോർ അയാളുടെ മുന്നിൽ ചെന്ന് മുട്ടുമടക്കി ഇരുന്നു.
ആതിര തന്റെ കൈയിലെ പാക്കറ്റ് കട്ടിലിൽ വച്ചിട്ട് അതിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം പുറത്തേക്കെടുത്തു കിഷോറിന്റെ കൈയിൽ കൊടുത്തു.
കിഷോർ കൈയിൽ കുറച്ചു വെള്ളം ഒഴിച്ച് അയാളുടെ മുഖത്തേക്ക് കുടഞ്ഞപ്പോൾ അയാൾ നേർത്ത ഞരക്കത്തോടെ, തളർന്ന കണ്ണുകൾ തുറന്നിട്ട് തല വളരെ പണിപ്പെട്ട് ഉയർത്തി അവരെ നോക്കി.
“വെള്ളം.
.
“!
അയാൾ കഴിഞ്ഞ രാപ്പകലുകളിലെ പട്ടിണി കാരണം നന്നായി തളർന്നിരുന്നു.
നാവു കുഴഞ്ഞു അക്ഷരങ്ങൾ വ്യക്തമാകാത്ത അവസ്ഥയിൽ അയാൾ വാക്കുകൾ ഞരങ്ങുകയായിരുന്നു.
കിഷോർ ബോട്ടിൽ അയാളുടെ വായിലേക്ക് വച്ചുകൊടുത്തു.
ആർത്തിയോടെ വെള്ളം കുടിക്കാൻ തുടങ്ങിയ അയാളെ അധികം കുടിക്കാൻ അനുവദിക്കാതെ കിഷോർ ബോട്ടിൽ തിരികെയെടുത്തു.
പിന്നെ ആതിര വച്ചുനീട്ടിയ ഭക്ഷണപൊതി അയാളുടെ മുന്നിൽ നിവർത്തി വച്ചിട്ട് കെട്ടഴിച്ചു സ്വതന്ത്രനാക്കി.
മണ്ണും പൊടിപാടലങ്ങളും പുരണ്ടു വൃത്തിയില്ലാത്ത കൈകൊണ്ട് അയാൾ ഭക്ഷണം ആർത്തിയോടെ വാരിത്തിന്നാൻ തുടങ്ങി.
(അദ്ധ്യായം 30)
വവ്വാലുകളും പെരുച്ചാഴികളും കാറിക്കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക് തറവാടിന്റെ ഇരുണ്ട നിശബ്ദതയിൽ അലയടിച്ചുയരുന്നുണ്ട്.
അപ്പോഴും ചീവീടുകൾ നിരന്തരമായി ശബ്ദിച്ചു കൊണ്ടേയിരുന്നു.
വെളിച്ചം പ്രവേശിക്കാത്ത ആ മുറിയുടെ നിശബ്ദതയിൽ തലകുനിച്ചു തളർന്ന് കൊണ്ട് കുറേനേരം ശാന്തമായി ശ്വസിച്ചു കൊണ്ട് വാഹിദിന്റെയും കിഷോറിന്റെയും ആതിരയുടെയും മുന്നിൽ വെറും നിലത്ത് രാജൻ ഇരുന്നു.
ഒരിക്കലും ലോകം തിരിച്ചറിയില്ലെന്ന് കരുതിയിരുന്ന താൻ തയ്യാറാക്കിയ ദുരൂഹതകൾ വാഹിദ് തകർത്തുകളഞ്ഞ നിരാശ അയാളുടെ നിസ്സഹായ ഭാവത്തിൽ പ്രകടമായിരുന്നു.
എന്നിട്ടും അയാൾ നിസ്സഹകരണ മനോഭാവത്തോടെ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അതേ ഇരിപ്പ് തുടരുകയായിരുന്നു.
