അവളും അവന്റെ കൂടെ എഴുന്നേറ്റ് പാന്റ് വലിച്ചു കയറ്റി. വാഹിദ് ഷഡ്ഢിയും പാന്റും ധരിച്ചു ഷർട്ടിന്റെ ബട്ടൻസ് ഇട്ടതിനു ശേഷം മൊബൈൽ പോക്കറ്റിൽ നിന്നെടുത്തു. പാറയുടെ പിൻഭാഗത്തു നിന്ന് പാറത്തൊടി തറവാട്ടിലേക്ക് ചെല്ലുന്ന ഭാഗത്തേക്ക് നീങ്ങിയപ്പോൾ തുറന്ന് കിടക്കുന്ന ഷർട്ടിന്റെ മുൻവശം ചേർത്തുപിടിച്ചു നഗ്നത മറച്ചു കൊണ്ട് ആതിരയും അവനെ പിന്തുടർന്നു. കാലൻകോഴി അപ്പോഴും നീട്ടിക്കരയുന്നുണ്ട്. തണുത്ത കാറ്റ് വീശാൻ തുടങ്ങിയപ്പോൾ ഏതോ കാട്ടുപൂവിന്റെ ഗന്ധം അവർക്ക് അനുഭവപ്പെട്ടു.
പാറയുടെ അരികിലൂടെ താഴെ പറമ്പിലേക്ക് പ്രവേശിക്കാൻ തുനിഞ്ഞതും പാറയുടെ മറവിലെ ഇരുട്ടിൽ നിന്ന് ഒരു വസ്തു അവന്റെ തലയ്ക്ക് നേരെ മിന്നായം പോലെ വന്നതും ഒരുമിച്ചായിരുന്നു. ആതിരയെ തള്ളിമാറ്റിക്കൊണ്ട് വാഹിദ് താഴേക്ക് അമർന്നിട്ട് ഞൊടിയിടയിൽ നേരെ നിന്ന് തല്ലു വന്ന ഭാഗത്തേക്ക് നോക്കി. വീണ്ടും തനിക്ക് നേരെ ഇരുമ്പ് ദണ്ഡ് വീശുന്ന,
കറുത്ത വസ്ത്രം കൊണ്ട് ശരീരം മറച്ച ഒരു രൂപത്തെ അവൻ കണ്ടു. വാഹിദ് അയാൾക്ക് നേരെ ചാടി അടിയിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ട് ഒന്ന് വട്ടം കറങ്ങി കാലുയർത്തി വീശി. മുഖമടച്ചു പുറം കാലുകൊണ്ട് തൊഴികിട്ടിയപ്പോൾ പല്ലുകൾ ഇളകി വായിൽ നിന്ന് രക്തം ചാടിയ അയാൾക്ക് അടിപതറി പാറയിൽ ചെന്നിടിച്ചു. എന്താണ് സംഭവിച്ചത് എന്നറിയാതെ ആതിര നടുങ്ങി നിൽക്കുകയാണ്.
പക്ഷേ വർധിത വീര്യത്തോടെ അയാൾ വീണ്ടും ചാടി എഴുന്നേറ്റ് കുന്തം വീശിയപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുമാറിയ വാഹിദ്, അയാൾ വീണ്ടും അടിക്കുന്നതിനു മുമ്പ് കാൽമുട്ടിലേക്ക് ആഞ്ഞു ചവുട്ടി.
