“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ആ പാറത്തൊടി തറവാട്ടിൽ ഈ കാലമത്രയും ആൾതാമസം ഉണ്ടായിരുന്നോ.?” വാഹിദ് ഗ്ലാസ് അയാളെ ഏൽപ്പിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല. എത്രയോ വർഷങ്ങളായി ആ വീട്ടിൽ ആരും താമസം ഇല്ലായിരുന്നു. അടുത്തകാലത്ത് ആരോ വന്നിട്ടുണ്ടെന്നോ, ഇനി പുറമേനിന്നുള്ള ആരെങ്കിലും വാങ്ങിച്ചതാണെന്നോ, അതാരാണെന്നോ ഇവിടത്തുകാർക്ക് ആർക്കും അറിയില്ല. ഈ നാട്ടിലെ ജോലിക്കാർ ആയിരുന്നില്ല കാഞ്ഞിരം മുറിച്ചത്, തമിഴന്മാർ ആയിരുന്നു. അതിന് ശേഷം ആ വീട്ടിലേക്കോ പറമ്പിലോ ആരും പോകാറില്ലന്നാ കേട്ടത്.”!
മമ്മാജി ഗ്ലാസുകളുമായി വരാന്തയിലേക്ക് നടന്നു. അയാളോട് യാത്ര പറയാനായി വാഹിദും പിന്നാലെ ചെന്നു. ഗ്ലാസ് വാങ്ങാനായി ഷഹാന വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. വാഹിദ് അവളറിയാതെ അവളുടെ ഭാവങ്ങൾ വീക്ഷിച്ചു. മമ്മാജിയിൽ നിന്ന് ഗ്ലാസ് വാങ്ങുമ്പോൾ കണ്ണുകൾ ഉയർത്തി അവൾ അയാളെ ഒന്ന് നോക്കി.
ആ നോട്ടത്തിൽ ഏതൊരു പുരുഷനും അടിപതറിപ്പോകുന്ന ഒരു ക്ഷണമുണ്ടായിരുന്നു. വിടർന്ന കണ്ണുകളിലെ തിളക്കവും ചുണ്ടിൽ മിന്നിപ്പൊലിഞ്ഞ നിഗൂഢമായ മന്ദഹാസവും മമ്മാജിയുടെ മധ്യവയസ്സിലെത്തിയ തടിച്ച ശരീരത്തിലേക്ക് യുവത്വം പടർന്ന് പിടിപ്പിക്കാൻ മാത്രം തരംഗശക്തിയുള്ളതായിരുന്നു.
തന്റെ മുഖത്തേക്ക് ക്ഷണിക്കാതെ കടന്നുവന്ന അതിഥിയെ പോലെ വിരുന്നെത്തിയ കള്ളച്ചിരി നിയന്ത്രിച്ചു നിർത്തി മമ്മാജിയോട് യാത്ര പറഞ്ഞു വാഹിദ് അവരുടെ സന്തോഷങ്ങൾക്ക് തടസ്സം നിൽക്കാതെ അവിടെ നിന്നിറങ്ങി.
