ആഗ്രഹിച്ചു ഭ്രാന്ത്പിടിച്ചു വരുമ്പോൾ പാതിവഴിയിൽ ഇട്ടിട്ട് പോകുന്ന വേദന അവളൊന്ന് അറിയട്ടെ എന്നുകരുതി. സുരേട്ടൻ അതിന് ബെസ്റ്റ് ആയിരുന്നു. പാവം, അവളിപ്പോൾ എന്ത് ചെയ്യുകയാവും.? ഉറങ്ങിപ്പോയിക്കാണുമോ അതോ കരയുകയായിരിക്കുമോ? കാഞ്ഞിരത്തൊടിയിൽ നിന്ന് മടങ്ങുമ്പോൾ ഏതാണ്ട് കരച്ചിലിന്റെ വക്കിലായിരുന്നു.
“അല്ല, നിങ്ങൾക്ക് എന്താ അറിയേണ്ടത്.?”
മമ്മാജിയുടെ ചോദ്യം അവനെ ആലോചനയിൽ നിന്നുണർത്തി.
“എങ്ങിനെയാണ് നിങ്ങളുടെ മകൻ കാണാതായത് എന്നാണ് എനിക്ക് അറിയേണ്ടത്. എല്ലാ വസ്തുതയും. അതായത് അടിക്കടി ഓരോ യുവാക്കളെ കാണാതാവുന്നില്ല. മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നു പേരെയാണ് കാണാതായിരിക്കുന്നത്. തീർച്ചയായും അതിനൊരു കാരണം കാണും.” വാഹിദ് അല്പം മുന്നോട്ട് ആഞ്ഞിരുന്നിട്ട് മമ്മാജിയോട് പറഞ്ഞു.
മമ്മാജി ഗൗരവഭാവത്തോടെ അവനെ സൂക്ഷിച്ചു നോക്കി. കുറച്ചു സമയത്തെ മൗനത്തിനു ശേഷം ഒന്ന് ശബ്ദം ശരിപ്പെടുത്തി അയാൾ സംസാരിക്കാൻ തുടങ്ങി.
“മൂന്നുപേരും ഒരേ സ്ഥലത്തു നിന്നാണ് കാണാതായിരിക്കുന്നത്. ഒരേ ദിവസം അല്ലെങ്കിലും എല്ലാവരും ആ കാഞ്ഞിരപ്പറമ്പിന്റെ അടുത്ത് വച്ചാണ് മാഞ്ഞുപോയത്. അവരെയൊക്കെ അവസാനമായി കണ്ടവർ ആ ഭാഗത്താണ്. എന്റെ മകൻ കാണാതാവുന്ന ദിവസം രാത്രി ആ പാറയുടെ പിന്നിലേക്ക് പോകുന്ന വഴിയിൽ കണ്ടവരുണ്ട്.” മമ്മാജി നിലത്തേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.
“ഞാൻ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ പോയിരുന്നു. കഥയിൽ പരമാവധി യഥാർഥ്യങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടി അവരുടെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി. അവർ പറഞ്ഞത് പ്രകാരം താങ്കളുടെ മകൻ മദ്യപിക്കുന്ന ഒരാളാണല്ലോ.”
