ജീവിതങ്ങളെ ആഘോഷമാക്കുന്നു. ഇവിടെ, മമ്മാജി തന്റെ പാരമ്പര്യ സ്വത്തും താൻ ചോര നീരാക്കി സമ്പാദിച്ചതും അന്യം നിന്നു പോകാതിരിക്കാൻ തന്റെ മരുമകൾക്ക് ഗർഭമുണ്ടാക്കാൻ ശ്രമിക്കുന്നു.
ഏതാണ്ട് ഒരുമാസത്തോളമായി അപ്രത്യക്ഷമായ, മരണപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന മകന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിച്ചു വളർത്താൻ ശ്രമിക്കുന്നതാവാം. ആളുകളുടെ ചോദ്യങ്ങൾക്ക് മാസം തികയാതെ പ്രസവിച്ചതാണ് എന്ന നുണക്കഥ പറഞ്ഞു കണ്ണിൽപ്പൊടിയിടാനുള്ള ഉദ്ദേശമാകാം.
ഇനിയും അനാവരണം ചെയ്യപ്പെടാത്ത നൂറുനൂറു നെറികേടുകളുടെ ചരിത്ര ഭാരം പേറുന്ന, പഴയ തറവാടുകളുടെയും ജന്മിമാരുടെയും പാരമ്പര്യം തുടരുന്നതാവാം. അല്ലെങ്കിൽ കാലത്തിന്റെ സ്വഭാവത്തിനനുസരിച്ചു ശരീര സുഖത്തിന്റെ ആഹ്ലാദങ്ങളിൽ അഭയം തേടുന്നതാവാം. വാഹിദ് പതുക്കെ അവിടെ നിന്ന് നീങ്ങി വീടിന്റെ വരാന്തയിലേക്ക് ചെന്ന് കോലയയിൽ കയറിയിരുന്നു.
എന്താണ് സംഭവം എന്നറിയാൻ, കാര്യം മനസ്സിലാകണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് താൻ ഒളിഞ്ഞു നോക്കിയത്, അല്ലെങ്കിൽ ഒരിക്കലും ആ നാറിയ പണി താൻ ചെയ്യില്ലായിരുന്നു. അവൻ മമ്മാജിയെയും കാത്ത് താഴെ നിരത്തിലേക്ക് കണ്ണുകൾ അയച്ചു കാൽമുട്ടുകൾ വിറപ്പിച്ചു കൊണ്ട് കുത്തിയിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ ഉമ്മറത്തെ വാതിൽ തുറന്ന് മമ്മാജി പുറത്തേക്കിറങ്ങി. അവനെ കണ്ടപ്പോൾ അയാളുടെ മുഖമൊന്നു വിളറി.
“ഞാൻ കുറേ വിളിച്ചു. ഉറങ്ങിപ്പോയതാകുമോന്ന് കരുതി കുറച്ചു വെയിറ്റ് ചെയ്യാമെന്ന് കരുതി.”!
