കിഷോറിനെ കണ്ടു മടങ്ങുമ്പോൾ ആതിരയെ ഏൽപ്പിച്ച ഫയലിൽ നിന്ന് വായിച്ചറിഞ്ഞ ക്രൈംഹിസ്റ്ററിയെ മുൻനിർത്തി വാഹിദ് ചോദിച്ചു. മാമ്മജി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അത് തലയാട്ടി സമ്മതിച്ചു.
“ശരിയാണ്. അവൻ അത്യാവശ്യം സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. സുഹൃത്തുക്കൾക്ക് വേണ്ടി എന്തിനും ഇറങ്ങി പുറപ്പെടുന്ന സ്വഭാവവും. അവരുമായി മദ്യപിച്ചു കഴിഞ്ഞു മടങ്ങാൻ നേരം എന്തോ കാര്യമുണ്ടെന്നും പറഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. കാക്കേരിയിൽനിന്ന് വരുന്ന ചിലർ ആ വഴി പോകുന്നത് കണ്ടിരുന്നു എന്നും പറഞ്ഞു.”
മമ്മാജി തനിക്കും നാട്ടുകാർക്കും അറിയാവുന്ന വസ്തുതകൾ വാഹിദിനോട് തുറന്ന് പറഞ്ഞു. പിന്നെ നിരാശ പടർന്ന മുഖത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.
“കാണാതായ മൂന്നുപേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അല്ലെ.?” വാഹിദ് അത് ചോദിച്ചപ്പോൾ മമ്മാജിയുടെ മുഖം വിളറി. അയാൾ താഴേക്ക് നോക്കി ഇരുന്നു കൊണ്ട് അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. ഷഹാന രണ്ടു ഗ്ലാസ്സിൽ ജൂസ് കൊണ്ട് വന്ന് രണ്ടുപേർക്കും കൊടുത്തിട്ട് അകത്തേക്ക് പോയി.
അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യ കാഴ്ച്ചയിൽ അവന്റെ നോട്ടത്തിൽ നിന്ന് തന്റെയും വാപ്പച്ചിയുടെയും കളി പിടിക്കപ്പെട്ടു എന്ന് അവൾക്കൊരു സംശയം തോന്നിയിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി മുറ്റത്തേക്കിറങ്ങി. പിന്നാലെ വാഹിദും എഴുന്നേറ്റ് അയാളെ അനുഗമിച്ചു. മുറ്റത്തിന്റെ അതിരിലെ ചെറിയ സിമന്റ് തേച്ച മതിലിൽ ഒരുകാൽ കയറ്റി വച്ച് മമ്മാജി വീണ്ടും സംസാരിച്ചു തുടങ്ങി.
